ജാഗ്രത കളഞ്ഞ പ്രതിച്ഛായ
text_fieldsദേശീയതലത്തിൽ ഇടതിനു മുന്നോട്ടുവെക്കാനുള്ള ആശയത്തനിമ, ഭരണശൈലി എന്നിവയുടെ നേർസാക്ഷ്യമാകേണ്ടതാണ് യഥാർഥത്തിൽ കേരള ഭരണം. പിടിപ്പുകേടും അഹങ്കാരവും കയറി പശ്ചിമ ബംഗാൾ കൈവിട്ടു. മണിക് സർക്കാറിെൻറമാത്രം ബലത്തിലാണ് ത്രിപുരയിലെ നിൽപ്. എല്ലാംകൊണ്ടും ഇടതിനെ നോക്കുേമ്പാൾ കേരളം മുെമ്പന്നത്തേക്കാൾ പ്രധാനമായിത്തീരുന്നു. മറുവശത്ത്, ഇടതിെൻറ ഇടവും ഇടപെടലും വർധിക്കേണ്ട അനിവാര്യഘട്ടത്തിലാണ് ദേശീയ രാഷ്ട്രീയം.
ഇതിനെല്ലാമിടയിൽ മലയാളിയും അല്ലാത്തവരുമായ, ഇടത് അനുഭാവികളും അല്ലാത്തവരുമായ, മറുനാട്ടുകാർ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്: കേരളത്തിലെ ഒരു വർഷത്തെ എൽ.ഡി.എഫ് ഭരണം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല; നിരാശപ്പെടുത്തി. ചില നല്ലകാര്യങ്ങളൊക്കെ ചെയ്തു. പക്ഷേ, ഇടതുപക്ഷം സ്വയം അവകാശപ്പെടുന്ന പാകതയും വിവേകവുമല്ല, ജാഗ്രതക്കുറവിെൻറ പിഴവുകളാണ് തെളിഞ്ഞു നിൽക്കുന്നത്.
ജനകീയതയുടെ ഇടതുമുഖം ധാർഷ്ട്യത്തിന് വഴിമാറിയിരിക്കുന്നു. പശ്ചിമ ബംഗാളിലെ തകർച്ചയിൽനിന്ന് പാഠം ഉൾക്കൊള്ളാത്ത മട്ട്. ജനപക്ഷ രാഷ്ട്രീയത്തെ അട്ടിമറിച്ച് മറ്റു താൽപര്യങ്ങൾ സർക്കാറിനെ ഭരിക്കുന്നുവെന്ന തോന്നൽ വർധിക്കുന്നു. എല്ലാറ്റിനുമൊപ്പം, ഒരേ ആശയങ്ങളുമായി മുന്നണിക്കുള്ളിൽ നിൽക്കുന്നവർ പൊരുത്തപ്പെടാൻ കഴിയാത്തവിധം തമ്മിലടിക്കുന്നു. ഇടതു കാർക്കശ്യങ്ങളിൽ ഗുണപരമായ മാറ്റം വരുത്തുന്നതിനു പകരം നയപരമായ പല വീഴ്ചകളും കോർപറേറ്റ് താൽപര്യങ്ങളുമാണ് സംഭവിക്കുന്നത്.
പിണറായി വരുേമ്പാൾ ഭരണത്തിനൊരു കരുത്തും ഉറച്ച ചില തീരുമാനങ്ങളുമൊക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, സർക്കാറിെൻറ പ്രതിച്ഛായ നിർമിക്കപ്പെടുന്ന ലോഹം അലൂമിനിയമാണ്. ആന, മയിൽ, ഒട്ടകങ്ങളുമായി വിരലിലെണ്ണാവുന്ന ഭൂരിപക്ഷത്തിൽ അഞ്ചുവർഷം ഉമ്മൻ ചാണ്ടി നടത്തിയ കോലാഹല-സർക്കസ് ഭരണത്തോട് താരതമ്യം ചെയ്ത്, അതിനേക്കാൾ ഭേദമെന്ന് സി.പി.എമ്മും സംസ്ഥാന സർക്കാറും അവകാശപ്പെടുന്നത് ശരിയായി പറഞ്ഞാൽ പാപ്പരത്തമാണ്. അതെല്ലാം കണ്ടുമടുത്ത്, ഒരു ഉയർന്നതലം പ്രതീക്ഷിച്ചവരാണ് ജനങ്ങൾ. എന്നാൽ, വിവാദങ്ങൾ വിെട്ടാഴിഞ്ഞില്ല. അത് ഇൗ സർക്കാറിെൻറ ജനിതക സ്വഭാവം കൊണ്ട് ഉണ്ടായതോ, സൂക്ഷ്മതക്കുറവുകൊണ്ടു സംഭവിച്ചതോ എന്നതാണ് പ്രസക്തമായ ചോദ്യം. സൂക്ഷ്മതക്കുറവാണെങ്കിൽ മാറ്റിയെടുക്കാൻ ഇനിയുള്ള കാലം കഴിയും. ജനിതക സ്വഭാവമാണെങ്കിൽ, പോക്ക് പശ്ചിമ ബംഗാളിെൻറ വഴിയേ ആണെന്ന് ഇടതുപക്ഷത്തുള്ളവർ തീവ്രമായി സംശയിക്കണം.
