കരിങ്കൊടി: പിണറായിയുടെ ആരോപണം തള്ളി ചെന്നിത്തല; പേരുകൾ പുറത്തുവിട്ടു
text_fieldsതിരുവനന്തപുരം: കരിങ്കൊടി കാട്ടിയവർ ചാനലുകൾ വാടകക്ക് എടുത്തവരെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായിയുടെ ആരോപണം മറികടക്കാൻ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളുടെ പേരുകൾ ചെന്നിത്തല പുറത്തുവിട്ടു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ബാലു, കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്‍റ് റിങ്കു, അജിന്‍ ഷാ, ഹരി, സജീവ് എന്നിവരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കരിങ്കൊടി കാണിക്കേണ്ടപ്പോള്‍ അത് ചെയ്യാന്‍ മടിക്കില്ലെന്നും അതിനുള്ള ആളില്ലാത്ത സംഘടനയല്ല യൂത്ത് കോണ്‍ഗ്രസെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ചാനലുകാർക്ക് പ്രതിഷേധമില്ലെങ്കിലും തങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. യൂത്ത് കോണ്‍ഗ്രസിന്‍റെ സാശ്രയ സമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കേണ്ട. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്നത് ഒരു കാലത്തുമില്ലാത്ത രീതിയാണ്. സമരത്തെ ചോരയില്‍ മുക്കി കൊല്ലുന്ന തീരുമാനമാണിതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിപക്ഷമാണ് ഇവിടെയുള്ളത്. പ്രതിപക്ഷ എം.എൽ.എമാർ ഓടുപൊളിച്ച് നിയമസഭയിലേക്ക് വന്നവരല്ല. സമരപന്തലിലേക്ക് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിക്കുന്നത് ആദ്യമാണ്. കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ അടക്കമുള്ള നേതാക്കള്‍ സമരപന്തലിലുള്ള സമയത്തായിരുന്നു ഗ്രനേഡ് എറിഞ്ഞത്. പൊലീസ് വളരെ ബോധപൂര്‍വമാണ് അക്രമം അഴിച്ചുവിട്ടെന്നും ചെന്നിത്തല ആരോപിച്ചു.
സാശ്രയ ഫീസ് സംബന്ധിച്ച് ആരോഗ്യ മന്ത്രിയുടെ വാദം തെറ്റാണ്. സീറ്റിന്‍റെ എണ്ണം കൂടിയിട്ടുണ്ടെന്നത് സത്യമാണെങ്കിലും മാനേജ്‌മെന്‍റുകള്‍ക്ക് കൊള്ള ലാഭം നേടാനുള്ള സാഹചര്യം ഒരുക്കിയപ്പോഴാണ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.