ഝാർഖണ്ഡിൽ 12,000 പശുക്കൾക്ക് ആധാർ വിതരണം ചെയ്തു
text_fieldsന്യൂഡൽഹി: പശുക്കൾക്ക് ആധാറിന് സമാനമായ സവിശേഷ തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്തുന്ന പദ്ധതിക്ക് ബി.ജെ.പി ഭരിക്കുന്ന ഝാർഖണ്ഡിൽ തുടക്കമായി. 12,000 പശുക്കൾക്കാണ് ആദ്യ ഘട്ടത്തിൽ തിരിച്ചറിയൽ നമ്പർ ഘടിപ്പിച്ചത്. ഝാർഖണ്ഡിലെ റാഞ്ചി, ഹസാരിബാഗ്, ധൻബാദ്, ബൊക്കാറോ, ജംഷഡ്പൂർ, ദിയോഘർ, ഗിരിധിഹ്, ലോഹർദാഗാ എന്നീ എട്ട് ജില്ലകളിലായാണ് ആദ്യഘട്ടത്തിൽ പദ്ധതികൾ ആരംഭിച്ചത്.
കേന്ദ്ര- സംസ്ഥാന എജൻസികളുടെ സംയുക്ത നീക്കത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്യോഗസ്ഥർ വീടുകളിലെത്തി ടാഗ് ഘടിപ്പിക്കും. ഝാർഖണ്ഡിൽ ഏകദേശം 42 ലക്ഷത്തോളം കന്നുകാലികൾ ഉണ്ട്. അതിൽ 70 ശതമാനവും പശുക്കളാണ്. ഈ പദ്ധതി 24 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയും ഈ വർഷം കുറഞ്ഞത് 18 ലക്ഷം കന്നുകാലികളിൽ പദ്ധതി നടപ്പാക്കാനുമാണ് കേന്ദ്ര നിർദേശമെന്ന് INAPH (മൃഗങ്ങളുടെ വിവരശേഖരണം നടത്തുന്ന കേന്ദ്ര എജൻസി) നോഡൽ ഇൻ ചാർജ് കെ.കെ. തിവാരി പറഞ്ഞു. ഓരോ മൃഗത്തിന്റെയും വിവരങ്ങൾ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും സ്മാർട്ട്ഫോണിലൂടെ കണ്ടെത്താൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. കന്നുകാലികളുടെ അനധികൃത കച്ചവടവും കശാപ്പും തടയുന്നതിനായി സംസ്ഥാന ഭരണകൂടം ഇതുവരെ ആയിരത്തിലേറെ കശാപ്പുശാലകൾ അടച്ചിട്ടുണ്ട്.
പശുക്കളുടെ ചെവിയിൽ 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പർ സഹിതമുള്ള ടാഗ് സ്ഥാപിക്കാൻ സാേങ്കതികവിദഗ്ധർക്ക് മൃഗസംരക്ഷണവകുപ്പ് നിർദേശം നൽകിയതായി നേരത്തേ ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. കന്നുകാലികളുടെ ചെവിയിൽ ടാഗ് ഘടിപ്പിക്കുകയെന്നതാണ് ഇവർക്കുള്ള ദൗത്യം. കീഴ്ക്കാതിെൻറ മധ്യത്തിലാണ് മഞ്ഞ നിറമുള്ള ടാഗ് ഘടിപ്പിക്കുക. ടാഗ് ഉറപ്പിച്ചുകഴിഞ്ഞാൽ ടാബ്ലറ്റിൽ വിവരങ്ങൾ ഒാൺലൈനായി അപ്ഡേറ്റ് ചെയ്യും.
ഇതിനായി 50,000 ടാബ്ലറ്റും നൽകിയിട്ടുണ്ട്. ടാഗ് ഘടിപ്പിക്കുന്നതോെട കന്നുകാലിയുടെ ഉടമക്ക് സവിശേഷ തിരിച്ചറിയൽ നമ്പറും പ്രതിരോധകുത്തിവെപ്പ് വിവരങ്ങളും ഉടമയുടെ വിവരങ്ങളും രേഖപ്പെടുത്തിയ മൃഗ ആരോഗ്യ കാർഡ് നൽകുകയും ചെയ്യും. ടാഗ്, ഘടിപ്പിക്കുന്ന ഉപകരണം, ടാബ്ലറ്റ്, ആരോഗ്യ കാർഡ് എന്നിവക്കെല്ലാമായി 148 കോടിയോളം കേന്ദ്രസർക്കാർ മാറ്റിവെച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഝാർഖണ്ഡിൽ നടപ്പാക്കി തുടങ്ങിയത്. പാൽ ചുരത്തുന്ന പ്രായം കഴിഞ്ഞ പശുക്കൾക്ക് പ്രത്യേക പരിരക്ഷ വേണമെന്നും ദുരിതത്തിലായ കർഷകർക്കായി പദ്ധതി ഏർപ്പെടുത്തണമെന്നും കേന്ദ്രം നേരത്തേ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.