അവളേക്കാള് ഞങ്ങള് സ്വപ്നം കണ്ടിരുന്നു
text_fieldsഇപ്പോഴും കണ്ണീരിൽ കുതിർന്ന ഓർമകൾ തന്നെയാണ് കണ്ണൂർ ശിവപുരം ഗ്രാമത്തിലെ വീടുകളിൽ നിന്നും ഉയരുന്നത്. വീട്ടുകാർക്കൊപ്പം നാട്ടുകാരും കണ്ട പ്രതീക്ഷകൾ ഒരു നിമിഷത്തെ പിഴവിനാൽ പിടഞ്ഞുതീർന്നതിന്റെ ഞെട്ടൽ ഒരുവർഷം പിന്നിടുമ്പോഴും ഇൗ നാട്ടിൽനിന്ന് മാറിയിട്ടില്ല. ഷംന തസ്നീം എന്ന് പേരിട്ടു വിളിച്ച് നാട്ടുകാർ കണ്ട സ്വപ്നം ഇന്ന് ഇൗ പള്ളിക്കാട്ടിലെ പച്ചപ്പിൽ ഒന്നുമറിയാതെ ഉറങ്ങുകയാണ്. വരിയായി എത്തുന്ന നാട്ടുകാരുടെ പ്രാർഥനകളാണ് ഷംനക്ക് ഇപ്പോൾ നാട് നൽകുന്നത്. കാരണം, ഷംനയെന്ന കുരുന്നിന്റെ ഓരോ നേട്ടത്തിനുമൊപ്പം അത്രയധികമാണ് ഇൗ നാട് സന്തോഷിച്ചത്. ഡോക്ടറാവുക എന്ന സ്വപ്നവുമായി അവൾ ദൂരെ നഗരത്തിലേക്ക് പോയതു മുതൽ പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെയാണിവർ കാത്തിരുന്നത്. ശിവപുരം ഗ്രാമത്തിൽനിന്ന് ആദ്യമായാണ് ഒരാൾ എം.ബി.ബി.എസ് പഠനത്തിനായി പോകുന്നത്.
ചെറിയൊരു പനി, പിന്നൊരു കുത്തിവെപ്പ്... 22 വർഷമായി ഞാൻ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നം പാടേ തകരാൻ വേണ്ടിവന്നത് കേവലം 25 മിനിറ്റ്. അതും ഡോക്ടറാവുന്നതിനുള്ള ബാലപാഠങ്ങൾ പഠിക്കാൻ അവൾ തിരഞ്ഞെടുത്ത പ്രഫസറുടെതന്നെ കുറിപ്പടിയാൽ -ആബൂട്ടിയെന്ന പിതാവിനൊപ്പം ഒരു നാടിനെയും കണ്ണീരിലേക്ക് തള്ളിയിട്ട ദിവസത്തെക്കുറിച്ച് ആബൂട്ടിതന്നെ പറഞ്ഞുതുടങ്ങി. ‘‘മോൾക്ക് സുഖമില്ലെന്നും അഡ്മിറ്റാക്കിയെന്നുമുള്ള വിവരം ലഭിച്ച വൈകുന്നേരം നാലു മണിയോടെ വണ്ടിയെടുത്ത് എറണാകുളത്തേക്ക് പോകുമ്പോഴും സാധാരണ ഒരു പനിയല്ലേ എന്നു മാത്രമായിരുന്നു മനസ്സിൽ. എന്നാൽ, അവിടെയെത്തിയപ്പോൾ കാണാനായത് പൊന്നുമോളുടെ മയ്യിത്തായിരുന്നു. ഉച്ചക്ക് 2.55ന് രക്തപരിശോധന നടത്താൻ പോയി. അലർജിയുണ്ടോയെന്ന് നിർണയിക്കുന്ന ടെസ്റ്റിന്റെ പരിശോധനഫലം വരുന്നതിനു മുമ്പു തന്നെ ഫുൾ ഡോസ് ഇൻജക്ഷൻ നൽകി. അതിനുശേഷം വല്ലാത്ത അസ്വ സ്ഥത അനുഭവപ്പെട്ട അവൾ പേടിച്ച് നിലവിളിച്ചതായി പറയുന്നു. 25 മിനിറ്റിനു ശേഷം ഡ്യൂട്ടി ഡോക്ടർ എത്തുമ്പോഴേക്കും വായിൽനിന്ന് നുരയും പതയും വന്ന് മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. അതും അവൾ പഠിക്കുന്ന എറണാകുളം കളമശ്ശേരിയിലെ മെഡിക്കൽ കോളജിൽ’’ -കൊച്ചുകുട്ടിയെ പോലെ ആബൂട്ടി വിതുമ്പി.
