തിബത്തിൽ ചൈനീസ് സൈന്യത്തിെൻറ അഭ്യാസപ്രകടനം
text_fieldsബെയ്ജിങ്: അതിർത്തി പ്രശ്നത്തിൽ ഇന്ത്യയുമായി കടുത്ത ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ തിബത്തിൽ ചൈനീസ് സൈന്യത്തിെൻറ അഭ്യാസപ്രകടനം. ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ തിബത്തൻ സ്വയംഭരണ പ്രദേശത്താണ് പീപ്ൾസ് ലിബറേഷൻ ആർമി (പി.എൽ.എ) പീരങ്കി പ്രയോഗം ഉൾപ്പെടെ പരിശീലനം സംഘടിപ്പിച്ചതെന്ന് ഭരണകൂട ഉടമസ്ഥതയിലുള്ള ചൈന സെൻട്രൽ ടെലിവിഷൻ (സി.സി.ടി.വി) വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. അതേസമയം, അഭ്യാസപ്രകടനം നടന്ന സമയം പറഞ്ഞിട്ടില്ല. പി.എൽ.എയുടെ തിബത്ത് സൈനിക കമാൻഡും മൗണ്ടൻ ബ്രിഗേഡുമാണ് അഭ്യാസത്തിൽ പെങ്കടുത്തത്. തിബത്ത് സൈനിക കമാൻഡാണ് ഇന്ത്യ-ചൈന അതിർത്തി കാക്കുന്നത്.
സി.സി.ടി.വി പുറത്തുവിട്ട വിഡിയോയിൽ പീരങ്കികളും ബങ്കറുകളും ലക്ഷ്യമാക്കി ഗ്രനേഡുകളും മിസൈലുകളും പ്രയോഗിക്കുന്ന ദൃശ്യങ്ങളുണ്ട്. വിമാനവേധ ആയുധങ്ങളുപയോഗിച്ച് ലക്ഷ്യം ഭേദിക്കുന്ന ദൃശ്യങ്ങളുമുണ്ട്. അടിയന്തര സാഹചര്യത്തിൽ താൽക്കാലിക ആശയവിനിമയ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തിബത്ത് മൊബൈൽ കമ്യൂണിക്കേഷൻ ഏജൻസി ലാസയിൽ ജൂലൈ 10ന് പരിശീലനം സംഘടിപ്പിച്ചിരുന്നു. അയൽരാജ്യങ്ങൾ തമ്മിലെ അകൽച്ചയുടെ പശ്ചാത്തലത്തിൽ ചൈനീസ് സൈന്യം നടത്തിയ അഭ്യാസപ്രകടനങ്ങളെ ഗൗരവത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
സിക്കിമിലെ ദോകാലാമിലെ ചൈനീസ് കടന്നുകയറ്റത്തെ തുടർന്നാണ് ഇരുരാഷ്ട്രങ്ങളും തമ്മിൽ ഭിന്നത ഉടലെടുത്തത്. തുടർന്ന് ഇന്ത്യൻ സൈന്യം മേഖലയിൽ ശക്തമായ പ്രതിരോധം തീർക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.