അതിരപ്പിള്ളി ഉപേക്ഷിക്കാതെ ബോർഡ്
text_fieldsതിരുവനന്തപുരം: അതിരപ്പിള്ളി വൈദ്യുതി പദ്ധതിയുടെ പ്രാഥമിക നിർമാണനടപടികളുമായി വൈദ്യുതി ബോർഡ് മുന്നോട്ടുപോയത് ലഭിച്ച പരിസ്ഥിതി നഷ്ടപ്പെടാതിരിക്കാൻ ലക്ഷ്യമിട്ട്. പരിസ്ഥിതി അനുമതിയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾമാത്രം അവശേഷിക്കവെയാണ് ബോർഡ് അതീവ രഹസ്യമായി പദ്ധതിയുടെ പ്രാഥമികനിർമാണം ആരംഭിച്ചത്.
പവർഹൗസ് സ്ഥാപിക്കുന്ന വാഴച്ചാലിനടുത്ത് കണ്ണങ്കുഴിയിൽ ട്രാൻസ്ഫോമറും 11 കെ.വി ലൈനും ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനുള്ള കൽകെട്ടുമാണ് ബോർഡ് സ്ഥാപിച്ചത്. അണക്കെട്ട് നിർമിച്ചാൽ മുങ്ങിപ്പോകുന്ന വനത്തിന് പകരം വനം െവച്ചുപിടിപ്പിക്കാൻ നഷ്ടപരിഹാരത്തുകയായി അഞ്ചു കോടി ബോർഡ് വനം വകുപ്പിന് കൈമാറുകയും ചെയ്തു. നിർമാണം ആരംഭിച്ചതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു.
163 മെഗാവാട്ടിെൻറ അതിരപ്പിള്ളി പദ്ധതി വൈദ്യുതി േബാർഡ് ഉപേക്ഷിച്ചിട്ടില്ല. പദ്ധതി സംസ്ഥാനത്തിന് അനിവാര്യമാണെന്നാണ് അവരുടെ നിലപാട്. നിലവിൽ 250 മെഗാവാട്ടിെൻറ പുറം വൈദ്യുതി കുറവുവന്നപ്പോൾതന്നെ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു. ചെറുതായാലും എല്ലാ ജലപദ്ധതികളും സംസ്ഥാനത്തിന് അനിവാര്യമാണെന്നും ബോർഡ് വൃത്തങ്ങൾ പറയുന്നു.
പദ്ധതിക്ക് അനുകൂലമായ നിലപാട് ബോർഡും വൈദ്യുതി വകുപ്പും പലതവണ പ്രകടിപ്പിച്ചുവെങ്കിലും രൂക്ഷമായ എതിർപ്പിനെ തുടർന്ന് സമവായം ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പദ്ധതി പ്രദേശത്തെ ആദിവാസികളും പ്രതിപക്ഷവും പരിസ്ഥിതി പ്രവർത്തകരും മുന്നണിക്കുള്ളിൽ സി.പി.െഎയും പദ്ധതിയെ എതിർക്കുകയാണ്. എന്നാൽ, പരിസ്ഥിതി അനുമതി കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിർമാണ പ്രവർത്തനം ആരംഭിച്ചുവെന്ന് വരുത്താനാണ് ബോർഡിെൻറ ശ്രമം. നിർമാണം ആരംഭിച്ചുവെങ്കിൽ സമയം നീട്ടിക്കിട്ടാൻ എളുപ്പമാകും. ആരംഭിച്ചില്ലെങ്കിൽ അനുമതി ഫലത്തിൽ റദ്ദായതായി കണക്കാക്കും. പുതിയ അനുമതി പിന്നീട് നേടേണ്ടിവരും. ഇതിന് കടമ്പകൾ ഏറെയാണ്. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനം ആരംഭിച്ചതായി മന്ത്രി എം.എം. മണി കഴിഞ്ഞദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. നിർമാണം ആരംഭിച്ചത് പ്രദേശത്തെ ആദിവാസികളൊന്നും അറിഞ്ഞില്ല.ബോർഡ് നടപടിക്കെതിരെ രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർമാണം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു.
സർക്കാർ വാദങ്ങൾ ഗൗരവത്തിലെടുക്കുന്നില്ല –കാനം
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച സർക്കാർ വാദങ്ങൾ ഗൗരവത്തിലെടുക്കുന്നില്ലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിർമാണ പ്രവർത്തനം കാര്യമായി എടുക്കേണ്ടതില്ല. ട്രാൻസ്ഫോമറും വൈദ്യുതി ലൈനും വലിച്ചാൽ നിർമാണ പ്രവർത്തനമാകില്ല. അതിരപ്പിള്ളിയെക്കുറിച്ച വാദങ്ങൾ താൻ വർഷങ്ങളായി കേൾക്കുന്നതാണ്. അതുകൊണ്ടു തന്നെ പുതിയ വാദങ്ങളിൽ കഴമ്പില്ല. കുട്ടി ജനിക്കാതെ നൂലുകെട്ടിയിട്ട് എന്തുകാര്യമെന്നും ഇപ്പോഴത്തെ നിർമാണ പ്രവർത്തനത്തെ സൂചിപ്പിച്ച് കാനം മാധ്യമങ്ങളോട് പറഞ്ഞു.
പദ്ധതി നടപ്പാവില്ലെന്ന് ബിനോയ് വിശ്വം
കോഴിക്കോട്: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാവില്ലെന്ന് സി.പി.െഎ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തിെൻറ ഉൗർജാവശ്യങ്ങൾക്ക് ഒരുതരത്തിലും നല്ലതല്ലാത്ത പദ്ധതിയാണിത്. ഭൂമിയിലെവിടെയും ഇത്തരം പദ്ധതി വിജയം കണ്ടിട്ടില്ല. പലയിടത്തും ഇതുപോലത്തെ വൻകിട പദ്ധതികൾ ഉപേക്ഷിക്കുകയാണ്. 1982ലെ കണക്കിനെ അടിസ്ഥാനമാക്കി 2017ലെ ജലത്തിെൻറ ലഭ്യത മനസ്സിലാക്കാനാവില്ല. സമവായമുണ്ടാക്കി പദ്ധതി മുന്നോട്ടുകൊണ്ടുപോവാനാവില്ല. പദ്ധതി വേണ്ടെന്നാണ് അഭിപ്രായം. ബന്ധപ്പെട്ടവർ ജനവികാരം മാനിച്ച് മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.