ആഴക്കടലിൽ കണ്ണുംനട്ട് കണ്ണീരടങ്ങാതെ തീരം
text_fieldsതിരുവനന്തപുരം: പ്രത്യേക പാക്കേജിനും കണ്ണീരൊപ്പാനായില്ല, വഴിക്കണ്ണുമായി ഉറ്റവരെത്തേടി കുടുംബങ്ങൾ കാത്തിരിക്കുകയാണ്. ഒാഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചിട്ട് എട്ടുദിവസം പിന്നിട്ടിട്ടും തീരത്ത് ആശങ്ക ഇനിയും കെട്ടടങ്ങിയിട്ടില്ല. വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിൽനിന്ന് നൂറിലധികം മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. സർക്കാറിെൻറ കണക്ക് പ്രകാരം 98 പേരാണ്.
എന്നാൽ, ലത്തീൻ അതിരൂപതയുടെ കണക്ക് പ്രകാരം നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ബോട്ടിലും ചെറുവള്ളങ്ങളിലും കട്ടമരങ്ങളിലുമൊക്കെ കടലിൽ പോയവരാണ് ഇവരിൽ മിക്കവരും. വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ഇപ്പോഴും നടന്നുവരുന്ന തിരച്ചിലിൽ പ്രതീക്ഷ അർപ്പിക്കുേമ്പാഴും എട്ടുദിവസം പിന്നിട്ട സ്ഥിതിക്ക് തങ്ങളുടെ ഉറ്റവരെ ഇനി ജീവനോടെ എങ്ങനെ തിരിച്ചുകിട്ടാനാണെന്ന ആധി ഇവരെ തളർത്തുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിലടക്കം 17 മൃതദേഹങ്ങൾ തിരിച്ചറിയാതെ സൂക്ഷിച്ചിട്ടുണ്ട്. മരിച്ചവർക്കും ഗുരുതരമായി പരിക്കേറ്റവർക്കും സർക്കാർ സാമ്പത്തിക സഹായങ്ങൾ അടക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും മത്സ്യത്തൊഴിലാളികൾ തൃപ്തരല്ല. കാരണം, ഇനിയും നിരവധി പേർ മടങ്ങിവരാനുണ്ട്. അവരെക്കുറിച്ച് ഒന്നും സർക്കാർ ഇപ്പോൾ പറയുന്നില്ല. തിരച്ചിൽ തുടരുന്നു എന്ന വാക്കിലും അവർക്ക് പ്രതീക്ഷയില്ല.
സമയോചിതമായി നടത്തേണ്ട രക്ഷാപ്രവർത്തനങ്ങൾ സർക്കാർ നടത്തിയില്ലെന്നും മുന്നറിയിപ്പ് നൽകുന്ന കാര്യത്തിൽ കാര്യക്ഷമത പുലർത്തിയില്ലെന്നതും മത്സ്യത്തൊഴിലാളികളെ രോഷാകുലരാക്കുന്നു. ഒരാഴ്ച പിന്നിട്ടിട്ടും മുന്നറിയിപ്പ് തുടരുന്നതിനാൽ മത്സ്യബന്ധനത്തിന് പോകാനും മത്സ്യത്തൊഴിലാളികൾക്ക് കഴിയുന്നില്ല. മിക്ക വീടുകളും പട്ടിണിയിലേക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.