ഇൗ കണ്ണീരിന് കണക്കില്ല; കൺനിറയെ ഇപ്പോഴുമുണ്ട് പ്രിയമകൻ
text_fieldsകൊച്ചി: നാട്ടിലെത്തുേമ്പാഴെല്ലാം ആലുവ സൗത്ത് വാഴക്കുളം ഉണ്ണിമിശിഹ പള്ളിയുടെ സെമിത്തേരിയിൽ മകൻ ജസ്റ്റിൻ ജോണിെൻറ കുഴിമാടത്തിനരികിൽ നിന്ന് ജോൺ സേവ്യറും ഭാര്യ അന്നയും ഏറെനേരം കരയും. ഒരുപിടി പൂക്കൾ കല്ലറയിൽ വെച്ച് ആരും കാണാതെ കണ്ണുകൾ തുടച്ച് പ്രാർഥിക്കും. ഇവരുടെ കണ്ണീരിലും ഒാർമകളിലും നിറഞ്ഞ ചിരിയുള്ള മുഖവുമായി ജസ്റ്റിൻ ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് മകെൻറ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താനുള്ള നിയമപോരാട്ടവുമായി ഒമ്പതാം വർഷവും ഇൗ പിതാവ് ഒാടിനടക്കുന്നത്. അതിന് ചെലവഴിച്ച അധ്വാനവും സമ്പത്തും ഒരുകണക്കുപുസ്തകത്തിലും ഒതുങ്ങുന്നതല്ല.
ആലുവ മാളിയേക്കൽ ജോൺ സേവ്യറുടെ ഏകമകൻ ജസ്റ്റിൻ ജോൺ നാട്ടിൽ പ്ലസ് ടു പഠനം കഴിഞ്ഞ് 2009 ആഗസ്റ്റ് മൂന്നിനാണ് ഉത്തർപ്രദേശിലെ നോയിഡയിൽ അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് ആൻഡ് ടെക്നോളജിയിൽ എയ്റോസ്പേസ് എൻജിനീയറിങ് ആൻഡ് ഏവിയോണിക്സ് കോഴ്സിന് ചേർന്നത്. കൃത്യം 30ാം ദിവസം സെപ്റ്റംബർ മൂന്നിന് പതിവുപോലെ ജസ്റ്റിന് ഫോൺ ചെയ്ത ജോണിെൻറ സഹോദരിക്ക് കോളജ് അധികൃതർ പറഞ്ഞ ആ വിവരം വിശ്വസിക്കാനായില്ല. അന്ന് രാവിലെ കോളജിലെ നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ ഹൃദയാഘാതംമൂലം ജസ്റ്റിൻ മരിച്ചു. വീട്ടുകാർ നോയിഡയിലെത്തും മുമ്പ് പോസ്റ്റ്മോർട്ടം നടത്താൻ കോളജ് അധികൃതർ ശ്രമിച്ചെങ്കിലും ചിലർ എതിർത്തു. പിന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിലും ഹൃദയാഘാതം ശരിവെച്ചു. അടുത്തദിവസം മൃതദേഹം ആലുവയിൽ എത്തിച്ച് സംസ്കരിച്ചു.
എങ്കിലും ജോണിെൻറ മനസ്സിൽ സംശയങ്ങൾ ഏറെയായിരുന്നു. ആറടി പൊക്കമുള്ള, നീന്തലിൽ മിടുക്കനായ ജസ്റ്റിൻ എങ്ങനെ അഞ്ചടിയിൽ താഴെ മാത്രം വെള്ളമുള്ള കുളത്തിൽ മുങ്ങിമരിക്കും? കളിയും ഹെൽത്ത് ക്ലബും പതിവാക്കിയ ജസ്റ്റിന് ഇത്ര പെെട്ടന്നെങ്ങനെ ഹൃദയാഘാതം? നീന്തൽക്കുളത്തിലെ രജിസ്റ്ററിൽ ജസ്റ്റിെൻറ ഒപ്പുണ്ട്. പക്ഷേ ഇത് മരിെച്ചന്ന് പറയുന്ന സമയത്തിന് ശേഷമാണ്. ജസ്റ്റിെൻറ സാധനസാമഗ്രികളെല്ലാം വീട്ടുകാർക്ക് കൈമാറി ദിവസങ്ങൾ കഴിഞ്ഞാണ് നീന്തൽ വസ്ത്രങ്ങൾ നൽകിയത്. അതും അലക്കി വൃത്തിയാക്കിയ നിലയിൽ. മകനെ ആരോ കൊലപ്പെടുത്തിയതാണെന്ന സംശയം ദിവസങ്ങൾ കഴിയുന്തോറും ജോണിെൻറ മനസ്സിൽ ബലപ്പെട്ടു.
മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ കേരളത്തിലെത്തി ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും ജോൺ പിന്മാറിയില്ല. സംസ്ഥാനത്തെ അറിയപ്പെടുന്ന ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നും അബോധാവസ്ഥയിലാണ് ജസ്റ്റിൻ കുളത്തിൽ എത്തിയതെന്നുമായിരുന്നു റിപ്പോർട്ട്.
ഇതിനിടെ, ജോൺ നൽകിയ ഹരജിയിൽ ഹൈകോടതി സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് തേച്ചുമായ്ച്ചുകളയാൻ തീരുമാനിച്ച സി.ബി.െഎ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളി ജസ്റ്റിെൻറ ആന്തരാവയവങ്ങൾ ഡൽഹിയിലെ ലബോറട്ടിയിൽ അയച്ച് മുങ്ങിമരണമാണെന്ന റിപ്പോർട്ട് വാങ്ങി. ഇതിെൻറ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിക്കാൻ അനുമതി തേടി. എന്നാൽ, റിപ്പോർട്ട് തള്ളിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. മറ്റൊരു ഉദ്യോഗസ്ഥനായിരുന്നു ഇത്തവണ അന്വേഷണച്ചുമതല. ആന്തരികാവയവങ്ങൾ വീണ്ടും ചണ്ഡിഗഢിലെ ലബോറട്ടറിയിൽ പരിശോധിച്ചു. കേരളത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ ശരിവെക്കുന്നതായിരുന്നു റിപ്പോർട്ട്. ജസ്റ്റിെൻറ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയ സി.ബി.െഎ കോടതി, സംഭവസമയം കോളജിലുണ്ടായിരുന്ന മുതിർന്ന വിദ്യാർഥികളായ സയൻ റോയ്, ശശാങ്ക്, ജതിൻ ജഗദീഷ് എന്നിവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നീന്തൽക്കുളത്തിലെ രജിസ്റ്ററിൽ കൃത്രിമം നടത്തിയ സയൻ റോയ് ഇപ്പോൾ നൈജീരിയയിലാണ്.
വർഷങ്ങൾ നീണ്ട നിയമപോരാട്ടം വിജയിക്കുന്നതിെൻറ ആശ്വാസം ചെറുതല്ലെന്ന് 30 വർഷമായി സൗദിയിലെ റിയാദിൽ ജോലി ചെയ്യുന്ന ജോൺ ‘മാധ്യമ’ത്തോട് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ളവർ നിയന്ത്രിക്കുന്ന അമിറ്റി സർവകലാശാലയിൽ നടന്ന ദുരൂഹമരണങ്ങളിലേക്ക് ദേശീയശ്രദ്ധ ആകർഷിക്കാൻ യു.ജി.സിയെയും സുപ്രീംകോടതിയെയും സമീപിക്കുമെന്നും ജോൺ അറിയിച്ചു. കോളജിൽ മർദനമേറ്റ് മരിച്ച തൃശൂർ സ്വദേശി സ്റ്റാൻലി ബെന്നിയടക്കമുള്ളവരുടെ കുടുംബങ്ങൾ ജോണിനൊപ്പമുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ജസ്റ്റിൻ ജോൺ ഫൗണ്ടേഷനും ഇദ്ദേഹം രൂപം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.