കശാപ്പ് നിരോധനം: ബി.ജെ.പിയോട് ഏഴു ചോദ്യവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: കശാപ്പ് നിരോധനത്തിന് വിജ്ഞാപനം ഇറക്കിയിരിക്കുന്ന മോദിസർക്കാറിനും ബി.ജെ.പിയോടും ഏഴു ചോദ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്.
1. ഗോവയിൽ കേന്ദ്ര-സംസ്ഥാന ബി.ജെ.പി സർക്കാറുകൾ ചേർന്ന് കശാപ്പുശാല നടത്തുന്നുണ്ട്്. ഇതേക്കുറിച്ച് ദേശീയ നേതൃത്വത്തിന് എന്തു പറയാനുണ്ട്?
2. ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ഏതാനും ദിവസം മുമ്പ് പറഞ്ഞത് ഇങ്ങനെയാണ്: ‘‘ഞാൻ ബീഫ് കഴിക്കും. അരുണാചൽ പ്രദേശുകാരനാണ്. ആർക്കാണ് എന്നെ തടയാൻ കഴിയുക? മറ്റുള്ളവരുടെ രീതികളെക്കുറിച്ച് പറയാതിരിക്കുകയാണ് വേണ്ടത്. ഇതൊരു ജനാധിപത്യ രാജ്യമാണ്. ചിലപ്പോൾ ചില പ്രസ്താവനകൾ പ്രായോഗികമല്ലെന്നു വരും.’’ സബ്സിഡി നിരക്കിൽ ബീഫ് വിൽക്കുമെന്ന് മേഘാലയ, നാഗാലാൻഡ്, മിസോറം ബി.ജെ.പി അധ്യക്ഷന്മാർ പറഞ്ഞിട്ടുണ്ട്്. ഇക്കാര്യത്തിൽ പാർട്ടി കേന്ദ്രനേതൃത്വത്തിെൻറ നിലപാട് എന്താണ്?
3. യു.പിയിൽ വിവാദമുയർത്തുന്ന ബി.ജെ.പി മന്ത്രി സംഗീത് സോമാണ് അൽ-ദുവ ഫുഡ് പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2005ൽ മറ്റു ചിലർക്കൊപ്പം ചേർന്ന് സ്ഥാപിച്ചത്. മാംസവും മാംസോൽപന്നങ്ങളുമാണ് ഇൗ കമ്പനി വിപണനം ചെയ്യുന്നത്. ഇന്ത്യയിൽനിന്നുള്ള മുൻനിര ഹലാൽ മാംസ ഉൽപാദകരും കയറ്റുമതിക്കാരുമാണ് തങ്ങളെന്ന് ഇൗ കമ്പനിയുടെ വെബ്സൈറ്റിലുണ്ട്. യു.പിയിൽ സംഗീത് സോമിനെ കാബിനറ്റ് മന്ത്രിയാക്കിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇക്കാര്യത്തിലുള്ള അഭിപ്രായം എന്താണ്?
4. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ ഒൗദ്യോഗിക സ്ഥാനാർഥി ശ്രീപ്രകാശ്, തെൻറ മണ്ഡലത്തിൽ ഗുണനിലവാരമുള്ള ബീഫും നിലവാരമുള്ള കശാപ്പുശാലകളും ഉറപ്പുവരുത്തുമെന്നാണ് പ്രസംഗിച്ചുനടന്നത്. ബി.ജെ.പി അധ്യക്ഷന് ഇതേക്കുറിച്ച് എന്തു പറയാനുണ്ട്?
5. കഴിഞ്ഞ ലോക്സഭ തെരെഞ്ഞടുപ്പ് കാലത്ത് പിങ്ക് വിപ്ലവത്തെക്കുറിച്ചാണ് നരേന്ദ്ര മോദി സംസാരിച്ചുകൊണ്ടിരുന്നത്. ബി.ജെ.പി സർക്കാറിനു കീഴിൽ ബീഫ് കയറ്റുമതി 70 ശതമാനം വർധിച്ചുവെന്നാണ് കണക്ക്. ഇൗ കണക്ക് വാണിജ്യ മന്ത്രാലയ വെബ്സൈറ്റിലുണ്ട്. ഇതേക്കുറിച്ച് ബി.ജെ.പി അധ്യക്ഷനും പ്രധാനമന്ത്രിയും എന്തു പറയുന്നു?
6. ഗോവയിൽവെച്ച് 2015 മേയ് 28ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പറഞ്ഞത് ദേശവ്യാപകമായി ബീഫ് നിരോധനം ഉണ്ടാവില്ലെന്നാണ്. ഇപ്പോൾ അതേക്കുറിച്ച് ബി.ജെ.പിയുടെ നിലപാട് എന്താണ്?
7. ഇന്നത്തെ പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, അവിടത്തെ മാംസോൽപാദനം 2001-02ലെ 10,600 ടണ്ണിൽനിന്ന് 2010-11ൽ 20,000 ടണ്ണായി വർധിച്ചുവെന്ന് പറയുന്നതും തെറ്റാണോ?
കശാപ്പ് നിരോധനത്തിെൻറ കാര്യത്തിൽ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ജനങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് എ.െഎ.സി.സി വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു. കണ്ണൂരിൽ മിണ്ടാപ്രാണിയോട് ചെയ്ത ക്രൂരത ഇന്ത്യയുടെ മൂല്യങ്ങൾക്കോ കോൺഗ്രസിെൻറ സംസ്കാരത്തിനോ ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. പശുക്കൾക്ക് ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ട്. കണ്ണൂരിൽ നടന്നത് ഭയാനക സംഭവമാണ്. നമ്മുടെ ജീവിതരീതിക്ക് ചേരാത്തതാണ്. അതു നടത്തിയവരെ യൂത്ത് കോൺഗ്രസ് സസ്പെൻഡ് ചെയ്തു.
ക്രൂരമായ സംഭവത്തെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അപലപിച്ചിട്ടുണ്ട്. എന്നാൽ, വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ദലിതർക്ക് മുഖ്യമന്ത്രിയെ കാണാൻ സോപ്പിട്ടു കുളിച്ച് സുഗന്ധതൈലം പൂശി ചെല്ലണമെന്ന സ്ഥിതിയാണ്. സഹാറൺപുരിൽ ദലിതർക്കെതിരായ ക്രൂരതയാണ് നടക്കുന്നത്. ഇതിൽനിന്നെല്ലാം ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സുർജേവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.