സംസ്ഥാനത്ത് മഴയെത്തി; കാലവർഷം 24 മണിക്കൂറിനകം
text_fieldsതിരുവനന്തപുരം: കൊടുംചൂടിൽ സംസ്ഥാനത്തിന് ആശ്വാസമായി കാലവർഷം 24 മണിക്കൂറിനുള്ളിൽ എത്തുമെന്ന് പ്രവചനം. തിങ്കളാഴ്ച തെക്കൻകേരളത്തിൽ തിമിർത്തുപെയ്ത മഴ ചൊവ്വാഴ്ച ശക്തിപ്രാപിക്കുമെന്നും ഇതോടെ തെക്ക്-പടിഞ്ഞാറൻ മൺസൂണിന് (കാലവർഷം) ആരംഭമാകുമെന്നും സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ എസ്.സുദേവൻ ‘മാധ്യമ’ത്തോട് പറഞ്ഞു. തിരുവനന്തപുരം, കൊല്ലം അടക്കമുള്ള ജില്ലകളിൽ തിങ്കളാഴ്ച രാവിലെ മുതൽ കനത്ത മഴ ലഭിച്ചെങ്കിലും വടക്കൻ കേരളത്തിൽ ലഭിച്ചിട്ടില്ല. കാലവർഷത്തിെൻറ വരവറിയിച്ചുകൊണ്ടുള്ള കാറ്റും കുറവായിരുന്നു. മറ്റു ഘടകങ്ങളൊക്കെ അനുകൂലമായ സ്ഥിതിക്ക് അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാന വ്യാപകമായി ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം.
കഴിഞ്ഞ വർഷം ജൂൺ ഏഴിനായിരുന്നു സംസ്ഥാനത്ത് കാലവർഷം തുടങ്ങിയത്. കഴിഞ്ഞ വർഷം ഈ സീസണിൽ 34 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. 2039.7 മി.മീ പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 1352.3 മി.മീ മാത്രം. എന്നാൽ, ഇത്തവണ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ പ്രവചനം. ഇനിയുള്ള നാലുമാസം 2020 മി.മീ മഴയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 7-11 സെ.മീറ്ററും ഇടയിൽ ഇടിയോടൂകുടിയ മഴ ലഭിക്കുമെന്നും തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.