പൊതുതാൽപര്യമല്ല, വ്യക്തി-കോക്കസ് താൽപര്യങ്ങളാണ് വാഴുന്നത്. ഗ്രൂപ്പിെൻറ വടംവലികൾ നിരന്തരം അലട്ടിയ കാലം വിട്ട് പാർട്ടിയും ഭരണവും ഉള്ളംകൈയിലമർന്നേപ്പാൾ, ഭരിക്കാൻ ഉപദേശികൾ വേണമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. എന്നാൽ, കൃഷി, തൊഴിൽ തുടങ്ങി നിർണായക മേഖലകളിലൊന്നും ഉപദേശികളില്ല, വിപ്ലവവുമില്ല. പരമ്പരാഗത മേഖലകളെ കൈവിട്ട് വിഴിഞ്ഞത്തും വിമാനത്താവളത്തിലുമൊക്കെ വികസനത്തിെൻറ കുറ്റിയടിക്കുന്നതിലാണ് ഇടതുകമ്പം. പൊലീസിന് സെൻകുമാറിെൻറ മുഖമാണോ െബഹ്റയാണോ ചേരുക, രമൺ ശ്രീവാസ്തവ ഉപദേശിയാകണമോ, മനുഷ്യാവകാശം തോക്കിനിരയാക്കേണ്ട മാവോവാദി പ്രശ്നം കേരളത്തിലുേണ്ടാ എന്നിങ്ങനെയുള്ള ചോദ്യങ്ങളും തിരിച്ചറിവുകളും സർക്കാറിന് ഇല്ലാതെ പോകുന്നു. മദ്യനയവും പകപോക്കൽ രാഷ്ട്രീയവും ഇഷ്ടക്കാരുടെ ദുഃസ്വാധീനവുമൊക്കെയായി നല്ല രാഷ്ട്രീയ-ഭരണ സംസ്കാരത്തിെൻറ ഒത്തിരി അകലത്താണ് സർക്കാർ. തെറ്റുതിരുത്തിക്കാൻ തക്ക കെൽപ് കേന്ദ്രനേതൃത്വത്തിന് ഇന്ന് ഇല്ലെന്ന ബോധ്യം, കൂടുതൽ അത്തരം ദുഃസ്വാതന്ത്ര്യങ്ങളിലേക്ക് നയിക്കുന്നുമുണ്ട്. ഒന്നാം വാർഷിക വേളയിലെ അവകാശവാദങ്ങൾക്കപ്പുറം, രാഷ്ട്രീയ ജീർണതയുടെ ചെളിക്കുണ്ടിൽതന്നെയാണ് കേരളം.
കാലങ്ങളായി രണ്ടു മുന്നണികൾ മാറിമാറി ഭരിച്ചതിെൻറ മടുപ്പും വെറുപ്പും വർഗീയതയുടെ വളക്കൂറിൽ പന്തലിപ്പിക്കാൻ ബി.ജെ.പി കിണഞ്ഞു ശ്രമിക്കുന്നതിനിടയിൽ, നനഞ്ഞേടം കുഴിക്കാൻ അവർക്ക് അവസരം നൽകുന്ന ചുറ്റുപാടാണ് കോൺഗ്രസും സി.പി.എമ്മും കേരളത്തിൽ നൽകിെക്കാണ്ടിരിക്കുന്നത്. ചുകപ്പിൽനിന്ന് കാവിയിലേക്ക് ചാടാൻ തക്കവണ്ണം മതിഭ്രമം മൂത്ത് കയ്യാലപ്പുറമേറുന്ന യുവതലമുറയെ ആശയം കൊണ്ടും പെരുമാറ്റം കൊണ്ടും സ്വാധീനിക്കാനും പിടിച്ചുനിർത്താനുമുള്ള കഴിവ് എൽ.ഡി.എഫ് സർക്കാർ കാണിക്കുന്നില്ല. ഭരിക്കുന്നവർക്കും ഭരിക്കപ്പെടുന്നവർക്കുമിടയിൽ ‘നമ്മളും അവരു’മെന്ന ബോധം വളരുന്നുണ്ട്. അത് ബി.ജെ.പിക്ക് അജണ്ട എളുപ്പമാക്കിയാലും ഇല്ലെങ്കിലും, കേരളത്തിൽ സി.പി.എം ഒരു ബംഗാൾ ദുരവസ്ഥ നേരിടുന്നുവെന്ന യാഥാർഥ്യമാണ് ഒന്നാം വാർഷികത്തിൽ മുനിഞ്ഞു കത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.