ബസ് ചാർജ് വർധന: ആശങ്കകളുണ്ടെങ്കിൽ വീണ്ടും ചർച്ചക്ക് തയാർ -എ.കെ ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: യാത്രക്കാരുടെയും കെ.എസ്.ആർ.ടി.സിയുടെയും ബസുടമകളുടെയുമെല്ലാം താൽപര്യം പരിഗണിച്ചാണ് ചാർജ് വർധനവിൽ തീരുമാനമെടുത്തതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ഇതിൽ ആശങ്കകളുണ്ടെങ്കിൽ ചർച്ചക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികളുടെ എതിർപ്പുണ്ടാകുമെന്ന കാരണത്താലാണ് കൺെസഷൻ മിനിമം ചാർജ് വർധിപ്പിക്കാത്തത്. സ്വകാര്യ ബസുടമകളിൽനിന്ന് സമ്മർദമുണ്ടായിട്ടില്ല, അവർ പ്രയാസം പറഞ്ഞിരുന്നുവെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
നിരക്ക് വർധന സംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് രാമചന്ദ്രൻ കമീഷെൻറ പ്രധാന ശിപാർശകൾ കഴിഞ്ഞ ദിവസം എൽ.ഡി.എഫ് അംഗീകരിച്ചിരുന്നു. ഡീസൽ നിരക്കിലെ വർധന, ബസ് ഷാസിയുടെ വിലയിലെ മാറ്റം, സ്െപയർപാർട്സുകളുടെ വിലവർധന, തൊഴിലാളികളുടെ കൂലി എന്നിവ കണക്കിലെടുത്താണ് നിരക്ക് ഭേദഗതിക്ക് രാമചന്ദ്രൻ കമീഷൻ നിർദേശങ്ങൾ സമർപ്പിച്ചത്.
അതേസമയം, നിരക്ക് വർധന അപര്യാപ്തമാണെന്നും തുടർന്ന് നടപടി വ്യാഴാഴ്ച തീരുമാനിക്കുമെന്നുമാണ് ബസുടമകളുടെ നിലപാട്. മിനിമം നിരക്ക് പത്തും വിദ്യാർഥികളുടെ നിരക്ക് വർധനയുമായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.