ദേരാ സച്ചാ ആസ്ഥാനത്ത് അസ്ഥികൂടങ്ങൾ ഉള്ളതായി വെളിപ്പെടുത്തൽ
text_fieldsസിർസ: ആൾദൈവം ഗുർമീത് റാം റഹിം സിങ്ങിന്‍റെ പ്രസ്ഥാനമായ ദേരാ സച്ചാ സൗദായുടെ ആസ്ഥാനത്ത് നിന്ന് 600 അസ്ഥികൂടങ്ങൾ ഉള്ളതായി റിപ്പോർട്ട്. സിർസയിലെ ദേരാ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന വളപ്പിലാണ് ഇവ ഉള്ളതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
മൃതദേഹങ്ങൾ മറവു ചെയ്ത സ്ഥലത്ത് വലിയ മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ദേരാ ആസ്ഥാനത്ത് മറവു ചെയ്താൽ മോക്ഷ പ്രാപ്തി ലഭിക്കുമെന്ന് ഗുർമീത് പറഞ്ഞിട്ടുള്ളതായി അനുയായികൾ വ്യക്തമാക്കുന്നു. അതേസമയം, ദേരാ ആസ്ഥാനത്ത് നിന്ന് 500 പേരെ കാണാതായിട്ടുണ്ടെന്നും ഇവ കാണാതായ അനുയായികളുടേതാകാമെന്നും ഹരിയാന ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മുൻ മാധ്യമപ്രവർത്തകൻ രാമാനന്ദ് ടാട്ടിയ ചൂണ്ടിക്കാട്ടി.
ജനങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം രഹസ്യമായി മറവു ചെയ്തതാകാം. ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ അസ്ഥികൂടങ്ങൾ പുറത്തെടുക്കണമെന്നും രാമാനന്ദ് ടാട്ടിയ ആവശ്യപ്പെട്ടു.
അതേസമയം, ഹരിയാന-പഞ്ചാബ് ഹൈകോടതി നിർദേശിച്ച പ്രകാരം ദേരാ ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ വിശദമായ പരിശോധന പുരോഗമിക്കുകയാണ്. പരിശോധനയിൽ അനധികൃത ഗർഭം അലസിപ്പിക്കൽ കേന്ദ്രം പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.
15 വർഷം മുമ്പ് അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ ഗുർമീത് 20 വർഷം തടവുശിക്ഷ അനുഭവിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.