കെ.എം. ജോസഫ്, ഇന്ദു മൽഹോത്ര സുപ്രീംകോടതി ജഡ്ജിമാർ
text_fieldsന്യൂഡൽഹി: മലയാളിയായ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും. അഭിഭാഷകരിൽനിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ വനിതയെന്ന പദവി മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രക്ക്. കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് ആൻറണി ഡൊമിനിക്കിെൻറ നിയമനം സ്ഥിരപ്പെടുത്തി. ഛത്തിസ്ഗഢിൽനിന്ന് ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ആന്ധ്രപ്രദേശ് ഹൈകോടതിയിലേക്ക് സ്ഥലംമാറും. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിന് മുതിർന്ന ജഡ്ജിമാർ ഉൾപ്പെട്ട കൊളീജിയമാണ് ശിപാർശ ചെയ്തത്. കോട്ടയം അതിരമ്പുഴ കുറ്റിക്കൽ കുടുംബാംഗമാണ് ജസ്റ്റിസ് കെ.എം. ജോസഫ്. കുര്യൻ ജോസഫിനു പുറമെ രണ്ടാമത്തെ മലയാളി ജഡ്ജിയാവും അദ്ദേഹം.
2016ൽ ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കിയ ശ്രദ്ധേയമായ വിധിപ്രസ്താവം ജസ്റ്റിസ് കെ.എം. ജോസഫിേൻറതാണ്. ഹൈകോടതി ജഡ്ജിമാരിൽനിന്നാണ് സുപ്രീംകോടതി ജഡ്ജിമാരെ സാധാരണയായി തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ, അഭിഭാഷകർക്കിടയിൽനിന്ന് നേരിട്ട് ജഡ്ജിയാവുകയാണ് ഇന്ദു മൽഹോത്ര. സുപ്രീംകോടതിയിൽ ഇപ്പോൾ ഒരു വനിത ജഡ്ജി മാത്രമാണുള്ളത് -ജസ്റ്റിസ് ആർ. ഭാനുമതി. സ്വാതന്ത്ര്യത്തിനു ശേഷം ആറു വനിത ജഡ്ജിമാരാണ് സുപ്രീംകോടതിക്ക് ഇതുവരെ ഉണ്ടായിട്ടുള്ളത്. ആദ്യത്തെ 39 വർഷത്തിനിടയിൽ ഒരു വനിത ജഡ്ജിപോലും ഉണ്ടായിരുന്നില്ല. ’89ൽ ജസ്റ്റിസ് ഫാത്തിമ ബീവി ആദ്യ വനിത ജഡ്ജിയായി. പിന്നീട് സുജാത മനോഹർ, റുമപാൽ, ജ്ഞാനസുധ മിശ്ര, രഞ്ജന ദേശായി എന്നിവരും ജഡ്ജിമാരായി.
അഞ്ച് ഹൈകോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ നിയമനമാണ് സ്ഥിരപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി ലോകുർ, കുര്യൻ ജോസഫ് എന്നിവർ ഉൾപ്പെട്ടതാണ് സുപ്രീംകോടതി കൊളീജിയം. കൊൽക്കത്ത ഹൈകോടതി ജഡ്ജി അനിരുദ്ധ ബോസ് ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസാകും. ജെ. ഭട്ടാചാര്യ കൊൽക്കത്ത ഹൈകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്. ഗുജറാത്ത് ഹൈകോടതിയിൽനിന്ന് അഭിലാഷ കുമാരി മണിപ്പൂർ ചീഫ് ജസ്റ്റിസായി പോകും. ജസ്റ്റിസ് അജയ് രസ്തോഗി ത്രിപുര ഹൈകോടതിയിയിലേക്ക്. ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റിസായി പഞ്ചാബ്-ഹരിയാന ഹൈകോടതിയിൽനിന്ന് ജസ്റ്റിസ് സൂര്യകാന്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.