മെഡിക്കൽ കോളജ് കോഴ: പരാതിക്കാരൻ പിൻവാങ്ങിയത് ഭീഷണി മൂലമെന്ന് യൂത്ത് ലീഗ്
text_fieldsകൊച്ചി: മെഡിക്കല്‍ കോളജ് കോഴക്കേസില്‍ പരാതിക്കാരന് പിന്‍വാങ്ങിയത് ബി.ജെ.പിയുടെ ഉന്നത നേതാവ് ഭീഷണിപ്പെടുത്തിയതിനെത്തുടര്ന്നാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. പരാതിക്കാരെൻറ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ബി.ജെ.പി നേതാക്കളുടെ കള്ളപ്പണത്തെക്കുറിച്ചും കോഴ ഇടപാടിനെക്കുറിച്ചും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം. ആരോപണവിധേയരെ ചോദ്യം ചെയ്യാന്‍ പൊലീസ് തയാറാകാത്തത് എന്തുകൊണ്ടാണെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് എത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ച സി.പി.എം ദുരഭിമാനവും ദുര്‍വാശിയും ഉപേക്ഷിക്കണം. സംഘ്പരിവാര്‍ വിരുദ്ധ പോരാട്ടത്തിന് ശക്തിപകരാന്‍ യെച്ചൂരിയെപ്പോലൊരാള്‍ രാജ്യസഭയില്‍ അനിവാര്യമായ ഘട്ടത്തില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ച പ്രകാശ് കാരാട്ടിെൻറ ചേരിയുടെ നിലപാട് സംശയാസ്പദമാണെന്ന് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. വാർത്തസമ്മേളനത്തില്‍ ഫൈസല്‍ ബാഖവി തങ്ങള്‍, അഹമ്മദ് കബീര്‍, അഡ്വ. വി.ഇ. അബ്ദുൽ ഗഫൂര്‍, കെ.എ. മുഹമ്മദ് ആസിഫ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.