വർക്കലയിൽ നഴ്സിങ് വിദ്യാർഥി കൂട്ടബലാത്സംഗത്തിന് ഇരയായി
text_fieldsതിരുവനന്തപുരം: വർക്കലയിൽ നഴ്സിങ് വിദ്യാർഥി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ഒാട്ടോ ഡ്രൈവറായ കാമുകനും രണ്ട് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിൽ പരാതി നൽകി. സ്വകാര്യ നഴ്സിങ് കോളജ് രണ്ടാംവർഷ വിദ്യാർഥിയായ 19കാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്. സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിലായതായി സൂചനയുണ്ട്.
ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ വെട്ടൂർ സ്വദേശിയായ കാമുകനൊപ്പം ആനയറ സ്വദേശിയായ പെൺകുട്ടി പുറത്തുപോയിരുന്നു. എന്നാൽ, പെൺകുട്ടിയെ വിജനമായ സ്ഥലത്ത് കൊണ്ടു പോയ കാമുകനും സുഹൃത്തുക്കളും പീഡിപ്പിക്കുകയായിരുന്നു. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. തുടർന്ന് വർക്കല റെയിൽവേ സ്റ്റേഷന് സമീപം ഒാട്ടോറിക്ഷയിൽ പോകുമ്പോൾ ബഹളം കൂട്ടിയ പെൺകുട്ടി വിവരം നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ ഒാടി രക്ഷപ്പെട്ടിരുന്നു.
വായിൽ നിന്ന് നുരയും പതയും വന്നതിനെ തുടർന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ പൊലീസ് എത്തിയാണ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൊഴി രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരം എസ്.ഐ.ടിയിലേക്ക് മാറ്റി. മുഖ്യ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ച ഒാട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിൽ അയന്തി റെയിൽവേ പാലത്തിന് സമീപമുള്ള റോഡിൽ നിന്ന് കണ്ടെത്തി.
അതേസമയം, പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്ന് ആരോപിച്ചും കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ കല്ലമ്പലം യൂനിറ്റിന്‍റെറ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി ദേശീയപാത ഉപരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.