ഗോവധ നിരോധനമില്ല; മേഘാലയയിൽ നയംമാറ്റി ബി.ജെ.പി
text_fieldsഷില്ലോങ്ങ്: അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിൽ നയംമാറ്റി ബി.ജെ.പി. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മേഘാലയയിൽ ഗോവധ നിരോധനം തിരിച്ചടിയാകുമെന്ന ഭയത്തിൽ കേന്ദ്രത്തിന് അങ്ങനെയൊരു നയമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പി. കോൺഗ്രസിന്‍റെ പ്രചരണത്തിന് മറുപടിയായാണ് ബി.ജെ.പി ഗോവധത്തിന് നിരോധനമില്ലെന്ന് പ്രഖ്യാപിച്ചത്.
അങ്ങനെയൊരു നിയമമില്ല. നേപ്പാളിൽ നടക്കുന്ന ഗധിമായ് ഉത്സവത്തിനായി വലിയ തോതിൽ കന്നുകാലികളെ കൊണ്ടുപോകാറുണ്ട്. ഇത് തടയാനായി ചില നിയമങ്ങളുണ്ടെങ്കിലും ഗോവധം നിരോധിച്ചിട്ടില്ല. ബി.ജെ.പി വൈസ് പ്രസിഡന്‍റ് ജെ.എ ലിങ്ദോ പറഞ്ഞു. കന്നുകാലി ചന്തകളെ നിയന്ത്രിക്കാൻ വേണ്ടി മാത്രമാണ് മെയ് 23ലെ കേന്ദ്രസർക്കാർ വിജ്ഞാപനം കൊണ്ടുദ്ദേശിക്കുന്നതെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി.
അടുത്തിടെ ഡൽഹി സന്ദർശിച്ച മേഘാലയ മുഖ്യമന്ത്രി മുകുൾ ശർമ കേന്ദ്രസർക്കാറിന്‍റെ വിജ്ഞാപനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളുടെ ജിവിതത്തേയും ഭക്ഷണശീലങ്ങളേയും വലിയ തോതിൽ ബാധിക്കുന്നതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കന്നുകാലികളെ വിൽപന നടത്തുന്നതിനും കശാപ്പ് ചെയ്യുന്നതിനുമുള്ള വിലക്ക് മേഘാലയിലെ 5.7 ലക്ഷം കുടുംബങ്ങളെയാണ് ബാധിക്കുക. കന്നുകാലി വളർത്തൽ വ്യാപകമാക്കുന്നതിന് വേണ്ടി മേഘാലയ ലൈവ് സ്റ്റോക്ക് മിഷൻ എന്ന പദ്ധതിക്കും കോൺഗ്രസിന്‍റെ നേതൃത്തിലുള്ള സർക്കാർ തുടക്കം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.