ഇതര മതസ്ഥനെ വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ വിലക്ക്
text_fieldsകീഴാറ്റൂർ (മലപ്പുറം): ഇതര മതസ്ഥനെ വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ വിലക്ക്. പെരിന്തൽമണ്ണക്കടുത്ത് കീഴാറ്റൂര്‍ തച്ചിങ്ങനാടം സ്വദേശിനിയായ പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെയാണ് കൊണ്ടിപറമ്പ് മഹല്ല് മദാറുല്‍ ഇസ്ലാം കമ്മിറ്റി വിലക്കുമായി രംഗത്തെത്തിയത്. തച്ചിങ്ങനാടത്തെ കുന്നുമ്മല്‍ യൂസുഫ്-നജ്മ ദമ്പതികളുടെ 26കാരിയായ മകളാണ് കഴിഞ്ഞദിവസം ഇതര മതസ്ഥനെ കുടുംബത്തിെൻറ സമ്മതത്തോടെ വിവാഹം ചെയ്തത്. വാട്ടര്‍ അതോറിറ്റിയില്‍ അസി. എക്‌സിക്യൂട്ടിവ് എൻജിനീയറാണ് പെണ്‍കുട്ടിയുടെ പിതാവ്. സി.പി.എം ഏരിയ കമ്മിറ്റി അംഗവും എന്‍.ആര്‍.ഇ.ജി.എസ് ജില്ല കമ്മിറ്റി അംഗവുമാണ് മാതാവ്.
പെണ്‍കുട്ടിയുടെ കുടുംബവുമായി മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളില്‍ സഹകരിക്കേണ്ടതില്ലെന്ന് കമ്മിറ്റി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.മഹല്ല് കമ്മിറ്റിയുടെ നിലപാട് തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഉൗരുവിലക്കുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ലെന്ന് മഹല്ല് സെക്രട്ടറി അബ്ദുസ്സലാം അറിയിച്ചു. കാര്യങ്ങൾ അന്വേഷിക്കാൻ കുടുംബത്തെ സമീപിച്ചെങ്കിലും മഹല്ല് കമ്മിറ്റിയുമായി സഹകരിച്ചില്ല. ആയതിനാൽ മഹല്ല് കീഴ്വഴക്കമനുസരിച്ച് സഹകരണമില്ലാത്ത കുടുംബത്തോട് തിരിച്ചും സഹകരിക്കേണ്ടതില്ലെന്നുള്ള തീരുമാനം മഹല്ല് നിവാസികളെ അറിയിക്കാൻ നോട്ടീസ് ബോർഡിൽ പതിക്കുകയാണ് ചെയ്തത്. കുടുംബത്തിന് രേഖാമൂലം ഒരു വിവരവും കമ്മിറ്റി നൽകിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.