വീട്ടുകാരെ മയക്കി കവർച്ച; വേലക്കാരിക്കായി അന്വേഷണം ഊർജിതമാക്കി
text_fieldsപുറത്തൂർ: മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി വീട്ടുകാരെ മയക്കി കിടത്തി കവർച്ച നടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ വേലക്കാരിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. വീട്ടുകാർ അണിഞ്ഞ 13.5 പവൻ സ്വർണ്ണഭരണം മോഷണം പോയതായി മൊഴി. തൃപ്രങ്ങോട് ആലിങ്ങൽ എടശ്ശേരി ഖാലിദലിയുടെ വീട്ടിലെ വേലക്കാരിയായ മാരിയമ്മക്കെതിരായാണ് അന്വേഷണം ആരംഭിച്ചത്. തിരുർ സി ഐ പി അബ്ദുൾ ബഷീർ തലവനായി രണ്ട് ടീമുകളായി തിരിഞാണ് അന്വേഷണം നടത്തുന്നത്. ഇതിൽ ഒരു സംഘം തമിഴ്നാട്ടിലേക്കും ഒരു സംഘം തിരുവനന്തപുരത്തേക്കും തിരിച്ചു.
വീട്ടുകാരെ മയക്കി കവർച്ച നടത്തിയ മാരിയമ്മ ഞായറാഴ്ച പുലർച്ചെ5 മണിയോടെ ആലിങ്ങൽ അങ്ങാടിയിൽ നിന്നും തിരുവനന്തപുരം കെ എസ് ആർ ടി സി കയറി രക്ഷപ്പെടുകയായിരുന്നു. ഇവരെ ആറ്റിങ്ങലിൽ വെച്ച് കണ്ടതായ സൂചനകളെ തുടർന്ന് ആറ്റിങ്ങൽ, കൊല്ലം ഭാഗങ്ങളിലാണ് ഒരു സംഘം അന്വേഷണം നടത്തുന്നത്. ഇവർ തമിഴ് നാട്ടിലേക്ക് കടക്കാനിടയുള്ളതിനാൽ തമിഴ്നാട് പോലീസിന്റ സഹായത്തോടെ മധുര, തഞ്ചാവൂർ എന്നിവിടങ്ങിലും ഒരു സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
3 ദിവസം മാത്രം ജോലി ചെയ്ത് കവർച്ച നടത്തി രക്ഷപ്പെടുന്നമെങ്കിൽ ഇവർ മുമ്പും ഇത്തരം കവർച്ചകൾ നടത്തിയിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം. ആറ്റിങ്ങലിൽ വെച്ച് ഈ സ്ത്രീയെ മാത്രമാണ് കണ്ടെതെന്നതിനാൽ കവർച്ച സംഘത്തിൽ നേരിട്ട് മറ്റുള്ളവർക്ക് പങ്കുണ്ടാകാൻ സാധ്യതയില്ലെന്നും പോലീസ് കരുതുന്നു. ഇതിനിടെ മയക്കുമരുന്ന് കലർന്ന ജ്യൂസ് കഴിച്ച് അബോധാവസ്ഥയിലായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഖാലിദലി , ഭാര്യ സൈനബ, മകൾ ഷഫീദ എന്നിവരുടെ ആരോഗ്യസ്ഥിതി മെച്ചെപ്പെട്ടു. തുടർന്ന് പോലീസ് മൂവരുടെയും മൊഴിയെടുത്തു. ഇതിൽ സൈനബ അണിഞ്ഞ 13.5 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മൊഴി നൽകി.
മകളുടെ സ്വർണ്ണാഭരണം അണിഞ്ഞിരുന്നില്ല. വീട്ടിൽ നിന്നും എന്തെല്ലാം നഷ്ടപ്പെട്ടുവെന്നതിനെ കുറിച്ച് ആശുപത്രി വിട്ട് വീട്ടിലെത്തി പരിശോധന നടത്തിയാൽ മാത്രമേ അറിയാൻ കഴിയൂ. മാരിയമ്മയെ ഇവരുടെ വീട്ടിലെത്തിച്ച തമിഴ്നാട് സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. ഇയാൾ സേലത്ത് വെച്ച് പരിചയപ്പെട്ട മാരിയമ്മയെ ജോലിക്കാരിയെ ആവശ്യമുണ്ടെന്ന വിവരമറിഞ്ഞ് ആലിങ്ങലിലെ വീട്ടുകാർക്ക് പരിചയപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.