Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീലക്കുറിഞ്ഞി ഉദ്യാനം:...

നീലക്കുറിഞ്ഞി ഉദ്യാനം: ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ തീരുമാനം

text_fields
bookmark_border
Kottakamboor Land Issue
cancel


തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതിന് 2006-ല്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചതുമൂലം ജനങ്ങള്‍ക്കുളള ആശങ്ക ഒഴിവാക്കുന്നതിനും പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

പ്രാഥമിക വിജ്ഞാപനം പ്രകാരം 3200 ഹെക്ടര്‍ സ്ഥലത്താണ് നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ പരിധിയില്‍ ജനവാസകേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ എത്രത്തോളമുണ്ടെന്ന് പഠിക്കാനും ജനങ്ങളെ കുടിയൊഴിപ്പിക്കാതെ അതിരുകള്‍ നിശ്ചയിക്കുന്നതിനുളള ശുപാര്‍ശകള്‍ സമര്‍പ്പിക്കാനും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ യോഗം ചുമതലപ്പെടുത്തി. റവന്യൂ, വനം ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പഠനം നടത്തുക.

യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം. മണി, പി.എച്ച്. കുര്യന്‍, വനം അഡീഷണല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ഇടുക്കി കലക്ടര്‍ ജി.ആര്‍. ഗോകുല്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്യാനം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് 3200 ഹെക്ടറിലാണെങ്കിലും അതു അന്തിമമല്ലെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ യോഗത്തില്‍ വ്യക്തമാക്കി. പട്ടയഭൂമി വിജ്ഞാപനത്തില്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ബാക്കി ഏകദേശം 2000 ഹെക്ടര്‍ മാത്രമേ വരൂ. മാത്രമല്ല, ഉദ്യാന പ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടി വരികയുമില്ല. അവസാന വിജ്ഞാപനം വരുമ്പോള്‍ മാത്രമേ എത്ര ഹെക്ടര്‍ ഉദ്യാനത്തില്‍ ഉണ്ടാകു എന്ന് വ്യക്തമാകു. 

വ്യക്തമായ പഠനം നടത്താതെയാണ് 2006-ല്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. അതിനാല്‍ ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി പരിഹരിക്കുന്നതിനും അതിരുകള്‍ വ്യക്തമായി നിശ്ചയിക്കുന്നതിനും ശാസ്ത്രീയ പഠനം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നീലക്കുറിഞ്ഞി കേരളത്തിന്‍റെ അമൂല്യമായ സമ്പത്താണ്. അതു സംരക്ഷിക്കുന്നതിന് ഉദ്യാനം ആവശ്യമാണ്. എന്നാല്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ജനങ്ങളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഇനിയുളള നടപടികള്‍ മുന്നോട്ടുകൊണ്ടു പോകാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുളള നടപടികളുടെ ആദ്യ പടിയായി മൂന്നാറില്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചു. റവന്യൂ, വനം വകുപ്പ് മന്ത്രിമാരും ഇരു വകുപ്പുകളുടെയും പ്രധാന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പഞ്ചായത്ത്തലം വരെയുളള ജനപ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsIdukki DistrictKottakamboor land issueMinisterial Groups
News Summary - Kottakamboor Land Issue: Ministerial Groups Visit Idukki District -Kerala News
Next Story