ജഡ്ജി ലോയയുടെ ദുരൂഹമരണം: അഭിഭാഷക സംഘടനയുടെ ഹരജിയിലും അവഗണന
text_fieldsമുംബൈ: സൊഹ്റാബുദ്ദീന്‍ ശൈഖ്, തുല്‍സിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് വാദം കേട്ട സി.ബി.െഎ ജഡ്ജി ബ്രിജ്ഗോപാല്‍ ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബോംബെ ഹൈകോടതിയില്‍ നല്കിയ ഹരജി പരിഗണിക്കുന്നതിലും അവഗണന. ബോംബെ ലോയേഴ്സ് അസോസിയേഷനാണ് (ബി.എൽ.എ) ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ നാലിനാണ് ബി.എൽ.എ പൊതുതാല്പര്യ ഹരജി നല്‍കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തുവന്ന വെള്ളിയാഴ്ച ഉച്ചക്കാണ് രജിസ്ട്രാര്‍ ഹരജി പരിഗണിച്ചത്. അഭിഭാഷക സംഘടന സമര്‍പ്പിച്ച ഹരജിയോട് ഇതാണ് നയമെങ്കില്‍ സാധാരണക്കാര്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്ന ചോദ്യവും ബി.എൽ.എ ഉന്നയിച്ചു.
എന്നാല്‍, സ്ഥലംമാറി പോയ രജിസ്ട്രാര്‍ക്ക് പകരക്കാരന് വന്നിട്ടില്ലെന്നും ജോലിഭാരം മൂലമാണ് ഹരജി പരിഗണിക്കുന്നതില്‍ താമസം വന്നതെന്നുമാണ് രജിസ്ട്രാര്‍ ജനറല്‍ എസ്.ഡി അഗര്‍വാള്‍ പറയുന്നത്. ജഡ്ജി ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബി.ആര്. ലോണ്‍ സുപ്രീം കോടതിയില്‍ നല്കിയ പൊതുതാല്പര്യ ഹരജി ജൂനിയര്‍ ജഡ്ജിക്ക് നല്‍കിയതാണ് മുതിര്‍ന്ന ജഡ്ജിമാരെ പ്രകോപിപ്പിച്ച ഒരു കാരണം. ലോണിെൻറ ഹരജി ദുരുദ്ദേശ്യപരമാണെന്ന് ബി.എല്‍.എ അംഗങ്ങള്‍ ആരോപിച്ചു. ബോംബെ ഹൈകോടതിയില്‍ നല്കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് ബി.എൽ.എ വാര്‍ത്തസമ്മേളനത്തില്‍ ആരോപിക്കുന്നു.
സമാന ഹരജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നു എന്നതിനാല്‍ ബി.എൽ.എയുടെ ഹരജിയില്‍ ഹൈകോടതി വാദംകേള്ക്കില്ല. സുപ്രീംകോടതിയില്‍ ലോണ്‍ നല്കിയ ഹരജിയില്‍ ഇടപെടല്‍ അപേക്ഷ നല്‍കുമെന്നും ലോയ ജഡ്ജിയായിരുന്ന പ്രത്യേക കോടതി ബോംബെ ഹൈകോടതിയുടെ കീഴിലായതിനാല്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹരജികള്‍ ബോംബെ ഹൈകോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെടുമെന്നും ബി.എൽ.എ പ്രസിഡൻറ് അഹ്മദ് അബ്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.