രക്ഷാപ്രവർത്തനം കാര്യക്ഷമമാകാതിരുന്നത് ദുരന്തം വലുതാക്കി ഡോ.എം. സൂസപാക്യം
text_fieldsതിരുവനന്തപുരം: ആദ്യദിവസങ്ങളിൽതന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാതിരുന്നത് ‘ഒാഖി’ ദുരന്തത്തിെൻറ വ്യാപ്തിയും ഗൗരവവും വലുതാക്കിയെന്ന് അതിരൂപത മെത്രാന് ഡോ.എം. സൂസപാക്യം സഭാവിശ്വാസികള്‍ക്കുള്ള സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ദുരിതാശ്വാസ നിധി രൂപവത്കരിക്കും. ഡിസംബർ 17ന് ഇടവകകളില്‍ ലഭിക്കുന്ന കാണിക്കയും വ്യക്തിഗത സംഭാവനകളും ഇതിനായി നീക്കിവെക്കണമെന്നും ശനിയാഴ്ച പ്രാര്ഥനാദിനത്തോടനുബന്ധിച്ച് എല്ലാ ഇടവകകളിലും വായിച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു.
കെ.സി.ബി.സി തീരുമാനപ്രകാരം കേരള കത്തോലിക്ക സഭയും ഭാരത കത്തോലിക്കസഭയും പ്രാര്‍ഥനദിനം ആചരിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ സ്മരണദിനമെന്ന രീതിയില്‍ പ്രത്യേക പ്രാര്‍ഥനകളും നടത്തി.
ദുരന്തനിവാരണ സംവിധാനങ്ങളും വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന് സൂസപാക്യം സന്ദേശത്തില്‍ കുറ്റപ്പെടുത്തി. ആദ്യദിവസങ്ങളില്‍ കടലില്പ്പെട്ടുപോയവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാതിരുന്നത് ദുരന്തം വലുതാക്കി. കൃത്യസമയത്ത് നടപടികള്‍ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ ജീവഹാനി ഉണ്ടാകുമായിരുന്നില്ല.
കടലില്‍പ്പെട്ട അവസാന തൊഴിലാളിയെയും രക്ഷിക്കുമെന്ന കേന്ദ്രമന്ത്രി നിര്‍മല സീതാരാമെൻറയും സംസ്ഥാന സര്‍ക്കാറിെൻറയും വാക്കുകൾ വിശ്വസിക്കുന്നു. ആശുപത്രികളില്കഴിയുന്ന ദുരിതബാധിതര്‍ക്ക് സഭയുടെ ഉടമസ്ഥതയിലുള്ള ജൂബിലി ആശുപത്രിയില്‍ ആവശ്യമായ വിദഗ്ധ ചികിത്സ നൽകുമെന്നും സന്ദേശത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.