യമൻ: വെടി നിർത്തൽ ചർച്ചക്കെത്തിയ യു.എൻ പ്രതിനിധിക്ക് നേരെ വധശ്രമം
text_fieldsറിയാദ്: യനമിലെ ഐക്യരാഷ്ട്രസഭാ പ്രതിനധി ഇസ്മാഈല്‍ വലദുശൈഖിന് നേരെ സൻആയിൽ വധശ്രമം. യു.എന്‍ പ്രതിനിധിയും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നില്‍ ഹൂതി വിമതരും അലി സാലിഹ് പക്ഷവുമാണെന്ന് ഒൗദ്യോഗിക വിഭാഗം കുറ്റപ്പെടുത്തി. റമദാന് മുമ്പ് യമനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള ആലോചനക്കായി സന്‍ആയിലെത്തിയ വേളയിലാണ് ആക്രമണം നടന്നത്. വലദുശൈഖും സംഘവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എന്‍ പ്രതിനിധി സന്‍ആ വിമാനത്തവളത്തില്‍ ഇറങ്ങിയ വേളയില്‍ തന്നെ അദ്ദേഹത്തിന് നേരെ ചിലര്‍ ഒഴിഞ്ഞ വെള്ളക്കുപ്പി കൊണ്ട് എറിഞ്ഞിരുന്നുവെന്നും വിമാനത്താവളത്തിന് സഖ്യസേന ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സന്‍ആ നഗരം ഹൂതി വിമതരുടെ പിടിയിലാണെന്നതിനാല്‍ അവിടെ വെച്ച് ആക്രമണം നടത്താന്‍ വിഘടനവാദികള്‍ക്ക് മാത്രമേ സാധ്യമാവൂ എന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന കുറ്റപ്പെടുത്തി. ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. സമാധാനത്തിന് തുരങ്കം വെക്കാന്‍ ഉദ്ദേശിക്കുന്നവരാണ് ഐക്യരാഷ്ട്രസഭ പ്രതിനിധിയെ ആക്രമിച്ചതിന് പിന്നിലെന്ന് സൗദി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്മാഈല്‍ വലദുശൈഖ് സഖ്യസേനയുടെയും സൗദിയുടെയും പക്ഷം ചേരുകയാണെന്നും നിഷ്പക്ഷമായ സമാധാന ശ്രമത്തിന് ശ്രമിക്കുന്നില്ലെന്നും ഹൂതികള്‍ ആരോപിച്ചു.
എന്നാല്‍ നിഷ്പക്ഷവും നീതിപൂർവവുമായ സമാധാന ശ്രമത്തിനും വെടിനിര്‍ത്തിലിനുമുള്ള ശ്രമത്തിെൻറ ഭാഗമായാണ് താന്‍ സന്‍ആയിലെത്തിയതെന്ന് യു.എന്‍ പ്രതിനിധി പ്രതികരിച്ചു. റമദാന് മുമ്പ് വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള ശ്രമത്തിന് എല്ലാ കക്ഷികളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.