ഷുഹൈബ് വധം: യഥാർഥ പ്രതികളെ പിടികൂടുംവരെ പോരാട്ടം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: കണ്ണൂരിലെ ഷുഹൈബ് വധത്തിലെ യഥാർഥ പ്രതികളെ പിടികൂടുന്നതുവരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം നേതൃത്വത്തിെൻറ അറിവോടെയാണ് കൊലപാതകമെന്നും അദ്ദേഹം ആവർത്തിച്ചു. യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിനു മുന്നിൽ തുടങ്ങിയ 48 മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊലപാതകം നടന്ന് ആറ് ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അതും ഫേസ്ബുക്കിലൂടെ. പിണറായി ഗ്രാമത്തിനുസമീപം നടന്ന കൊലയെ അപലപിക്കാൻ ആറ് ദിവസമായെങ്കിൽ കേസിെൻറ സ്ഥിതി എന്താകുമെന്ന് പറയേണ്ടതില്ല. പ്രതികൾക്കൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെയും നേതാക്കളുടെയും ചിത്രങ്ങൾ പുറത്തുവന്നിട്ടും, പാർട്ടിക്ക് പങ്കില്ലെന്ന് കോടിയേരി പറയുന്നത് ആരെ വിഡ്ഢിയാക്കാനാണ്. സർവകക്ഷി യോഗം വിളിക്കാമെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. യോഗത്തിൽ കോൺഗ്രസ് പ്രതിനിധികൾ പെങ്കടുക്കാമെന്നും അതുകൊണ്ടൊന്നും കാര്യമില്ലെന്നാണ് മുൻകാല അനുഭവമെന്നും ചെന്നിത്തല പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസും വൈസ് പ്രസിഡൻറ് സി.ആർ. മഹേഷുമാണ് നിരാഹാരം തുടങ്ങിയത്. തിരുവനന്തപുരം പാർലമെൻറ് കമ്മിറ്റി പ്രസിഡൻറ് വിനോദ് യേശുദാസ് അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസൻറ്, കെ.എസ്. ശബരീനാഥൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, എൻ. പീതാംബരക്കുറുപ്പ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ എസ്.എം. ബാലു, ജെ. ലീന, ഇഫ്ത്തിഖറുദ്ദീൻ, എൻ.എസ്. നുസൂർ, മണക്കാട് രാജേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.