മാധ്യമങ്ങള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മാധ്യമരംഗത്തെ ധാർമികത തകർത്ത് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരെ നിരുത്സാഹപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2015ലെ സംസ്ഥാന മാധ്യമപുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവർത്തനം ആത്മാഭിമാനവും ധാർമികതയും ഒരുപോലെ ഉയർത്തിപ്പിടിക്കേണ്ട രംഗമാണ്. ധാർമികത ചോർന്നുപോയാൽ ആത്മാഭിമാനം പോകും. പത്രമാധ്യമരംഗത്തെ ഒരാൾ ചളിക്കുണ്ടിൽ വീണാൽ ഈ രംഗം മൊത്തം ജീർണത ബാധിച്ചതായി ചിത്രീകരിക്കപ്പെടും. ഇത് അനുവദിക്കരുത്. സർക്കാറിനെതിരെ വിമർശനം വരുന്നതുകൊണ്ട് വിമർശനം ഉന്നയിക്കുന്നുവെന്ന് കരുതരുത്. സാമൂഹിക സാംസ്കാരിക മാധ്യമമേഖലയിലുള്ളവരും ഇന്നത്തെ മാധ്യമമേഖലയുടെ പ്രവർത്തനത്തെ വിമർശിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാറിെൻറ പിഴവുകൾ പുറത്തുകൊണ്ടുവരുന്നതിനെ സർക്കാർ സ്വാഗതം ചെയ്യുന്നു. എന്നാൽ, മാധ്യമപ്രവർത്തനം എന്നപേരിൽ വസ്തുതവിരുദ്ധവും അധാർമികവും നീതിരഹിതവുമായ പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോഴാണ് വിമർശനം ഉയരുന്നത്. സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത് ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രഞ്ജിത്ത് ജോൺ (ദീപിക), ടി.സോമൻ (മാതൃഭൂമി), റസൽ ഷാഹുൽ(മലയാള മനോരമ), ടി.കെ.സുജിത്ത് (കേരള കൗമുദി), ബിജു പങ്കജ് (മാതൃഭൂമി ന്യൂസ്), ബിനീഷ് ബേബി (മനോരമ ന്യൂസ്), ബിനു തോമസ് (മാതൃഭൂമി ന്യൂസ്) സജീവ്.വി (മനോരമ ന്യൂസ്) എന്നിവർക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
പുതുതായി പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്കുള്ള പാസ്ബുക്കിെൻറ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
വി.എസ്. ശിവകുമാർ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കെ.യു.ഡബ്ല്യു.ജെ ജനറൽ സെക്രട്ടറി സി.നാരായണൻ, കെ.യു.ഡബ്ല്യു.ജെ പ്രസിഡൻറ് പി.എ. അബ്ദുൽ ഗഫൂർ, പ്രസ്ക്ലബ് പ്രസിഡൻറ് പ്രദീപ് പിള്ള, കേസരി സ്മാരക ട്രസ്റ്റ് ചെയർമാൻ സി.റഹീം എന്നിവർ പങ്കെടുത്തു. ഐ ആൻഡ് പി.ആർ.ഡി ഡയറക്ടർ ഡോ.കെ.അമ്പാടി സ്വാഗതവും അസി.ഡയറക്ടർ പി.വിനോദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.