നാടോളം വളര്ന്ന പ്രതീക്ഷ
വീട്ടിലെത്തുന്നവരോടെല്ലാം കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിച്ച് കുറുമ്പുകാട്ടുന്ന കുഞ്ഞുഷംനയെ അതിഥികൾ വാരിയെടുത്ത് താലോലിക്കുമ്പോൾ ആബൂട്ടി പറയും, ഇവൾ ഞമ്മളെ ഭാവി ഡോക്ടറാണെന്ന്. ഉപ്പയുടെ വാക്കുകൾ എന്നും കേട്ടുകൊണ്ടിരുന്ന കുഞ്ഞു ഷംനയും ഉറപ്പിച്ചു- വലുതാകുമ്പോൾ പഠിച്ചൊരു ഡോക്ടറാവണം. എൻെറ ചിന്തകളും ആഗ്രഹങ്ങളുമെന്താണോ അതു തന്നെയായിരുന്നു മോളുടെ ഇഷ്ടവും. അതിനായി പ്രയത്നിക്കാൻ അവൾക്കൊരു മടിയുമില്ലായിരുന്നു. ഡോക്ടറാവാനാണ് പഠിക്കുന്നതെങ്കിലും സ്കൂൾ കുട്ടികളുടേതു പോലുള്ള നിഷ്കളങ്ക ഭാവമായിരുന്നു അവൾക്കെപ്പോഴും -കണ്ണുനിറയുന്നതിനിടെ ആബൂട്ടി പറഞ്ഞുതീർത്തു. വീട്ടിൽ ഒരു ദിവസംതന്നെ അഞ്ചും ആറും പ്രാവശ്യം വിളിക്കും. കോളജിലെയും ഹോസ്റ്റലിലെയും വിശേഷങ്ങൾ ഒന്നൊഴിയാതെ പറയും. എന്തെങ്കിലും വിട്ടുപോയെങ്കിൽ വീണ്ടും വളിക്കും. പ്രാക്ടിക്കൽ ക്ലാസിൽ ഹൃദയം കീറിമുറിക്കുന്നത് പഠിക്കാൻ തുടങ്ങിയപ്പോൾ, ഉമ്മയെ വിളിച്ച് വല്ലാത്ത അതിശയത്തോടെയാണ് ഷംന അതൊക്കെ വിവരിച്ചത്. നാട്ടുകാർക്ക് സൗജന്യ വൈദ്യസേവനം നടത്താൻ ഒരു ക്ലിനിക് ഒരുക്കണം. ഡോക്ടറായി കഴിഞ്ഞാൽ അവൾ ചെറുപ്പത്തിൽ ഓടിക്കളിച്ച മസ്കത്തിൽ കുടുംബമായി ഒന്നുകൂടി പോവണം -അവൾക്കൊപ്പം കൊഴിഞ്ഞുപോയ സ്വപ്നങ്ങൾ ഇനി എങ്ങനെ യാഥാർഥ്യമാക്കുമെന്ന് നിറകണ്ണുകളോടെ ആബൂട്ടി ചോദിക്കുന്നു.
എന്തിന് എന്െറ കുട്ടിയോട് ഇങ്ങനെ?
