ഓക്സിജന്‍ തീരുമ്പോള്‍ യോഗിയുണ്ട് ആശുപത്രിയില്‍
text_fieldsപിഞ്ചുമക്കള്‍ ശ്വാസംമുട്ടി കൂട്ടത്തോടെ മരിക്കാന്‍ തുടങ്ങുന്നതിെൻറ തൊട്ടുതലേന്ന് ഗോരഖ്പുര്‍ ആശുപത്രിയില്‍ മസ്തിഷ്ക ജ്വരത്തിനായി പ്രത്യേകമൊരുക്കിയ 100ാം വാര്‍ഡിലേക്ക് ലിക്വിഡ് ഓക്സിജന്‍ പ്ലാൻറില്‍നിന്ന് പൈപ്പ് വഴി നല്കിക്കൊണ്ടിരിക്കുന്ന ഓക്സിജന്‍ കുറഞ്ഞുവന്ന് എല്ലാ മുറികളിലെയും ചുമന്ന ലൈറ്റ് അപകട സൂചനയെന്നോണം മിന്നിത്തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.
രാവിലെ മുതല്‍ മാതാപിതാക്കള്‍ തങ്ങളുടെ അങ്കലാപ്പ് ഡോക്ടർമാരെയും നഴ്സുമാരെയും അറിയിക്കുന്നുണ്ട്. ഈ സമയത്താണ് മുഖ്യമന്ത്രി സാക്ഷാല്‍ യോഗി ആദിത്യനാഥ് ഉച്ചക്ക് ഒരു മണിയോടെ ശിശുരോഗ വാര്‍ഡിലേക്ക് കയറിവന്നത്. ശിശുരോഗ കേന്ദ്രത്തിലെ ഒ.പി വാര്‍ഡില്‍ ചില്ലുമറയിട്ട് ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റായി വേര്തിരിച്ചതിെൻറ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു യോഗി. തുടർന്ന് വാര്‍ഡിലെ പ്രവര്‍ത്തനം വിലയിരുത്താനായി തലവന്മാരെയെല്ലാം യോഗി വിളിച്ചുവരുത്തി. നിരവധി തവണ എഴുതി അറിയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാത്തത് ചില ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. ഓക്സിജന്‍ ബില്ലില്‍ വരുത്തിയ കുടിശ്ശിക മാത്രമായിരുന്നില്ല യോഗി സര്‍ക്കാര്‍ അടക്കാനുണ്ടായിരുന്നത്. ബിഹാറില്‍നിന്നും നേപ്പാളില്‍നിന്നു പോലും നയീ ബീമാരി ബാധിെച്ചത്തുന്ന കുട്ടികളെ ചികിത്സിക്കാൻ പത്ത് മുപ്പത് ജില്ലകള്‍ ചുറ്റളവിലുള്ളവര്ക്കുള്ള ഏക ആശ്രയമായ ഈ മസ്തിഷ്ക ജ്വര വാര്‍ഡിലെ പല ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ശമ്പളവും മാസങ്ങളായി കുടിശ്ശികയായുണ്ടായിരുന്നു.
മൂന്നും നാലും മാസമായിരുന്നു പല ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും ശമ്പളം നല്‍കിയിട്ട്. മസ്തിഷ്ക ജ്വരം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് വാര്‍ഡുണ്ടാക്കി ശിശുരോഗവിദഗ്ധനായ ഡോ. കഫീല്‍ അഹ്മദിന് ചുമതല നല്‍കിയെന്നതല്ലാതെ സ്ഥിരനിയമനം ലഭിച്ച ഒരു ഡോക്ടര്‍പോലും വാര്‍ഡിലില്ല. കരാറിലെത്തിയ ഡോക്ടര്‍മാരില്‍ പലരും മാസങ്ങളോളം ശമ്പളം കിട്ടാതെ വന്നപ്പോള്‍ ജോലിയുപേക്ഷിച്ച് സ്വകാര്യ പ്രാക്ടീസിന് പോയി. പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് വാഗ്ദാനം നല്കി കുട്ടികളെ കിടത്തിയ വാര്‍ഡുകളും കണ്ട് യോഗി ആദിത്യനാഥ് ആശുപത്രിയുടെ പടികളിറങ്ങുമ്പോഴും ഓക്സിജന്‍ തീർന്നുകൊണ്ടേയിരിക്കുന്നുവെന്ന് ആ ചുമന്ന ലൈറ്റുകള്‍ തെളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. മുഖ്യമന്ത്രിതന്നെ മെഡിക്കല്‍ കോളജിലുള്ള സമയത്താണ് ഓക്സിജന്‍ കുറഞ്ഞുകൊണ്ടിരുന്നതെന്ന് മരിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ വെളിപ്പെടുത്തിയപ്പോള്‍ വിശ്വാസം വരാതെ വീണ്ടും ആശുപത്രിയിലെത്തി ഡോക്ടര്‍മാരോടും നഴ്സുമാരോടും വിവരം തിരക്കി. അനസ്തേഷ്യ വിഭാഗത്തില്‍നിന്ന് ശിശുരോഗ വാര്‍ഡില്‍ ആ സമയമെത്തിയ ഡോക്ടര്‍ പേരുപറയാതെ തന്നെ ഇത്രയും കൂട്ടിച്ചേര്‍ത്തു; അനസ്തേഷ്യ വിഭാഗത്തിലെ കരാര്‍ ഡോക്ടര്‍മാര്‍ക്കും മാസങ്ങളായി ശമ്പളമില്ലെന്ന് എഴുതിക്കോളൂ, എനിക്കും കിട്ടാനുണ്ട് നാലുമാസത്തെ ശമ്പളം.
