അനൂപേ ഒന്നു പുറത്തു വരൂ, റഹീം ഉമ്മയുടെ ഖബറിടമെങ്കിലുമൊന്ന് പോയി കണ്ടോെട്ട
text_fieldsദുബൈ: വായനക്കാരെ, നിങ്ങൾക്കായല്ല, യു.എ.ഇയിൽ ഉണ്ടായിരുന്ന, ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന തൃശൂർ സ്വദേശിയായ അനൂപ് എന്ന യുവാവ് വായിക്കാൻ വേണ്ടി മാത്രമായാണ് ഇൗ കുറിപ്പ്. ബന്ധുക്കൾ പോലും സഹായിക്കാതെ കൈയൊഴിഞ്ഞപ്പോൾ സഹായിച്ചതിെൻറ പേരിൽ ദുരിതപ്പെടുന്ന തലശ്ശേരി നെട്ടുർ സ്വദേശി കോമത്ത് അബ്ദുൽ റഹീമിെൻറ സങ്കടം കാണാനാവാത്തതു കൊണ്ടു കൂടിയാണ് ഇൗ റിപ്പോർട്ട്. തൃശൂരിൽ എവിടെ എന്നു ചോദിച്ചാൽ അറിയില്ല, ഇതെഴുതിയ ആൾക്കു മാത്രമല്ല സഹായിച്ച് കുരുക്കിൽപ്പെട്ടിരിക്കുന്ന റഹീമിനും അറിയില്ല. 20 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന റഹീം 16 വർഷമായി യു.എ.ഇയിലുണ്ട്.
ബസിയാസ് സ്ക്വയറിൽ നടത്തിയിരുന്ന റെഡിമെയ്ഡ് വസ്ത്രശാലയിൽ ഇടക്ക് വന്നിരുന്ന് വർത്തമാനം പറഞ്ഞിരുന്ന ചങ്ങാതി എന്ന ബന്ധം മാത്രമാണ് അനൂപുമായുള്ളത്. ശൈഖ് സായിദ് റോഡിൽ ഒരു മാൻ പവർ സപ്ലൈ കമ്പനി നടത്തി വന്നിരുന്ന അനൂപ് ഒരിക്കൽ ഒരു കേസിൽ കുടുങ്ങി. പണം നൽകാനുള്ളയാൾ കൊടുത്ത വ്യാജ ചെക്ക് മാറാൻ ശ്രമിെച്ചന്നെ കേസിൽ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലുമായി. അനൂപ് ജയിലിലായെന്നും വക്കീലൻമാർ പറ്റിച്ചെന്നും ഒരു കൂട്ടുകാരൻ പറഞ്ഞതനുസരിച്ച് പ്രഗൽഭനായ വക്കീലിനെ ഏർപ്പെടുത്തി ജാമ്യമെടുക്കാനും സഹായം ചെയ്തു. ജാമ്യം കിട്ടി ജാഫിലിയ സ്റ്റേഷനിൽ എത്തിയ അനൂപിനെ കാത്തിരുന്നത് ചെക്കു മടങ്ങിയതിെൻറ മറ്റൊരു കേസായിരുന്നു.
ഒന്നുകിൽ നൽകാനുള്ള പണം അടക്കുക, അല്ലെങ്കിൽ പാസ്പോർട്ട് ജാമ്യമായി വെക്കുക-ഇതായിരുന്നു പുറത്തു വിടാനുള്ള വ്യവസ്ഥ. കൈയിൽ പണമില്ല, പാസ്പോർട്ട് നേരത്തേയുള്ള കേസിെൻറ ആവശ്യത്തിന് ഗ്യാരണ്ടിയായി നൽകിയിരിക്കുന്നു. സഹായിക്കണമെന്നഭ്യർഥിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം സമീപിച്ചെങ്കിലും വിഫലമായ ഘട്ടത്തിലാണ് അനൂപിെൻറ ഭാര്യയും വീട്ടുകാരുമെല്ലാം റഹീമിെൻറ സമീപിക്കുന്നത്. ഇറങ്ങിയാലുടൻ പണം സ്വരൂപിച്ച് കെട്ടിവെച്ച് പാസ്പോർട്ട് തിരിച്ചെടുത്തു തരാമെന്ന വാക്കു വിശ്വസിച്ച് 2016 അവസാനത്തിൽ പാസ്പോർട്ട് നൽകുകയും ചെയ്തു. രണ്ടു മാസത്തിനകം വിസ പുതുക്കാനുള്ളതാണെന്നും വേഗത്തിൽ പ്രശ്നത്തിന് തീർപ്പുണ്ടാക്കണമെന്നും ഒാർമപ്പെടുത്തിയാണ് പാസ്പോർട്ട് നൽകിയത്. ജാമ്യത്തിലിറങ്ങിയ ശേഷം അനൂപും വീട്ടുകാരും റഹീമിന് നന്ദി പറഞ്ഞ് വീർപ്പു മുട്ടിച്ചു.
