നിതാരി: 16 പെൺകുട്ടികളുടെ ജീവൻ കവർന്ന ക്രൂരത
text_fieldsന്യൂഡൽഹി: ബിസിനസുകാരൻ മൊനീന്ദർ സിങ് പാന്ദറിെൻറ നിതാരിയിലെ വീട്ടിൽനിന്ന് 2006ൽ 16 പേരുടെ തലയോട്ടികളും എല്ലുകളും കണ്ടെടുത്തതോടെയാണ് രാജ്യത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. പാന്ദറുടെ വീട്ടിൽ ജോലിക്കെത്തിയ 16 പെൺകുട്ടികളെയാണ് വീട്ടുവേലക്കാരൻ സുരീന്ദർ കോലിയുടെ സഹായത്തോടെ നിർദയം കൊലപ്പെടുത്തിയത്.
പാന്ദറുടെയും കോലിയുടെയും അവസാന ഇരയായ പിങ്കി സർക്കാറിനെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. 2006 ഒക്ടോബർ അഞ്ചിന് ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന പിങ്കിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയശേഷം മൃതദേഹം ഒന്നാംനിലയിലെ ബാത്റൂമിലെത്തിച്ച് അവയവങ്ങൾ കത്തികൊണ്ട് ഛേദിക്കുകയും തലയും വസ്ത്രങ്ങളും വീടിനു പിറകുവശത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. യുവതിയുടെ തലയോട്ടി വീടിനു പിറകിൽനിന്ന് കണ്ടെത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലപ്പെടുത്തുകയും മാംസഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്തതായി കോലി നേരത്തേ മൊഴിനൽകിയിരുന്നു. 2005ലും 2006ലുമാണ് നിതാരി കൊലപാതക പരമ്പര അരങ്ങേറിയത്. പാന്ദറുടെ വീടിന് സമീപത്തെ യുവതികളും ചെറിയ പെൺകുട്ടികളും ദുരൂഹസാഹചര്യത്തിൽ കാണാതാവുകയായിരുന്നു. പെൺകുട്ടികളെ പാന്ദറുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തശേഷം അവയവങ്ങൾ ഛേദിച്ച് ബാഗുകളിലാക്കി കുഴിച്ചിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.