കലക്ടറേറ്റ് സ്ഫോടനം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
text_fieldsകൊല്ലം: കലക്ടറേറ്റ് സ്ഫോടനക്കേസിൽ െപാലീസ് കസ്റ്റഡിയിലുള്ള പ്രതികളെ തിങ്കളാഴ്ച ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കും. മധുര സ്വദേശികളായ അബ്ബാസ് അലി (ലൈബ്രറി അബ്ബാസ് ^27), ഷംസൂൺ കരിം രാജ (22), ദാവൂദ് സുലൈമാൻ കോയ (22), ഷംസുദ്ദീൻ (23) എന്നിവരെ ഇൗമാസം എട്ടിനാണ് കോടതി 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കിയതിനാൽ അന്വേഷണസംഘം പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാധ്യതയില്ല. സ്ഫോടനത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടില്ലെന്ന് ആവർത്തിച്ച പ്രതികൾ തങ്ങൾ പ്രവർത്തിക്കുന്ന ബേസ് മൂവ്മെൻറ് എന്ന സംഘടനയുടെ സാന്നിധ്യം സർക്കാറിനെ ബോധ്യപ്പെടുത്താനാണ് സ്ഫോടനങ്ങൾ നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചത്രെ. കൊല്ലത്തും മൈസൂരുവിലും ജനുവരിയിൽ വീണ്ടും സ്ഫോടനത്തിന് പദ്ധതി തയാറാക്കിയതായും ഇവർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. കലക്ടറേറ്റ് വളപ്പിൽ ബോംബ് വെച്ച രണ്ടാം പ്രതി ഷംസൂൺ കരിംരാജയെ സ്ഫോടനം നടന്ന സ്ഥലത്തും ഇയാൾ മൊബൈൽ ഫോൺ റീചാർജ് ചെയ്ത കോട്ടമുക്കിലെ മൊബൈൽ സ്റ്റോറിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
2016 ജൂൺ 15ന് രാവിലെ 10.50ന് കലക്ടറേറ്റ് വളപ്പിൽ ഉപയോഗ ശൂന്യമായ ജീപ്പിലാണ് സ്ഫോടനം നടന്നത്. കൊല്ലം സ്ഫോടനത്തിന് മുമ്പ് ആന്ധ്രയിലെ ചിറ്റൂരിൽ ഏപ്രിൽ 17നും കൊല്ലത്തിനു ശേഷം ആന്ധ്രയിലെ നെല്ലൂരിൽ സെപ്റ്റംബർ 12നും കർണാടകയിലെ മൈസൂരുവിൽ ആഗസ്റ്റ് ഒന്നിനും കേരളപ്പിറവി ദിനത്തിൽ മലപ്പുറം കലക്ടറേറ്റിലും സംഘം സ്ഫോടനം നടത്തി.
കൊല്ലം സ്ഫോടനത്തിെൻറ അന്വേഷണത്തിന് നേതൃത്വം നൽകുന്ന എ.സി.പി ജോർജ് കോശിയുടെ നേതൃത്വത്തിൽ മധുരയിലെ അബ്ബാസ് അലിയുടെ വീട്ടിലും ലൈബ്രറിയിലും കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തി. 2016െൻറ ആദ്യ മാസങ്ങളിലാണ് അബ്ബാസ് അലിയുടെ നേതൃത്വത്തിൽ ബേസ്മൂവ്മെൻറ് രൂപവത്കരിച്ചതത്രെ. പിന്നീട് അബ്ബാസാണ് കേസിലെ മറ്റു മൂന്നു പ്രതികളെയും ബേസ്മൂവ്മെൻറിലേക്ക് ആകർഷിച്ചത്. അബ്ബാസ് അലിയാണ് കൊല്ലത്തടക്കം ബോംബുകൾ നിർമിച്ചതെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.