Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസംസ്ഥാനം നാളെ മുതല്‍...

സംസ്ഥാനം നാളെ മുതല്‍ ഇ-ഹെല്‍ത്ത് സംവിധാനത്തില്‍

text_fields
bookmark_border
സംസ്ഥാനം നാളെ മുതല്‍ ഇ-ഹെല്‍ത്ത് സംവിധാനത്തില്‍
cancel

തിരുവനന്തപുരം: ഓരോ പൗരന്‍െറയും ചികിത്സ രേഖകള്‍ കമ്പ്യൂട്ടര്‍ വത്കരിക്കുകയും പൊതുജനാരോഗ്യകേന്ദ്രങ്ങളെ കേന്ദ്രീകൃത കമ്പ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന നൂതന സാങ്കേതിക ആരോഗ്യപദ്ധതിയായ ഇ-ഹെല്‍ത്ത് (ജീവന്‍രേഖ) സംവിധാനം ബുധനാഴ്ച നിലവില്‍ വരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ ആരോഗ്യവകുപ്പ് ആവിഷ്കരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 25ന് വൈകീട്ട് നാലിന് പേരൂര്‍ക്കട ജില്ല ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്നവരുടെ രോഗവും ആരോഗ്യവും ചികിത്സയും സംബന്ധിക്കുന്ന വിവരങ്ങള്‍ ഡിജിറ്റല്‍ രീതിയില്‍ സൂക്ഷിക്കും. തുടക്കത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലായിരിക്കുമെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രികളില്‍നിന്ന് വിവരശേഖരണം നടത്തും. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ കയറിയും വിവരങ്ങള്‍ ശേഖരിക്കും. വ്യക്തികളുടെ ആധാര്‍, വോട്ടര്‍ ഐഡി തുടങ്ങിയ ഏതെങ്കിലും ആധികാരിക നമ്പര്‍ മുഖേന ബന്ധിച്ചാവും ഇ-ഹെല്‍ത്ത് നടപ്പില്‍ വരുത്തുക.

ഒരാളുടെ ചികിത്സ രേഖകള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ അത് കേന്ദ്രീകൃത ശൃംഖലയുമായി ബന്ധിപ്പിക്കുമെന്നതിനാല്‍ എല്ലാ ആരോഗ്യ ചികിത്സ കേന്ദ്രങ്ങളിലും തടസ്സമില്ലാതെ തുടര്‍ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍കോളജുകള്‍ വരെ വിവിധ ശ്രേണിയില്‍പെട്ട ആരോഗ്യകേന്ദ്രങ്ങള്‍ ഒറ്റ ശൃംഖലയായി മാറും. ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, ആരോഗ്യസംരക്ഷണ നയപരിപാടികളുടെ രൂപവത്കരണം, പകര്‍ച്ച വ്യാധിനിയന്ത്രണം, വൈദ്യശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളില്‍ പുരോഗതി ലക്ഷ്യമിടുന്ന പദ്ധതി രഹസ്യസ്വഭാവമുള്ളതായിരിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.

ഒന്നാംഘട്ടത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട്, മലപ്പുറം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകളിലാണ് നടപ്പാക്കുന്നത്. രണ്ടാംഘട്ടം മറ്റ് ഏഴ് ജില്ലകളില്‍ കൂടി നടപ്പാക്കും. രണ്ടുവര്‍ഷംകൊണ്ട് ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

രാജ്യത്ത് ആദ്യമായി കേരളത്തില്‍ നടപ്പാക്കുന്ന ഇ-ഹെല്‍ത്ത് പദ്ധതിക്ക് കേന്ദ്ര വിഹിതമായി 86.69 കോടിയും സംസ്ഥാന വിഹിതമായി 9.42 കോടിയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍. രമേശ് എന്നിവരും സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e-helth system
News Summary - e-helth system in kerala
Next Story