ചവിട്ടിയരച്ചിട്ടും കുറഞ്ഞില്ല കെ.ടിയുടെ പോരാട്ടവീര്യം
text_fieldsകോഴിക്കോട്: ‘‘മുട്ടോളം നെല്ലിരിക്കും മുറ്റമുള്ളോരു വീട്ടിൽ... അല്ലലില്ലാതെ കഴിയുന്ന കാലത്ത് ഗാന്ധി നയിക്കുന്ന സ്വാതന്ത്ര്യ പോരിലേക്ക്... മൂവർണ കൊടിയേന്തി കെ.ടിയും ഇറങ്ങി... സായിപ്പിൻ പട്ടാളക്കാർ ചവിട്ടിയരച്ചുടൽ എല്ലുകൾ ഒടിച്ചിട്ട്... ഇരുമ്പഴിക്കുള്ളിലാക്കി എങ്കിലും ചോർന്നില്ല കെ.ടിയിലെ സമരാവേശം.’’
മലബാറിലെ പ്രസിദ്ധനായ സ്വാതന്ത്ര്യ സമരസേനാനി കെ.ടി. കുഞ്ഞിരാമൻ നായരെക്കുറിച്ച് ആർ.സി. കുഞ്ഞപ്പ നമ്പ്യാർ എഴുതിയ വരികളാണിത്. ആർ.സിയുടെ ഹൃദയത്തിൽനിന്ന് കോറിയിട്ട ഈ വരികളിലുണ്ട് കെ.ടി. കുഞ്ഞിരാമൻ നായരെന്ന സമര ഭടെൻറ ത്യാഗവും ജന്മനാടിനോടുള്ള സ്നേഹവും. 1930കളിൽ സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് കൽപത്തൂർ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു കെ.ടി. ഒരു ദിവസം ക്ലാസെടുക്കുമ്പോൾ സ്കൂളിനു സമീപത്തുകൂടി നാലഞ്ച് കോൺഗ്രസ് പ്രവർത്തകർ ‘ഗാന്ധിജീ കീ ജയ്, ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യവും വിളിച്ചു നടന്നുനീങ്ങി. അന്ന് തെൻറ പുസ്തകം മേശപ്പുറത്തു വെച്ച് മൂവർണക്കൊടിയേന്തി ജാഥയിൽ പങ്കുചേർന്ന കെ.ടി പിന്നീട് ജോലിയും വീടും ഉപേക്ഷിച്ച് മുഴുസമയ സമര പോരാളിയായി.
1930ൽ മേപ്പയൂരിൽനിന്ന് അറസ്റ്റിലായ കെ.ടിക്ക് ക്രൂരമർദനങ്ങളാണ് ഏൽക്കേണ്ടിവന്നത്. രണ്ടു വർഷത്തോളം ജയിൽവാസവുമനുഭവിച്ചു. ക്വിറ്റിന്ത്യ സമരത്തിെൻറ മുന്നണിപ്പോരാളിയായ അദ്ദേഹം ഒരു ദിവസം പേരാമ്പ്രയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുമ്പോഴാണ് അറസ്റ്റിലാവുന്നത്. ജനം നോക്കിനിൽക്കെ ബ്രിട്ടീഷ് പട്ടാളക്കാർ ക്രൂരമായി തല്ലിച്ചതച്ചു. അന്ന് ബെല്ലാരിയിലെ ജയിലിൽ താമസിപ്പിച്ചപ്പോൾ പുഴുവരിക്കുന്ന കഞ്ഞി നൽകിയതിനാൽ നാലു ദിവസം ജയിലിൽ പട്ടിണിസമരവും നടത്തി. 1944ൽ ആണ് ജയിൽ മോചിതനായത്. സ്വാതന്ത്ര്യ സമരത്തിൽ ആളുകളെ പങ്കെടുപ്പിക്കുന്നതോടൊപ്പംതന്നെ ഇതുമായി ബന്ധപ്പെട്ട വാർത്തകളും കോൺഗ്രസ് വാർത്തകളും ജനങ്ങളിലെത്തിക്കാൻ പേരാമ്പ്ര, കൊയിലാണ്ടി മേഖലകളിൽ പത്രപ്രവർത്തകനായും പ്രവർത്തിച്ചു.
മിതവാദിയായിരുന്ന ഇദ്ദേഹം അക്രമസമരങ്ങളെ എതിർത്തു. സമരവുമായി ബന്ധപ്പെട്ട് പേരാമ്പ്ര സബ് രജിസ്ട്രാർ ഓഫിസ് കത്തിക്കാൻ ശ്രമം നടന്നെങ്കിലും കെ.ടി തടയുകയായിരുന്നത്രെ. സ്വന്തമായുണ്ടായിരുന്ന ഭൂമി ഉൾപ്പെടെ സ്വത്തുക്കൾ നഷ്ടപ്പെടുത്തിയാണ് ഈ ദേശസ്നേഹി സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാവുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം പേരാമ്പ്രയുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടിയും വലിയ പങ്കുവഹിച്ചു. 1948ൽ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിച്ചത് ഇദ്ദേഹത്തിെൻറ നേതൃത്വത്തിലാണ്.
1911 നവംബർ 16ന് മേപ്പയൂരിലാണ് കെ.ടി ജനിച്ചത്. 1987 മാർച്ച് 16ന് ആവടുക്കയിലെ വീട്ടിൽ നിര്യാതനായി. സ്വാതന്ത്ര്യപോരാട്ടത്തിൽ പങ്കെടുത്തതിന് രാഷ്ട്രപതി താമ്രപത്രം നൽകി ആദരിച്ചു. മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗം, ട്രഷറർ, എ.ഐ.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. രണ്ടുതവണ പേരാമ്പ്രയിൽനിന്ന് ഇദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു. ലാസ്റ്റ് പന്തിരിക്കര -വിളയാട്ടുകണ്ടി മുക്ക് റോഡിന് കെ.ടിയുടെ പേരാണ് നൽകിയിരിക്കുന്നത്. പരേതയായ ജാനകി അമ്മയാണ് പത്നി. കെ.ടി. ചന്ദ്രൻ, വസന്ത, സതി, പരേതനായ കൃഷ്ണദാസ് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.