തികഞ്ഞ അനാസ്ഥയും അലംഭാവവും മൂലം ഒരുജീവൻ ഇല്ലാതാക്കിയിട്ടും ക്രൂരതകൾ തന്നെയായിരുന്നു മെഡിക്കൽ കോളജ് അധികൃതർ കാട്ടിയതെന്ന് ആബൂട്ടി പറയുന്നു. ‘‘3.45ന് ലഭിച്ച ഇ.സി.ജി റിപ്പോർട്ടിൽ മരണം സംഭവിച്ചുവെന്ന് സ്ഥിരീകരിച്ചുവെങ്കിലും പുറത്തു കാത്തുനിന്ന മോളുടെ സഹപാഠികളോട് ഇൗ വിവരം പറയാൻ അവർ തയാറായില്ല. മാത്രമല്ല, വിദഗ്ധ ചികിത്സക്കെന്നു പറഞ്ഞ് മോളുടെ മൃതദേഹം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അവർ വല്ലാത്ത തിടുക്കംകാട്ടി’’ മൃതദേഹത്തെ ചികിത്സിച്ച വകയിൽ യാതൊരു ഉളുപ്പുമില്ലാതെ ആ ആശുപത്രിയിലെ ജീവനക്കാർ ഹതഭാഗ്യനായ ഇൗ പിതാവിനോട് 9000 രൂപ വാങ്ങി പെട്ടിയിലിടുകയും ചെയ്തുവെന്ന് അറിയുമ്പോഴാണ് ആശുപത്രികളിലെ ചൂഷണങ്ങളുടെ ആഴം വ്യക്തമാകുന്നത്. എന്റെ മകളുടെ മരണത്തിൽ ഒന്ന് അനുശോചിക്കാൻ പോലും തയാറാവാതിരുന്ന കോളജ് അധികൃതർ പിന്നീട് ചികിത്സാരേഖകൾ തിരുത്തി, കുറ്റക്കാരെയെല്ലാം രക്ഷിക്കാനായിരുന്നു ഏറെ താൽപര്യം കാട്ടിയിരുന്നതെന്ന് മകളുടെ മരണം മുതൽ ഇന്നുവരെ ഒറ്റക്കുനിന്ന് പോരാടുന്ന ആബൂട്ടി രോഷത്തോടെ പറഞ്ഞു.
പോരാട്ടവഴിയിലെ പിതാവ്
2006ൽ മസ്കത്തിൽനിന്ന് അവധിക്ക് വന്ന താൻ തിരികെ പോകാതിരുന്നതിനു കാരണം, പൊന്നുമോളാെണന്ന് ഇൗ പിതാവ് പറയുന്നു. അവളുടെ വിശേഷങ്ങളും പഠനകാര്യങ്ങളും ലക്ഷ്യബോധവും അവൾ കുന്നുകൂട്ടിവെച്ച സ്വപ്നങ്ങളുമെല്ലാം കേട്ടപ്പോൾ മോളോടൊപ്പം ഇവിടെത്തന്നെ അങ്ങ് കഴിയണമെന്ന് കരുതി ആബൂട്ടി. ഷംനയുടെ മരണം മുതൽ തോരാത്ത കണ്ണീരിനിടയിലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിെൻറ പാതയിലായിരുന്നു ഇൗ ഉപ്പ. കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടന്നപ്പോഴെല്ലാം നിശ്ചയദാർഢ്യത്തോടെ നീതിക്കുവേണ്ടി നടത്തിയ പോരാട്ടം തന്നെയാണ് വിജയിച്ചത്. ‘എന്റെ മോളെ എനിക്കത്രയും ഇഷ്ടാണ്, മോൾക്ക് നീതി കിട്ടുംവരെയെങ്കിലും എന്നെ ജീവിപ്പിക്കണേ പടച്ചോനെയെന്നാണ് എല്ലാ നേരത്തും ഞാൻ പ്രാർഥിക്കുന്നതു തന്നെ.’’
