പിണറായിക്കെതിരായ ചിത്രവും പോസ്റ്റും: കേരള ഹൗസ് ജീവനക്കാരനെ പുറത്താക്കി
text_fieldsന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന നർമംകലർന്ന പോസ്റ്റും ഹാസ്യചിത്രവും വാട്സ്ആപ്പിൽ പങ്കുവെച്ച ഡൽഹിയിലെ കേരള ഹൗസ് ജീവനക്കാരനെ പിരിച്ചുവിട്ടു.
കേരള ഹൗസിലെ ദിവസവേതന ജീവനക്കാരനായ ശശിയെയാണ് ബുധനാഴ്ച ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. കേരള ഹൗസിൽനിന്ന് രണ്ടു പേരെയാണ് ബുധനാഴ്ച പിരിച്ചുവിട്ടത്. അതിലൊരാൾക്കെതിരെ ജോലിക്ക് ഹാജരാകാതിരുന്നതിനാണ് നടപടി. എന്നാൽ, ശശിക്കെതിരെ തൊഴിൽപരമായ വീഴ്ചയോ കൃത്യവിലോപമോ ചൂണ്ടിക്കാണിക്കാത്ത കേരള ഹൗസ് അധികൃതർ മുഖ്യമന്ത്രിക്കെതിരെ വന്ന രണ്ട് പോസ്റ്റുകൾ ഫോർവേഡ് ചെയ്തുവെന്ന കുറ്റമാണ് ചുമത്തിയത്.
പിണറായിയുടെ നേട്ടങ്ങൾ ഒറ്റ നോട്ടത്തിൽ എന്ന തലക്കെട്ടിലുള്ള ഒരു പോസ്റ്റും ‘‘കേരളത്തിലെ പുതിയ സഭയും അതിെൻറ അധ്യക്ഷനും മാർ പിണോറിയോസ് ബ്രണ്ണൻ തിരുമേനി’’ എന്നു പേരിട്ട ചിത്രവും പലരിൽനിന്നായി ശശിക്ക് വന്നതായിരുന്നു. തനിക്ക് കിട്ടിയ ആ രണ്ട് പോസ്റ്റുകളും വാട്സ്ആപ്പിലൂടെ ഫോർവേഡ് ചെയ്തതാണ് ശശിക്ക് വിനയായത്.
ചുവന്ന നിറത്തിലുള്ള ക്രിസ്തീയ സഭാ വസ്ത്രം ധരിച്ച പിണറായിയെ പരിഹസിക്കുന്ന തരത്തിൽ ഫോേട്ടാഷോപ്പിൽ ചെയ്തതാണ് വിവാദ ചിത്രം. പിണറായിയുടെ ഭരണത്തെ വിമർശിക്കുന്ന പോസ്റ്റിൽ ഭരണനേട്ടമായി പെൻഷൻ ഒറ്റത്തവണയായി, സരിതയെ കാണാതായി, അച്ചുമ്മാമ മിണ്ടാതെയായി, കെ.എം. മാണി പരിശുദ്ധനായി എന്ന് തുടങ്ങി ന്യായീകരണം പതിവായി, ട്രോളുകൾ കുറ്റകരമായി, ഇരട്ടച്ചങ്ക് ഇരട്ടത്താപ്പായി തുടങ്ങിയവ ഭരണനേട്ടമായി പരിഹാസത്തോടെ അവതരിപ്പിച്ചിരിക്കുകയാണ്. ഇവ രണ്ടും പങ്കുവെച്ചതിനാൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി ശശിക്ക് അറിയിപ്പ് ലഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.