വേന്നാളൂ, ഇത് കരുണയുടെ കട...
text_fieldsനെടുങ്കണ്ടം (ഇടുക്കി): ഇത് ‘കരുണയുടെ കട’. ഇവിടെനിന്ന് ആർക്കും, എന്തും കൊണ്ടുപോകാം. ഒരുപൈസയും െകാടുക്കേണ്ട. ഇനി കൊടുക്കാമെന്നുെവച്ചാൽ അത് വാങ്ങാൻ ആരുമില്ലതാനും- എടുത്തു തരാനും. വസ്ത്രം വാങ്ങാൻ പണമില്ലാത്തവരും കളിപ്പാട്ടങ്ങൾ സ്വപ്നം കാണാൻ കഴിയാത്ത കുട്ടികളും ചെരിപ്പില്ലാത്തവരും ഒക്കെ, നമുക്കൊപ്പം ജിവിക്കുന്നുണ്ടെന്നും അവർക്കും ആഗ്രഹങ്ങളുണ്ടെന്നുമുള്ള തിരിച്ചറിവിലാണ് കരുണയുടെ കടയുടെ ഉദയം. നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിലെ കുട്ടികളുടെ നല്ല മനസ്സാണ് കടയുടെ ‘മുടക്കുമുതലും’.
കടയിലെത്തുന്നവർക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളും കളിപ്പാട്ടവും ചെരിപ്പുമൊക്കെ യഥേഷ്ടം തെരഞ്ഞെടുക്കാം. വീടുകളിൽ ഉപയോഗിക്കാതിരുന്ന നല്ല വസ്ത്രങ്ങൾ കഴുകി തേച്ച് എത്തിച്ചാണ് കടയുടെ തുടക്കം. പ്രധാനാധ്യാപിക സിസ്റ്റർ എൽസീനയാണ് കുട്ടികളോട് ആശയം പങ്കുവെച്ചത്. കുട്ടികൾ മനസ്സുെവച്ചപ്പോൾ രക്ഷിതാക്കളും കൈകോർത്തു. ഒപ്പം നെടുങ്കണ്ടത്തെ ചില വ്യാപാരികളും പുതുവസ്ത്രങ്ങളുമായി കൂട്ടായ്മയിൽ പങ്കാളികളായി. വസ്ത്രങ്ങളും ചെരിപ്പുകളുമായാണ് വ്യാപാരി സമൂഹം ഒപ്പം ചേർന്നത്. അതോടെ, ചുരിദാറുകൾ, സാരികൾ, കുട്ടിയുടുപ്പുകൾ, ജീൻസുകൾ തുടങ്ങി ആയിരത്തിലധികം വസ്ത്രങ്ങൾ കരുണയുടെ കടയിലെത്തി. കളിപ്പാട്ടങ്ങൾ, വള, മാല തുടങ്ങിയവയും നിരന്നു.
ഒരു മാസംകൊണ്ടാണ് ഇവയെല്ലാം സ്വരൂപിച്ചത്. ഒരു ക്ലാസ് മുറിയിൽ വസ്ത്രങ്ങളും മറ്റും കുമിഞ്ഞുകൂടിയതോടെ കട പാരീഷ് ഹാളിലേക്ക് മാറ്റി. അവിടെ പൊതുപരിപാടികൾ നടക്കുന്നതിനാൽ ഓടാതെ കിടക്കുന്ന സ്കൂൾ ബസിലാണ് കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം. ആവശ്യക്കാർ തങ്ങൾക്കിഷ്ടമുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് കഴിയുമ്പോൾ വീണ്ടും അടുക്കിവെക്കുന്ന ചുമതല അധ്യാപികമാരായ ഷൈനി, ഷേർളി എന്നിവർക്കാണ്. വിവിധ ഭാഗങ്ങളിൽനിന്ന് കടയെക്കുറിച്ചറിഞ്ഞ നിരവധി പേരാണ് ഇവിടെയെത്തി സാധനങ്ങളുമൊയി സന്തോഷത്തോടെ മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.