മത്സ്യങ്ങളില്‍ രാസവസ്തു കലര്‍ത്തുന്നതിനെതിരെ കര്‍ശന നടപടി –മുഖ്യമന്ത്രി
text_fieldsകൊച്ചി: മത്സ്യം കേടാകാതിരിക്കാൻ വിഷമയമായ രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യങ്ങളില്‍ വിഷാംശം കണ്ടെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ചറല്‍ റിസര്‍ച്ചിന് കീഴിെല സെന്‍ട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ (സിഫ്റ്റ്) വജ്രജൂബിലി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ് സ് റ്റോറേജുകളുടെ അപര്യാപ്തത പരിഹരിക്കും. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിെലയും ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് സര്‍ക്കാർ നയം. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കാന്‍ സിഫ്റ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. മത്സ്യബന്ധന യാനങ്ങളുടെ മേഖലയിലെ സാങ്കേതിക, പ്രായോഗിക പ്രശ്നങ്ങള്‍ മനസ്സിലാക്കി അവയെ കൂടുതല്‍ ഗുണപ്രദമാക്കാനുള്ള ശ്രമങ്ങള്‍ നടക്കണം. തെങ്ങ്, റബര്‍ തടികള്‍ ഉപയോഗിച്ച് യാനങ്ങള്‍ നിര്‍മിക്കാന്‍ സിഫ്റ്റ് നടപടി ആരംഭിച്ചിട്ടുണ്ട്. യാനങ്ങളുടെ ചെലവ് കുറയുന്നത് മത്സ്യമേഖലക്ക് ഗുണകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യബന്ധന, മത്സ്യസംസ്കരണമേഖലകളുമായുള്ള സഹവർത്തിത്വം സിഫ്റ്റ് കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യത്തില്‍ ഫോര്‍മലിനും അമോണിയയും പോലുള്ള രാസവസ്തുക്കള്‍ കലര്‍ത്തുന്നത് കണ്ടെത്താന്‍ പേപ്പര്‍ സ്ട്രിപ്പ് സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ സിഫ്റ്റിന് കഴിഞ്ഞിട്ടുണ്ട്. പ്രാദേശികമായി ഇതിന് പ്രചാരം നല്‍കുന്നതിനും പേപ്പര്‍ സ്ട്രിപ്പുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.