ഒാൺലൈൻ കൂട്ടുകെട്ടുകൾ മുഖേന കുട്ടികൾ ലഹരി കുരുക്കിൽപ്പെടുന്നു
text_fieldsദുബൈ: സാമൂഹിക മാധ്യമങ്ങളും ഒാൺലൈൻ ചാറ്റ് ഗ്രൂപ്പുകളും മറയാക്കി ലഹരി വലവിരിക്കുന്ന സംഘങ്ങൾ കുഞ്ഞുങ്ങളെ കുടുക്കാൻ ശ്രമിക്കുന്നു. ലഹരി മയക്കു മരുന്ന് കുരുക്കിൽപ്പെട്ട പല ചെറുപ്രായക്കാരുടെയും കാലിടറിയത് സാമൂഹിക മാധ്യമങ്ങളിൽ നിന്നുള്ള ചതിക്കുഴികളിൽ കുടുങ്ങിയാണെന്ന് ലഹരിക്കുരുക്കിൽ പെട്ട വരെ വിമോചിപ്പിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ദുബൈ പൊലീസ് വിഭാഗത്തിലെ അമൽ അൽ ഫുഖാഇ വ്യക്തമാക്കുന്നു. ഒാൺലൈൻ ചാറ്റ് റൂമുകളിൽ നിന്ന് പരിചയപ്പെട്ടവരിൽ ചിലരാണ് തങ്ങളെ ലഹരിയിലേക്ക് എത്തിച്ചതെന്ന് മുക്തി നേടിയ ചെറുപ്പക്കാർ തന്നെയാണ് തുറന്നു പറഞ്ഞത്. കുട്ടികൾക്ക് കെണിയായി സാമൂഹിക മാധ്യമങ്ങൾ മാറുന്ന അവസ്ഥയാണ്.
ദുബൈ പൊലീസ് കഴിഞ്ഞ വർഷം പിടികൂടിയ മയക്കു മരുന്നു കേസിൽ കുടുങ്ങിയ 62 ശതമാനം പേരും15 നും25നും ഇടയിൽ പ്രായമുള്ളവരാണ്. മാതാപിതാക്കൾ കുട്ടികളുടെ സാമൂഹിക മാധ്യമ ഇടപെടലുകളിൽ ശദ്ധ്രവെക്കേണ്ടതുണ്ട്.
കൗമാരക്കാരായ മക്കളുടെ കൂട്ടുകെട്ടുകളെക്കുറിച്ച് പലപ്പോഴും മാതാപിതാക്കൾക്ക് അറിവില്ല.ഇൗയിടെ മയക്കു മരുന്ന് കേസിൽ പിടിയിലായ സംഘത്തിൽ കോളജ് ഹൈസ്കൂൾ വിദ്യാർഥിനികൾ പോലും ഉൾപ്പെട്ടിരുന്നു. ലഹരി ഉപഭോക്താവായ ചെറുപ്പക്കാരൻ പെൺകുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ച് മയക്കു മരുന്ന് ശീലിപ്പിക്കുകയായിരുന്നു. അമിത ഉപയോഗത്തെ തുടർന്ന് ഇയാൾ പൊടുന്നനെ മരണപ്പെട്ടതോടെയാണ് സംഘം തമ്പടിച്ച വീട് തെരച്ചിൽ നടത്തി പെൺകുട്ടികൾ ഉൾപ്പെട്ട സംഘത്തെ പിടികൂടിയത്.ഇവർ ഇപ്പോൾ ക്രിമിനിൽ കേസിൽ വിചാരണ നേരിടുകയാണ്,
കുട്ടികൾ ലഹരി ഉപയോഗം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ രക്ഷിതാക്കൾ ഇക്കാര്യം ദുബൈ പൊലീസിൽ അറിയിക്കണം. കുട്ടികളെ അറസ്റ്റു ചെയ്യുകയോ ശിക്ഷിക്കുകയോ ഇല്ല, പകരം വിദഗ്ധരുടെ മേൽനോട്ടത്തിൽ അവരുടെ ലഹരി മുക്തി ചികിത്സക്ക് സംവിധാനം ഒരുക്കും.
മക്കൾ മയക്കു മരുന്നിൽ കുടുങ്ങിയതായി സൂചന ലഭിച്ചാൽ 800400400 എന്ന നമ്പറിൽ ദുബൈ പൊലീസിനു വിവരം നൽകുകയാണ് ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ മാർഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.