സൽമാൻ രാജാവിെൻറ ഇടപെടൽ; ഖത്തർ ഹാജിമാർക്കായി സൽവ അതിർത്തി തുറന്നു
text_fieldsറിയാദ്: ഖത്തറിൽ നിന്നുള്ള ഹാജിമാർക്കായി സൽവ അതിർത്തി കവാടം തുറക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ നിർദേശം. തീർഥാടകരെ കൊണ്ടുവരാൻ സൗദി എയർലൈൻസിെൻറ പ്രത്യേക വിമാനവും ദോഹയിലേക്ക് അയക്കും. ഇതുസംബന്ധിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സമർപ്പിച്ച പദ്ധതിക്ക് സൽമാൻ രാജാവ് അംഗീകാരം നൽകുകയായിരുന്നു. തീരുമാനം വന്ന് മണിക്കൂറുകൾക്കുള്ളിൽ ആദ്യസംഘം ഖത്തർ തീർഥാടകർ സൗദിയിലെത്തിയതായി അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്തു.
ഖത്തറിൽ നിന്നുള്ള ശൈഖ് അബ്ദുല്ല ബിൻ അലി ബിൻ അബ്ദുല്ല ബിൻ ജാസിം അൽഥാനി ബുധനാഴ്ച വൈകിട്ട് ജിദ്ദയിലെത്തി അമീർ മുഹമ്മദിനെ കണ്ടതിനെ തുടർന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യബന്ധം ഉൗന്നിപ്പറഞ്ഞ ശൈഖ് അബ്ദുല്ല, തീർഥാടകർക്കായി സൽവ അതിർത്തി തുറക്കുന്ന കാര്യവും ഉന്നയിച്ചുവെന്ന് സൗദി പ്രസ് ഏജൻസി വ്യക്തമാക്കി. തുടർന്ന് ഇൗ വിഷയത്തിൽ നിർമാണാത്മകമായ ചർച്ചകൾ നടക്കുകയും വിശദമായ പദ്ധതി തയാറാക്കി അമീർ മുഹമ്മദ്, സൽമാൻ രാജാവിന് സമർപ്പിക്കുകയുമായിരുന്നു. വ്യാഴം പുലർച്ചെയോടെ രാജാവ് പദ്ധതിക്ക് അംഗീകാരം നൽകി.
ഇതുപ്രകാരം ഇത്തവണ ഹജ്ജിന് വരുന്ന ഖത്തർ പൗരൻമാർക്ക് വേണ്ടി സൗദി അതിർത്തിയിലെ സൽവ കവാടം തുറക്കും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഉലഞ്ഞതിനെ തുടർന്ന് ജൂൺ അഞ്ചിനാണ് ഖത്തറിെൻറ ഏക കര അതിർത്തിയായ സൽവ സൗദി അറേബ്യ അടച്ചത്. രാജാവിെൻറ നിർദേശം വന്നതോടെ അതിർത്തി തുറക്കാനുള്ള നടപടികൾ അടിയന്തിര പ്രാധാന്യത്തോടെ ആരംഭിച്ചു. ഇതുവഴി ഇലക്ട്രോണിക് പെർമിറ്റില്ലാതെ തന്നെ ഹാജിമാർക്ക് സൗദിയിലേക്ക് കടക്കാം. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, അൽ അഹ്സ വിമാനത്താവളം എന്നിവിടങ്ങളിൽ നിന്ന് ഇവരെ വിമാനമാർഗം ജിദ്ദയിലേക്ക് കൊണ്ടുവരും. ഇവരുടെ ചിലവ് സൽമാൻ രാജാവ് വഹിക്കും. ഇതിന് പുറമേ ദോഹ വിമാനത്താവളത്തിൽ നിന്ന് ഹാജിമാരെ നേരിട്ട് ജിദ്ദയിലേക്ക് എത്തിക്കാൻ സൗദി എയർലൈൻസിെൻറ വിമാനങ്ങൾ അയക്കാനും സൽമാൻ രാജാവ് നിർദേശിച്ചിട്ടുണ്ട്. ഇൗ ചെലവും അദ്ദേഹം തന്നെ വഹിക്കും. രാജ നിർദേശം വന്ന് മണിക്കൂറുകൾക്കുള്ളിൽ ആദ്യസംഘം ഹാജിമാർ സൗദിയിലെത്തി. 120 പേരാണ് സൽവ അതിർത്തി കടന്നത്. മൊത്തം 2,400 ലേറെ പേരാണ് ഇത്തവണ ഹജ്ജിനെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.