പരമ്പരാഗത കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കണം -പ്രധാനമന്ത്രി
text_fieldsകിനാലൂര്‍ (കോഴിക്കോട്): കബഡിപോലുള്ള പരമ്പരാഗത കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ജനങ്ങള്‍ തയാറാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം കായിക വിനോദങ്ങളുടെ ജനപ്രിയത നഷ്ടപ്പെടുത്തരുതെന്നും ബാലുശ്ശേരിക്കടുത്ത് കിനാലൂരില്‍ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ സിന്തറ്റിക് ട്രാക്കുള്ള സ്റ്റേഡിയം വിഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. സ്പോര്‍ട്സ് ജീവിതരീതിയുടെ ഭാഗമാകണമെന്ന് മോദി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ കുട്ടിയും കോലും കളരിപ്പയറ്റും ജനപ്രിയമാണ്. മഡ് ഫുട്ബാളും ഇവിടെ ജനങ്ങള്‍ക്കിഷ്ടമാണ്. ഇത്തരം കായിക ഇനങ്ങള്‍ സ്വാഭാവികമായി കളിക്കാനാവും. കബഡിയില്‍ പ്രഫഷനല്‍ ലീഗ് വന്നതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോലെ കായികപ്രേമികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ട് തുടങ്ങിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോര്‍പറേറ്റുകള്‍ കബഡി ടൂര്‍ണമെൻറുകൾ സ്പോണ്സര് ചെയ്യുകയാണ്. ഇതുപോലെ മറ്റ് പരമ്പരാഗത ഇനങ്ങളെയും ഉയര്‍ത്തിക്കൊണ്ടുവരണം. അത്ലറ്റുകൾ, യോഗപരിശീലനത്തിെൻറ ഭാഗമാക്കണം. നൂറോളം ഭാഷകളും വ്യത്യസ്ത ഭക്ഷണരീതികളും വസ്ത്രധാരണ രീതികളും ഉത്സവങ്ങളുമുള്ള ഇന്ത്യയില്‍ കായിക ഇനങ്ങള്‍ രാജ്യത്തെ ഒന്നായി നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതായും മോദി അഭിപ്രായപ്പെട്ടു.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിവിധയിടങ്ങളില്‍ പോകുമ്പോള്‍ രാജ്യത്തിെൻറ സംസ്കാരം മനസ്സിലാക്കാന്‍ താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. ഇന്ത്യയില്‍ പ്രതിഭകള്‍ക്ക് പഞ്ഞമില്ല. പക്ഷേ, ഇവരെ വളര്‍ത്തിയെടുക്കണം. ‘ഖേലോ ഇന്ത്യ’യിലൂടെ പ്രതിഭകളെ കെണ്ടത്തുന്നുണ്ടെന്ന് മോദി പറഞ്ഞു. നമ്മുടെ പെണ്മക്കളെ കായികരംഗത്തേക്ക് പ്രോത്സാഹിപ്പിക്കണം. കഴിഞ്ഞ പാരാ ഒളിമ്പിക്സില്‍ ദീപ മാലിക് സ്വന്തമാക്കിയ നേട്ടം മോദി എടുത്തുപറഞ്ഞു.
സ്പോര്‍ട്സ് കരിയറായി തെരഞ്ഞെടുക്കാനുള്ള അവസരം നിലവിലുണ്ട്. കഴിഞ്ഞ ദശാബ്ദം വരെ അങ്ങനെയായിരുന്നില്ല. ഇപ്പോള്‍ സ്ഥിതിമാറി. ഇതിെൻറ പ്രതിഫലനം മൈതാനങ്ങളില്‍ കാണാം. കായികസംസ്കാരം സജീവമായ സാമ്പത്തികരംഗത്തെ ശക്തിപ്പെടുത്തുന്നു. ലോക കായിക വ്യവസായം 600 ബില്യണ്‍ ഡോളറിേൻറതാണെങ്കിലും ഇന്ത്യയില്‍ രണ്ട് ബില്യണ്‍ ഡോളര്‍ മാത്രമാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇന്ത്യ കായിക സ്നേഹികളുടെ രാജ്യമാണ്. കോളജുകളിലെയും സ്കൂളിലെയും മൈതാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. കേരളത്തിെൻറ കായികനേട്ടങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
കേരളത്തിലെ ഉചിതമായ നഗരത്തില്‍ കായിക സര്‍വകലാശാല തുടങ്ങാന്‍ സഹായം നല്‍കുമെന്ന് അധ്യക്ഷപ്രസംഗത്തില്‍ കേന്ദ്ര യുവജനക്ഷേമ- കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.