പിന്നെയൊരു സുപ്രഭാതത്തിൽ ഇവരെയാരെയും കാണാതെയായി. അനൂപിെൻറയും ബന്ധുക്കളുടെയും ഫോണുകൾ സ്വിച്ച് ഒാഫ്. അനൂപിെൻറ കാര്യങ്ങൾ അറിയിച്ചിരുന്ന സുഹൃത്തുക്കളും കൈമലർത്തി. അനൂപിനായി ജാമ്യം വെച്ച പാസ്പോർട്ടിൽ വിസ കാലാവധി കഴിഞ്ഞതോടെ റഹീമിെൻറ യു.എ.ഇയിലെ താമസം നിയമവിരുദ്ധമായി. ഉമ്മ ഖദീജക്ക് സുഖമില്ലാതായതറിഞ്ഞിട്ടും നാട്ടിൽ പോയി ഒന്നു കാണാൻ കഴിയാതെയായി. പാസ്പോർട്ട് വിട്ടുകിട്ടണമെങ്കിൽ പ്രതി നേരിട്ട് ഹാജറാകണമെന്ന് അധികൃതർ പറഞ്ഞതോടെ കഴിയാവുന്നിടത്തെല്ലാം അന്വേഷണം നടത്തി. ഉമ്മക്ക് അസുഖം ഗുരുതരമാണെന്ന് വീട്ടിൽ നിന്നറിയിച്ചിട്ടും പോകാനായില്ല. കേൾവി-സംസാര ശേഷിയില്ലാത്ത ഭാര്യ ജസീലക്കും തീരെ സുഖമില്ലാതെയായി.
ബനിയാസ് സ്ക്വയറിൽ നടത്തി വന്ന മൂന്ന് കടകളും വിൽക്കേണ്ടി വന്നു. അനൂപ് വരുത്തിയ ബാധ്യതകൾ അടച്ചാണെങ്കിലും പാസ്പോർട്ട് തിരിച്ചെടുത്ത് നാട്ടിൽ പോകാനാകുമോ എന്ന് തിരക്കുന്നതിനിടെ ഉമ്മ മരണപ്പെട്ടുവെന്ന വാർത്തയുമെത്തി. തീരെ കുഞ്ഞായിരിക്കെ കണ്ട മകൻ അസമിന് ഇപ്പോൾ മൂന്നു വയസായി. വലിയ തുക പിഴ അടക്കേണ്ടി വരുമെങ്കിലും നീതിന്യായ വകുപ്പിെൻറ സഹാനുഭൂതിയാൽ ഒടുവിൽ വിസ പുതുക്കാൻ സൗകര്യങ്ങളൊരുങ്ങുന്നുണ്ട്. അവസാന നാളുകളിൽ ഉമ്മയെ കാണാനായില്ലെങ്കിലും അവരുടെ ഖബറിടത്തിലെങ്കിലും ചെന്ന് നിന്ന് പ്രാർഥിക്കണെമന്നുണ്ട്. കേസിൽ കുടുങ്ങി ദിവസങ്ങളിൽ എന്നും പലവട്ടം വിളിച്ചിരുന്ന റഹീമിെൻറ നമ്പറിലേക്ക് അനൂപോ അദ്ദേഹത്തിെൻറ ബന്ധുക്കളോ ഒന്ന് തിരികെ വിളിക്കണം. ഇൗ സാധു അകപ്പെട്ടിരിക്കുന്ന കുരുക്കുകളഴിക്കാൻ ആവുന്നതെന്തെങ്കിലും ചെയ്യണം.അല്ലെങ്കിൽ നാളെ ഏതെങ്കിലുമൊരു നിരപരാധി ഒരാപത്തിലോ കേസിലോ കുടുങ്ങിയാൽ സഹായിക്കാനോ തിരിഞ്ഞു നോക്കാനോ പോലും ആളുകൾ മടിച്ചെന്നു വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.