വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലികാശ്വാസം
text_fieldsതിരുവനന്തപുരം: ശക്തിപ്പെട്ട കാലവർഷം സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ ആശങ്കക്ക് താൽക്കാലിക പരിഹാരമാകുന്നു. അവശേഷിക്കുന്ന കാലവർഷവും തുലാവർഷവും നന്നായി പെയ്താൽ വൈദ്യുതി വാങ്ങലിന് വേണ്ടിവരുന്ന ഭാരിച്ച പണത്തിൽ കുറവ് വരും. അതേസമയം സെപ്റ്റംബർ 20 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ഇപ്പോഴും എട്ട് ശതമാനം മഴ കുറവാണെന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു.
എന്നാൽ പുറത്തുനിന്ന് വൈദ്യുതി ലഭിക്കുന്നതിന് തടസ്സംവന്നില്ലെങ്കിൽ കാര്യമായ വൈദ്യുതി നിയന്ത്രണം ഇക്കൊല്ലം വേണ്ടിവരില്ല. മഴക്കുറവ് മൂലം വരൾച്ച നേരിടാനുള്ള നടപടികൾക്ക് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ച് നിർദേശം നൽകിയിരിക്കെയാണ് കാലവർഷം ശക്തിപ്പെട്ടത്. അതേസമയം, ഇപ്പോഴും ഉപയോഗിക്കുന്ന വൈദ്യുതിയിൽ ഭൂരിഭാഗവും പുറത്തുനിന്ന് വാങ്ങുന്നതാണ്. ഉൽപാദിപ്പിക്കുന്ന വൈദ്യുതി കേരളത്തിെൻറ ആവശ്യത്തിെൻറ പകുതിപോലുമാകുന്നില്ല. ബോർഡിെൻറ അണക്കെട്ടുകളിൽ മുൻവർഷത്തേക്കാൾ ജലനിരപ്പ് വൻതോതിൽ ഉയരുകയും ചെറിയ അണക്കെട്ടുകളെല്ലാം നിറയുകയും ചെയ്തിട്ടുണ്ട്. ആകെ 4140 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം സംഭരണശേഷിയിൽ 64 ശതമാനവും (വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം 2634.12 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം) ഇപ്പോൾ നിറഞ്ഞു.
കഴിഞ്ഞവർഷം ഇൗ സമയത്ത് 2225.1 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണുണ്ടായിരുന്നത്. ഇക്കുറി 409.02 ദശലക്ഷം യൂനിറ്റ് അധികമാണ്. സെപ്റ്റംബറിൽ 964.07 ദശലക്ഷം യൂനിറ്റിനും 21 വരെ 642.07 ദശലക്ഷം യൂനിറ്റിനും വെള്ളം പ്രതീക്ഷിച്ചിടത്ത് ഇതുവരെ 1038.62 ദശലക്ഷം യൂനിറ്റിനുള്ളത് ഒഴുകിയെത്തി. എല്ലാ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. വ്യാഴാഴ്ച 57.01 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിവന്നു. ജലസേചനവകുപ്പിെൻറ അണക്കെട്ടുകളും നിറഞ്ഞ നിലയിലാണ്.
അണക്കെട്ടുകൾ നിറയുന്നു
വൈദ്യുതി ബോർഡിെൻറ ഏറ്റവുംവലിയ സംഭരണിയായ ഇടുക്കിയിൽ 57 ശതമാനമാണ് വ്യാഴാഴ്ചത്തെ ജലനിരപ്പ്. ശബരിഗിരിയിലെ പമ്പ-കക്കിയിൽ 63 ശതമാനം വെള്ളമുണ്ട്. ഷോളയാർ നിറഞ്ഞു. ഇടമലയാർ 72, കുണ്ടള 65, മാട്ടുപ്പെട്ടി 52, കുറ്റ്യാടി 6, താരിയോട് 91, ആനയിറങ്കൽ 46, പൊന്മുടി 97 എന്നിങ്ങനെയാണ് ജലനിരപ്പ്. ജലനിരപ്പ് മെച്ചപ്പെട്ടതോടെ വൈദ്യുതി ബോർഡ് ജലവൈദ്യുതി ഉൽപാദനം വർധിപ്പിച്ചു. പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങലിൽ നേരിയകുറവ് വരുത്തുകയുംചെയ്തു. ബുധനാഴ്ച 24.28 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്ത് തന്നെ ഉൽപാദിപ്പിച്ചു.
ഇടുക്കി, ശബരിഗിരി എന്നിവയിലെ ഉൽപാദനം കുറച്ചു. സംഭരണശേഷി കുറഞ്ഞ ലോവർ പെരിയാർ, നേര്യമംഗലം, കുറ്റ്യാടി, െപരിങ്ങൽകുത്ത് എന്നിവയിൽ പൂർണതോതിലാണ് ഉൽപാദനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.