കളങ്കിതരെ ആജീവനാന്തം വിലക്കാം
text_fieldsന്യൂഡല്‍ഹി: കളങ്കിതരായവർ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിലവിലെ നിയമപ്രകാരം പൂര്‍ണമായി വിലക്കേര്‍പ്പെടുത്താമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതിയെ അറിയിച്ചു.
ക്രിമിനല്‍ കേസുകളിലാണെങ്കിലും അഴിമതി കേസുകളിലാണെങ്കിലും രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ജനപ്രതിനിധികള്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്താമെന്നും സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് വ്യക്തമാക്കി.
ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹരജിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഹരജിക്കാരെൻറ ചില ആവശ്യങ്ങൾ അംഗീകരിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചത്. ഈ വിഷയത്തില്‍ കേന്ദ്ര നിയമമന്ത്രാലയവുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയെന്ന് കമീഷൻ ബോധിപ്പിച്ചു. ക്രിമിനൽവത്കരണം തടയുന്നതിന് ദേശീയ നിയമ കമീഷന് നല്കിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. ഭൂരിപക്ഷം ശിപാര്‍ശകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച നടപടികള്‍ തുടരുകയാണെന്നും സത്യവാങ്മൂലത്തിൽ കമീഷന് ബോധിപ്പിച്ചു. അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കണമെന്ന ഹരജിക്കാരെൻറ ആവശ്യത്തിൽ കമീഷന് നിലപാടെടുക്കാൻ കഴിയിെല്ലന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇൗ വിഷയത്തിൽ തീരുമാനമെടുക്കുന്നത് പാർലമെൻറാണെന്നും കമീഷൻ കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്ക്കുമുള്ളതുപോലെ തന്നെ ശിക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കും നൽകണമെന്നാണ് ഹരജിക്കാരെൻറ ആവശ്യം. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ അനുഭവിച്ചവര്‍ക്ക് നിലവില്‍ ആറു വര്‍ഷത്തേക്കാണ് അയോഗ്യത ഏര്‍പ്പെടുത്തുന്നത്. ഇതു അപര്യാപ്തമാണെന്നും ഏതെങ്കിലും കേസില്‍ കുറ്റം ചുമത്തപ്പെട്ടവർക്കും തെരഞ്ഞെടുപ്പുകളില്‍ വിലക്കേര്‍പ്പെടുത്തണമെന്നും ഹരജിക്കാരന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ വിഷയത്തില്‍ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ജെ.എം. ലിങ്ദോ അടക്കമുള്ളവര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശുദ്ധീകരണ പ്രക്രിയക്ക് നിമിത്തമായേക്കാവുന്ന ചരിത്ര വിധിയില്‍ കോടതി കുറ്റവാളികളാണെന്ന് കെണ്ടത്തിയ എം.പിമാരും എം.എൽ.എമാരും അയോഗ്യരാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു.
ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് നിയമവിരുദ്ധമാണെന്ന് തീര്പ്പുകല്പിച്ചായിരുന്നു സുപ്രീംകോടതി ബെഞ്ചിെൻറ വിധി. ഓരോ കോടതി ശിക്ഷിക്കുമ്പോഴും മേല്‍കോടതിയില്‍ നല്കിയ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ തുടരാന്‍ ഇവര്‍ക്ക് ഈ വകുപ്പ് പ്രകാരം കഴിയുമായിരുന്നു. എന്നാല്‍, കോടതി കുറ്റവാളികളായി കണ്ടെത്തിയ ശേഷം മേല്‍കോടതികളില്‍ അപ്പീലിനു പോയാലും സ്വന്തം പദവികളില്‍ തുടരാന്‍ ഇത്തരക്കാര്‍ക്ക് യോഗ്യതയില്ലെന്ന് മലയാളിയായ അഡ്വ. ലില്ലി തോമസിെൻറ പൊതുതാല്പര്യ ഹരജിയില്‍ സുപ്രീംകോടതി വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.