മോദിക്കും യോഗിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ
text_fieldsഗോരഖ്പുർ(യു.പി): ഹനുമാൻക്ഷേത്രദർശനത്തോടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ രണ്ടുദിവസത്തെ ഉത്തർപ്രദേശ് സന്ദർശനത്തിന് തുടക്കം. അധ്യക്ഷനായശേഷം ആദ്യമായി യു.പിയിലെത്തിയ രാഹുൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്.
ലഖ്നോവിലെ ചുർവ ഹനുമാൻമന്ദിറിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം അമേത്തിയിലേക്ക് പോയി. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുൽ സന്ദർശനം നടത്തി. ബി.ജെ.പി നുണകളിലൂടെ ജനങ്ങളെ പറ്റിക്കുകയാണെന്ന് റായ്ബറേലിയിലെ സാലണിൽ നടന്ന പൊതുയോഗത്തിൽ രാഹുൽ പറഞ്ഞു. റോഡുനിർമാണമായാലും കർഷകർക്ക് ന്യായവില ലഭ്യമാക്കുന്നതിലും ബി.ജെ.പി നുണ പറയുകയാണ്.
2014ലെ ലോക്സഭതെരഞ്ഞെടുപ്പുപ്രചാരണത്തിൽ, തങ്ങൾ അധികാരത്തിലെത്തിയാൽ ഒാരോരുത്തരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്ത കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്ത് മോഡൽ എന്നാണ് മോദി പറയുന്നത്. കർഷകരിൽനിന്ന് ഭൂമിയും വെള്ളവും പിടിച്ചെടുക്കുന്നതാണ് ഇൗ മാതൃക. തൊഴിലില്ലാത്ത ലക്ഷക്കണക്കിന് യുവാക്കളെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ല. രണ്ടുകോടി പേർക്ക് തൊഴിൽ നൽകിയെന്നാണ് മോദിയും യോഗിയും പറയുന്നത്. എന്നാൽ, മോദി തൊഴിൽ നൽകിയ ആരെയെങ്കിലും കാണിച്ചുതരാമോ? ചൈനയുമായാണ് നമ്മുടെ മത്സരം. 24 മണിക്കൂറിൽ 50,000 പേർക്കാണ് ചൈന തൊഴിൽ നൽകുന്നത്. ഇവിടെ 450 പേർക്കാണ് തൊഴിൽ ലഭിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.
ബി.ജെ.പി പ്രവർത്തകർ രാഹുലിനെതിരെ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചത് അൽപസമയം സംഘർഷത്തിനിടയാക്കി. അതിനിടെ, നിഷേധാത്മകരാഷ്ട്രീയം വിട്ട് വികസനരാഷ്ട്രീയത്തിൽ രാഹുൽ കേന്ദ്രീകരിക്കണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 2019ലെ േലാക്സഭതെരഞ്ഞെടുപ്പിൽ പ്രവർത്തകരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുലിെൻറ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.