ഈ കുടിശ്ശികക്കണക്ക് തീര്‍ത്തോളാമെന്ന് വാക്കാല്‍ പറഞ്ഞിറങ്ങിപ്പോയതുകൊണ്ടാണ് യോഗി ആദിത്യനാഥ് മരണം ഓക്സിജന്‍ തീര്‍ന്നത് കൊണ്ടല്ലെന്ന് ഒരു അന്വേഷണവും നടത്താതെ പ്രസ്താവിച്ചുകളഞ്ഞത്. ഓക്സിജന്‍ തീര്‍ന്നത് മാധ്യമങ്ങള്‍ തെളിയിച്ചതോടെ സിലിണ്ടര്‍ മോഷണത്തിെൻറ കഥയിറക്കി. മുഖ്യമന്ത്രിയെ ഒന്നുമറിയിച്ചില്ലെന്നു പറഞ്ഞ് കുറ്റമെല്ലാം ഏതാനും ഡോക്ടര്മാരുടേതാക്കി വിഷയം ചുരുട്ടിക്കൂട്ടി.ഗോരഖ്നാഥ് ക്ഷേത്രത്തിലെ കേവലമൊരു പുരോഹിതനായ യോഗിക്ക് ആശുപ്രതി നടത്തിപ്പില്‍ എന്ത് പരിചയമെന്ന് ചോദിക്കാന്‍ വരട്ടെ. വേണമെന്നുവെച്ചാല്‍ യോഗി ആശുപത്രിയും നടത്തുമെന്നതിന് തെളിവ് തേടി എങ്ങും പോകേണ്ട. അതിന് ഗോരഖ് നാഥന്‍തന്നെ സാക്ഷി.
ബിഹാറിലും മസ്തിഷ്കജ്വരം പടരുന്നു
ജൂലൈവരെ മരിച്ചത് 30 കുട്ടികൾ
പട്ന: യു.പിയിൽ ഒരാഴ്ചക്കിടെ 62 കുട്ടികൾ കൂട്ടമരണത്തിനിരയായതിെൻറ ഞെട്ടൽ മാറും മുമ്പ് ബിഹാറിലും മസ്തിഷ്കജ്വരം ഭീതി പരത്തി പടർന്നുപിടിക്കുന്നു. ഇൗ വർഷം ജൂലൈ വരെ 30 കുട്ടികളാണ് രോഗം ബാധിച്ച് ബിഹാറിൽ മരിച്ചത്. വർഷം തോറും നൂറിലേറെ കുട്ടികളെയാണ് രോഗം ബാധിക്കുന്നത്.
സർക്കാർ റിപ്പോർട്ടനുസരിച്ച് 2016ൽ 773 കുട്ടികളെ അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം(എ.ഇ.എസ്) ബാധിച്ചു. ഇതിൽ 196 പേർ മരിച്ചു.
ഗയ, പട്ന, പടിഞ്ഞാറൻ ചമ്പാരൻ, മുസാഫർപുർ ജില്ലകളിലാണ് സ്ഥിതി രൂക്ഷം. കൂടാെത, ഇതേ വർഷം 145 പേർക്ക് ജപ്പാനീസ് എൻസഫലൈറ്റിസ് പിടിപെട്ടു, ഇവരിൽ 17 പേരാണ് മരിച്ചത്.2012ലാണ് ഏറ്റവും കൂടുതൽ മരണം നടന്നത്. അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം പിടിപെട്ട 1095 പേരിൽ 395 പേരാണ് മരിച്ചത്. 2014ൽ 372 മരണം നടന്നു.
14 വയസ്സുവരെയുള്ളവരെയാണ് രോഗം ആക്രമിക്കുന്നത്. ഏപ്രിൽ മുതൽ ഒക്ടോബർവരെയുള്ള സമയത്താണ് പടർന്നുപിടിക്കുന്നത്. ഗോരഖ്പുരിലെ ദുരന്തം ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുത്തിട്ടുണ്ടെന്ന് സ്റ്റേറ്റ് പ്രോഗ്രാം ഒാഫിസർ ഡോ. എം.പി. ശർമ പറഞ്ഞു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.