തൃശൂർ കോർപറേഷനിലെ സംഭവങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രി; പ്രതിപക്ഷം സമരം അവസാനിപ്പിച്ചു
text_fieldsതൃശൂർ: കോർപറേഷൻ കൗൺസിൽ എടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ മിനുട്സിൽ എഴുതിച്ചേർത്തുവെന്ന് ആരോപിച്ച് പ്രതിപക്ഷത്തുള്ള കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാർ ഇന്നലെ മുതൽ നടത്തിവന്ന കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. കോർപറേഷനിലെ സംഭവങ്ങളെക്കുറിച്ച് നഗരകാര്യ വകുപ്പിലെ ജോയിൻറ് ഡയറക്ടർ അന്വേഷിക്കുമെന്ന് തദ്ദേശ ഭരണ വകുപ്പു മന്ത്രി കെ.ടി. ജലീൽ ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
അനിൽ അക്കര എം.എൽ.എയാണ് സബ്മിഷൻ അവതരിപ്പിച്ചത്. റിലയൻസ് കേബിൾ, വൈദ്യുതി വിഭാഗത്തിൽ താൽക്കാലിക ജീവനക്കാരുടെ നിയമനം, സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ച് ഒാൺലൈൻ സൗകര്യം ഏർപ്പെടുത്തൽ എന്നിവയിൽ കൗൺസിൽ തീരുമാനമില്ലാത്ത കാര്യങ്ങൾ മിനുട്സിൽ എഴുതിച്ചേർത്തുവെന്നാണ് പ്രതിപക്ഷ ആരോപണം. പ്രശ്നം ചർച്ച ചെയ്യാൻ കൗൺസിൽ പ്രത്യേക യോഗം ചേർന്നെങ്കിലും ഫലമുണ്ടായില്ല. ഇതെത്തുടർന്ന് പ്രതിപക്ഷ കൗൺസിലർമാർ സമാന്തര യോഗം ചേർന്ന് ഭൂരിപക്ഷാഭിപ്രായത്തോടെ മിനുട്സിലെ തീരുമാനങ്ങൾ റദ്ദാക്കിയതായി പ്രഖ്യാപിച്ചു. തുടർന്നാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്. തിങ്കളാഴ്ച രാത്രി മുഴുവൻ കൗൺസിലർമാർ സമരത്തിലായിരുന്നു. നിയമസഭയിൽ ലഭിച്ച ഉറപ്പിെൻറ പശ്ചാത്തലത്തിൽ ഡി.സി.സി വൈസ് പ്രസിഡൻറും മുൻ മേയറുമായ െഎ.പി. പോൾ എത്തിയാണ് സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. സ്വതന്ത്രരുടെ പിന്തുണയോടെ ഭൂരിപക്ഷമില്ലാതെയാണ് ഇടതുമുന്നണി തൃശൂർ കോർപറേഷൻ ഭരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.