വിയോജനക്കുറിപ്പെന്ന വഴിത്തിരിവ്
ഷംനയുടെ മരണം വീണ്ടും വാർത്തകളിലിടം നേടുന്നത് രണ്ടു ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതോടെയായിരുന്നു. മെഡിസിൻ വിഭാഗം മേധാവി ഡോ. ജിൻസ് ജോർജ്, പി.ജി വിദ്യാർഥി ഡോ. ബിനോ ജോസഫ് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. തൃക്കാക്കര അസിസ്റ്റൻറ് പൊലീസ് കമീഷണർ ആവശ്യപ്പെട്ടതു പ്രകാരം പിന്നീട് എറണാകുളം ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. തുടർന്ന് ബോർഡ് യോഗം റിപ്പോർട്ട് നൽകിയതിനു പിന്നാലെ കേസന്വേഷണം അവസാനിപ്പിക്കാൻ പോകുകയാണെന്ന് അസിസ്റ്റന്റ് പൊലീസ് കമീഷണർ വിളിച്ചറിയിച്ചു. ഇതോടെ ആബൂട്ടിക്ക് ഒരു കാര്യം വ്യക്തമായി -ഇൗ കേസിൽ തന്നെ സഹായിക്കാൻ ആരുമുണ്ടാകില്ല. എന്നാൽ, തെളിവുകൾ ഇല്ലാതാക്കി കേസ് ഒതുക്കിത്തീർക്കാൻ നിരവധി പേരുണ്ടാകും.
ചികിത്സപ്പിഴവില്ലെന്നാണ് മെഡിക്കൽ ഓഫിസർ അറിയിച്ചതെന്നായിരുന്നു പൊലീസ് എ.സി.പി പറഞ്ഞത്. മെഡിക്കൽ ബോർഡ് ചേർന്നത് എറണാകുളം ജില്ല മെഡിക്കൽ ഓഫിസർ കുട്ടപ്പന്റെ നേതൃത്വത്തിലായിരുന്നു. ജില്ല ആശുപത്രിയിലെ മൂന്നോ നാലോ ഉദ്യോഗസ്ഥർ മാത്രമാണ് ബോർഡിലുണ്ടായിരുന്നത്. ആരോപണവിധേയരാവട്ടെ, മെഡിക്കൽ കോളജിലെ പ്രഫസർമാരായ ഉന്നത ഉദ്യോഗസ്ഥരും. ഇക്കാര്യം പലതവണ ഡി.എം.ഒ കുട്ടപ്പന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഒരു തരത്തിലുമുള്ള മാറ്റംവരുത്താനും അദ്ദേഹം തയാറായില്ലത്രേ. നേരത്തേ തീരുമാനിച്ചുറപ്പിച്ചപോലെ മരണകാരണം ചികിത്സപ്പിഴവല്ലെന്ന് റിപ്പോർട്ടാണ് നൽകിയത്. എന്നാൽ, ബോർഡിൽ അംഗമായിരുന്ന ആലപ്പുഴ മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ധ ഡോ. ലിസ ജോൺ മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി വിയോജനക്കുറിപ്പ് എഴുതിവെച്ചു. ഇതാണ് കേസിൽ വഴിത്തിരിവായത്.
അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആബൂട്ടി ഡി.ജി.പിയെ കണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു. അപ്പോൾ അന്വേഷണം നടത്തിയിരുന്ന സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ആരോഗ്യ വകുപ്പ് സെക്രട്ടറിയെ കണ്ട് മെഡിക്കൽ ബോർഡ് ഇടപെട്ട് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന കാര്യം ബോധ്യപ്പെടുത്തി. തുടർന്ന് മെഡിക്കൽ അപ്പക്സ് ബോർഡ് യോഗം വിളിക്കാൻ സെക്രട്ടറി നിർദേശം നൽകി. അപ്പക്സ് ബോർഡ് യോഗം വീണ്ടും രണ്ടു പേരെ കുറ്റക്കാരെന്ന് കണ്ടെത്തി. ഡോ. ജിൻസ് ജോർജിന് പുറമെ ഡോ. കൃഷ്ണ മോഹനനെയിരുന്നു ഇത്തവണ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
അവനും പഠിക്കണം പക്ഷേ...
