വർക്കലയിൽ കണ്ടത് പുലിയല്ല, കാട്ടുപൂച്ച
text_fieldsവർക്കല: വർക്കല എസ്.എൻ. കോളജിന് സമീപത്തെ ജനവാസമേഖലയിൽ ഇറങ്ങിയത് പുലിയല്ലെന്നും കാട്ടുപൂച്ചയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ. ഫിഷിങ് കാറ്റ് ഇനത്തിൽ പെടുന്ന കാട്ടു പൂച്ചയെയാണ് കണ്ടതെന്ന് ഉദ്യോഗസ്ഥർ സ്ഥീരീകരിച്ചു. ഇന്നു രാവിലെ ഒൻപത് മണിയോടെ വർക്കല എസ്.എൻ. കോളജിന് സമീപം പ്രവീൺ നിവാസിൽ ഷീജയുടെ വീടിന്‍റെ ടെറസിലാണ് പുലിയോടെ സാദൃശ്യമുള്ള ജീവിയെ കണ്ടത്.
വാട്ടർ ടാങ്കിലെ വെള്ളം പരിശോധിക്കാനായി ടെറസിൽ കയറിയതായിരുന്നു ഷീജ. ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഇതോടെ ജീവി ടെറസിൽ നിന്ന് ചാടി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിക്കയറിയതായി അവർ പറയുന്നു.
കൂടുതൽ ആളുകൾ സ്‌ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി പരിശോധന നടത്തി.
പുലി കോളജിലെ കാട്ടിനുള്ളിലുണ്ടെന്ന വിവരത്തെ തുടർന്ന് ശിവഗിരി എസ്.എൻ കോളജിനും ശിവഗിരി സ്കൂളിനും അവധി നൽകിയിരുന്നു. പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വർക്കലയിലെത്തി നടത്തിയ പരിശോധനയിലാണ് കാട്ടുപൂച്ചയാണെന്ന് സ്ഥീരീകരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് രണ്ടു ദിവസം തിരച്ചിൽ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.