അരുഗുല പൂത്ത പാടത്ത് കുമ്പളം കായ്ച്ച നേരത്ത്
text_fieldsഷാര്‍ജ: ഗള്‍ഫിലെത്തിയവര്‍ ഒരിക്കലെങ്കിലും കഴിച്ച് കാണും ജര്‍ജീര്‍ എന്ന് വിളിക്കുന്ന അരുഗുല ഇലവര്‍ഗം. അറബികള്‍ക്ക് ഭക്ഷണത്തിന് മുൻപ് കഴിക്കുന്ന സലാഡില്‍ ജര്‍ജീർ, റുവൈദ് ഇലകൾ ഇല്ലാതെ പറ്റില്ല. അറബ് ഭക്ഷണം ശീലമാക്കിയ പുറവാസികളുടെ കാര്യവും മറിച്ചല്ല. അറബികളുടെ ദഹനത്തിനും പ്രതിരോധ ശേഷിക്കും പ്രധാന പങ്കുണ്ട് ഭക്ഷണത്തിന് മുമ്പും കൂടെയും അവര്‍ കഴിക്കുന്ന ഇലവര്‍ഗങ്ങള്‍ ധാരാളമടങ്ങിയ സലാഡ്. അറബ് നാടുകളിലെ തോട്ടങ്ങളില്‍ ഇവ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. പ്രത്യേക വലുപ്പമെത്തിയാല്‍ ഇവ വിളവെടുപ്പ് നടത്തുമെന്നതിനാൽ അരുഗുല പൂവിട്ട് നില്‍ക്കുന്നത് കാണാന്‍ കിട്ടാറില്ല. ജര്‍ജീര്‍ പൂക്കുമെന്ന കാര്യം പോലും പലര്‍ക്കും അറിയില്ല. ഖോര്‍ഫക്കാനിലെ അരുഗുല കൃഷി ചെയ്യുന്ന വിശാലമായ പാടത്തെ ഒരു കണ്ടത്തില്‍ വിളവെടുപ്പ് നടത്താതെ പൂത്ത് നില്‍ക്കുന്ന ജര്‍ജീര്‍ മനോഹര കാഴ്ച്ചയാണ് പകരുന്നത്.
വയലറ്റ് നിറത്തോട് കൂടിയ ചെറിയ പൂക്കള്‍, ഓണ കാലത്ത് നമ്മുടെ തൊടികളില്‍ വിരിഞ്ഞിരുന്ന കാക്ക പൂവിനോട് സാമ്യമുള്ളവയാണ്. തോട്ടങ്ങള്‍ക്ക് ഭംഗി കൂട്ടാന്‍ വേണ്ടിയാണത്രെ ഇവ വിളവെടുപ്പ് നടത്താതെ നിറുത്തുന്നത്. എന്നാല്‍ പൂവിടുന്നതോടെ ജര്‍ജീലിന്‍െറ ഗുണങ്ങളില്‍ മാറ്റങ്ങള്‍ വരുമെന്ന് തോട്ടക്കാരന്‍ പറഞ്ഞു. ഈജിപ്തുക്കാരുടെ ഇഷ്ട വിഭവമായ ഫലാഫീലും (നമ്മുടെ പരിപ്പ് വടയോട് സാമ്യം) ജര്‍ജീലും തഹീനയും ചേര്‍ത്തുള്ള ഭക്ഷണം ഏറെ സ്വാധിഷ്ടമാണ്. അറബ് വിഭവമായ കബ്സയോടൊപ്പം (അറബ് ബിരിയാണി) ജര്‍ജീല്‍ നിര്‍ബന്ധമാണ്. അരുഗുല പൂത്ത് നില്‍ക്കുന്ന കണ്ടത്തിനരികെ തന്നെയുണ്ട് കുമ്പളം വിളഞ്ഞ് കിടക്കുന്ന കണ്ടം. സമീപത്തെ വഴുതന പാടത്ത് വിളകള്‍ വന്ന് തുടങ്ങിയിട്ടില്ല. കളകള്‍ പറിച്ച് മാറ്റുന്ന തിരക്കിലാണിപ്പോള്‍ തൊഴിലാളികള്‍.
എട്ടാം നൂറ്റാണ്ട് മുതല്‍ ജര്‍ജീല്‍ ഭക്ഷണമായി ഉപയോഗിച്ച് വരുന്നതായിട്ടാണ് ചരിത്രം. അറബ് നാടുകള്‍ക്ക് പുറമെ, യുറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഇവ ധാരാളമായി കൃഷി ചെയ്യുകയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിെൻറ രോഗപ്രതിരോധ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നു എന്നതാണ് ഈ സസ്യത്തിെൻറ ഏറ്റവും പ്രധാന ഗുണവിശേഷം. ഏത് ഭക്ഷണത്തിന്‍െറ കൂടെയായാലും പച്ചയായാണ് ഇത് കഴിക്കേണ്ടത്. പ്പ് കലര്‍ത്തിയ വെള്ളത്തില്‍ കഴുകിയെടുത്ത് തണ്ടടക്കം കഴിക്കാം. വടക്കന്‍ എമിറേറ്റുകളിലാണ് ഇവയുടെ പ്രധാന കൃഷി. ഇവിടെ നിന്നും ഒമാനില്‍ നിന്നുമാണ് ഇവ വിപണികളില്‍ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.