എന്നാൽ, ദിവസങ്ങൾ കഴിയവെ ആബൂട്ടി വിചാരിച്ചതുതന്നെ സംഭവിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട പി.ജി വിദ്യാർഥിയെ ഒരു മാസത്തിനകം തിരികെ സർവിസിലെടുക്കാൻ അധികൃതർക്ക് അൽപംപോലും ആലോചിക്കേണ്ടി വന്നില്ലത്രേ. സംഭവമറിഞ്ഞ ആബൂട്ടി ആദ്യം പോയി കണ്ടത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയെയായിരുന്നു. കേവലം മന്ത്രിയെന്നതിലുപരി നേരിട്ടറിയാവുന്ന സമീപവാസിയുമായിരുന്നു മന്ത്രി ശൈലജ. എന്നാൽ, മന്ത്രിയുടെ മറുപടി വല്ലാത്ത നിരാശയുണ്ടാക്കിയെന്ന് ആബൂട്ടി, ‘‘അദ്ദേഹം ഒരു യുവ ഡോക്ടറല്ലേ, അയാൾക്കും പഠിക്കേണ്ടേ’’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ‘‘അവനും പഠിക്കണം. എന്റെ മകളും പഠിക്കാനായിരുന്നു വന്നത്, മിടുക്കിയായി പഠിച്ച് ഇൗ മെഡിക്കൽ കോളജിൽനിന്ന് ബിരുദ സർട്ടിഫിക്കറ്റ് കൈപ്പറ്റാനായിരുന്നു ആഗ്രഹം. എന്നാൽ, ഡെത്ത് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാനായിരുന്നു എെൻറ വിധി’’ -ഇത്രയും മന്ത്രിയോട് നേരിട്ടു പറഞ്ഞാണ് ആബൂട്ടി മടങ്ങിയത്.
ആഘാതത്തിലും അടങ്ങിയിരിക്കാനാവാതെ
കഴിഞ്ഞ റമദാനിൽ മകൾക്കായി പ്രത്യേക പ്രാർഥന നടത്തുന്നതിനായി ആബൂട്ടി ഉംറ നിർവഹിക്കാൻ പോയിരുന്നു. മടക്ക യാത്രയിൽ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി, ചികിത്സയിൽ കഴിയുന്ന ബന്ധുവായ രോഗിയെ സന്ദർശിക്കാൻ പോയ ആബൂട്ടി ഹൃദ്രോഗം മൂർച്ഛിച്ച് അതേ ആശുപത്രിയിൽ തന്നെ കിടപ്പിലായി. ശസ്ത്രക്രിയയെ തുടർന്ന് രണ്ടു മാസത്തോളം വിശ്രമത്തിലുമായി. തന്റെ ശ്വാസം നിലച്ചുപോയാൽ മോളുടെ മരണത്തിനുത്തരവാദികൾ രക്ഷപ്പെട്ടുപോകുമോ എന്ന ആധിയായിരുന്നു രോഗക്കിടക്കിയലും ഇൗ പിതാവിന്റെ മനസ്സിൽ. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോൾ എണീറ്റുനടക്കാനുള്ള ശക്തി കിട്ടി. ഇനിയും ചില കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ട്. ചികിത്സയിൽ ഗുരുതരമായ പിഴവ് കാട്ടിയ ഡോക്ടർമാർ ഉൾപ്പെടെ 15 പേരെ ഇതിനകം കുറ്റക്കാരാണെന്ന് കണ്ടെത്തി, എന്നാലും ഇവർക്കെതിരെയുള്ള നടപടികൾ ഇപ്പോഴും നീളുകയാണ്. അടങ്ങിയിരിക്കുമെന്ന് ആരും വിചാരിക്കേണ്ടതില്ല. ഒരാഴ്ചത്തെ വിശ്രമംകൂടി കഴിഞ്ഞാൽ ഞാൻ വീണ്ടുമിറങ്ങും. ഇറങ്ങാതിരിക്കാൻ എനിക്കാവില്ല. മോളുടെ മുഖം കണ്ണിൽനിന്ന് മായുന്നില്ല. എെൻറ മോൾക്ക് നീതി കിട്ടിയേ പറ്റൂ -രോഗത്തിെൻറ അവശതയുണ്ടെങ്കിലും വാക്കുകളിലെ നിശ്ചയദാർഢ്യത്തിന് അയവൊട്ടുമില്ല ഇൗ പിതാവിന്. ആബൂട്ടിയുടെ ഇൗ പ്രതിജ്ഞക്കൊപ്പം ഒരു നാടും നാട്ടുകാരുമുണ്ട്, മലയാളക്കരയിലെ രക്ഷിതാക്കളുടെ മനസ്സുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.