മോദിക്കെതിരായ പരാമർശം: മണിശങ്കർ അയ്യരെ സസ്പെൻഡ് ചെയ്തു
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പദപ്രേയാഗം നടത്തിയ മുതിർന്ന നേതാവ് മണിശങ്കർ അയ്യരെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബി.ജെ.പിയുടെ ഭാഷയല്ല കോൺഗ്രസിെൻറ സംസ്കാരമെന്നും പ്രധാനമന്ത്രിയെ വിമർശിച്ച പദപ്രയോഗം തിരുത്തി മാപ്പു പറയണമെന്നും പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അയ്യരോട് നിർദേശിക്കുകയും അദ്ദേഹം മാപ്പുപറയുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വ്യാഴാഴ്ച രാത്രി സസ്പെൻഡ് ചെയ്ത അറിയിപ്പ് വന്നത്. അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസും നൽകിയതായും പാർട്ടി വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.
അംബേദ്കറുടെ പേരിൽ വോട്ടു ചോദിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ആ ഭരണഘടന ശിൽപിയെ ഒാർമിക്കാനുള്ള പദ്ധതികൾ മറക്കുന്നതായി ഡൽഹിയിൽ അംബേദ്കർ ഇൻറർനാഷനൽ സെൻറർ ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞിരുന്നു. അംബേദ്കർ കേന്ദ്രം തുറക്കാനുള്ള നടപടികൾ ബി.ജെ.പി സർക്കാറാണ് മുന്നോട്ടു നീക്കിയതെന്ന് വാദിച്ച മോദി കോൺഗ്രസിനെ പരിഹസിക്കുകയും ചെയ്തു.
അതോടെ മണിശങ്കർ അയ്യർ രംഗത്തിറങ്ങി. മോദിയുടെ തരംതാണ മനോഗതിയാണ് പ്രകടമാവുന്നതെന്നും തെരഞ്ഞെടുപ്പു കാലത്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, ചോദ്യത്തിനിടയിൽ ‘നീച’ പ്രയോഗവും അയ്യരുടെ നാവിൽനിന്നുവന്നു.
പ്രധാനമന്ത്രിയോട് പറയാൻ മണിശങ്കർ അയ്യർ ഉപയോഗിച്ച ഭാഷയും രീതിയും അംഗീകരിക്കാൻ പറ്റില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസിനുനേരെ പ്രധാനമന്ത്രിയും ബി.ജെ.പിയും മോശം ഭാഷ ഉപയോഗിക്കുന്നുണ്ട്. കോൺഗ്രസിെൻറ സംസ്കാരവും പാരമ്പര്യവും മറ്റൊന്നാണ്. അയ്യർ മാപ്പു പറയുമെന്നാണ് കോൺഗ്രസും താനും കരുതുന്നതെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
മണിശങ്കർ അയ്യർ മനസ്സില്ലാ മനസ്സോടെ വഴങ്ങി. ‘‘നീചനെന്ന് പറഞ്ഞതിൽനിന്ന് താഴ്ന്ന നിലവാരം എന്നാണ് താൻ അർഥമാക്കിയത്. ഹിന്ദി തെൻറ മാതൃഭാഷയല്ല. ഹിന്ദിയിൽ പറയുേമ്പാൾ ഇംഗ്ലീഷിലാണ് താൻ ചിന്തിക്കുന്നത്. അതുകൊണ്ട് ഉപയോഗിച്ച പദത്തിന് മറ്റെന്തെങ്കിലും അർഥമുണ്ടെങ്കിൽ മാപ്പ്. താഴ്ന്ന ജാതിയിൽ പിറന്നവനെന്ന് താൻ ഒരിക്കലും മോദിയെ വിളിച്ചിട്ടില്ല’’ -അയ്യർ വിശദീകരിച്ചു.
എന്നാൽ അതുകൊണ്ടും രക്ഷയുണ്ടായില്ല.ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് മോദിയെ ചായവിൽപനക്കാരനായി വിശേഷിപ്പിച്ച് അയ്യർ വിവാദം സൃഷ്ടിച്ചിരുന്നു. വിവാദമാകെട്ട, മോദിക്ക് ഉപകാരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.