ഒമ്പത് വയസ്സുകാരിക്ക് പീഡനം; മുഖ്യപ്രതിക്ക് ജീവപര്യന്തം
text_fieldsകൊച്ചി: ഞാറക്കൽ മുരുക്കുംപാടത്ത് ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പ്രതികൾക്ക് തടവുശിക്ഷ. മുഖ്യപ്രതിക്ക് ജീവപര്യന്തവും പീഡനത്തിന് കൂട്ടുനിന്ന മാതാവിന് 10 വർഷം കഠിന തടവും അടക്കമാണ് എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷ വിധിച്ചത്. നായരമ്പലം സ്രാമ്പിക്കൽ വീട്ടിൽ റോക്കി (59), പെൺകുട്ടിയുടെ മാതാവ്, പുതുവൈപ്പ് കൈതപ്പറമ്പിൽ ചാള നാസർ എന്ന നാസർ (50), പുതുവൈപ്പ് കണ്ടത്തിപറമ്പിൽ ഗോമൂക്ക എന്ന ഗഫൂർ (57), പുതുവൈപ്പ് പുതുവൽസരത്ത് വീട്ടിൽ ബാലകൃഷ്ണൻ (59) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
ഒന്നാം പ്രതി റോക്കിക്കാണ് ജീവപര്യന്തവും 25,000 രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. മകളെ പലർക്കായി കാഴ്ചവെച്ച മാതാവിന് പീഡനത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് 10 വർഷം കഠിന തടവും സ്ത്രീത്വത്തെ അപമാനിക്കാൻ കൂട്ടുനിന്നതിന് ഒരു വർഷം തടവും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ആറ് മാസം തടവും അടക്കം പതിനൊന്നര വർഷം തടവാണ് വിധിച്ചത്. എന്നാൽ, ശിക്ഷ ഒരുമിച്ച് 10വർഷം അനുഭവിച്ചാൽ മതിയാവും. 20,000 രൂപ പിഴയും അടക്കണം. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 354ാം വകുപ്പ് പ്രകാരം മൂന്നും നാലും പ്രതികളായ നാസർ, ഗഫൂർ എന്നിവർക്ക് ഒരു വർഷം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ.
പെൺകുട്ടിയെ പീഡിപ്പിച്ച അഞ്ചാം പ്രതി ബാലകൃഷ്ണനെ ഏഴ് വർഷം കഠിന തടവും സ്ത്രീത്വത്തെ അപമാനിച്ചതിന് ഒരു വർഷം തടവും അടക്കം എട്ട് വർഷത്തെ തടവാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് ഏഴ് വർഷം അനുഭവിച്ചാൽ മതി. 15,000 രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. വീഴ്ച വരുത്തിയാൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. പെൺകുട്ടി അടക്കം 21 പേരെ വിസ്തരിച്ചാണ് കേസ് തെളിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.