പെരുമഴ: വാഹനങ്ങൾ പെരുവഴിയിലായി
text_fieldsജിദ്ദ: കാലാവസ്ഥാമാറ്റത്തിെൻറ വരവറിയിച്ച് ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ചൊവ്വാഴ്ച ഇടിയോട് കുടിയ കനത്ത മഴ. രാവിലെ ഏഴരയോടെയാണ് പേമാരി തുടങ്ങിയത്. എട്ട് വർഷം മുമ്പുണ്ടായ ‘ജിദ്ദ പ്രളയം’ ആവർത്തിക്കുമോ എന്ന് ആളുകൾ ഭയന്നു. വാട്സ് ആപുകളിൽ തിങ്കളാഴ്ച രാത്രിയോടെ പേടിപ്പിക്കൽ സന്ദേശങ്ങൾ പരന്നിരുന്നു.പട്ടണത്തിെൻറ വടക്ക് ഭാഗങ്ങളിലാണ് ആദ്യം മഴ പെയ്തത്. പിന്നീട് മധ്യഭാഗത്തും തെക്ക് ഭാഗത്തും കോരിച്ചൊരിഞ്ഞു. ജിദ്ദ മേഖലയിൽ 59 മില്ലി മീറ്റർ മഴ പെയ്തതായാണ് കണക്ക്. രാവിലെ മുതൽ ആകാശം പൂർണമായും മേഘാവൃതമായിരുന്നു.
ഉച്ചയോടെയാണ് തെളിഞ്ഞത്. വെള്ളം കയറിയതിനെ തുടർന്ന് പല ഭാഗങ്ങളിലുള്ള തുരങ്കങ്ങൾ ട്രാഫിക്ക് വിഭാഗം അടച്ചു. ഗതാഗതം തടസ്സപ്പെട്ടു. അൽഹറമൈൻ റോഡിൽ ഗതാഗതം നിലച്ചു. ഉയർന്ന ഭാഗങ്ങളിലെ റോഡുകളിലേക്ക് വാഹനങ്ങൾ തിരിച്ചുവിട്ടു. അൽസലാം തുരങ്കത്തിനുള്ളിൽ കുടുങ്ങിയ മൂന്നു പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. പലയിടങ്ങളിലും ഷോക്കേറ്റ സംഭവങ്ങളുണ്ടായി. വീടുകളിലും കടകളിലും ഗോഡൗണുകളിലും ഒാഫീസുകളിലും വെളളം കയറി.
ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രി ഫാർമസിയിൽ ചോർച്ച കാരണം പ്രവർത്തനം താത്കാലികമായി നിർത്തി. ദൂരക്കാഴ്ച കുറവും കാറ്റും കാരണം ജിദ്ദ ഇസ്ലമിക് പോർട്ടിെൻറ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. മാനം തെളിഞ്ഞതോടെ പുനരാംരംഭിച്ചതായി തുറമുഖ മേധാവി ക്യാപ്റ്റൻ അബ്ദുല്ല സംഇയി പറഞ്ഞു. വിമാനസർവീസിനെ മഴ ബാധിച്ചില്ലെന്നും ഒരു വിമാനവും തിരിച്ചുവിട്ടിട്ടില്ലെന്നും ജിദ്ദ വിമാനത്താവള പബ്ളിക് റിലേഷൻ മേധാവി തുർക്കി അൽദീബ് പറഞ്ഞു. യാത്രക്കാരും പൈലറ്റുമാരും എത്താൻ വൈകിയതു കാരണം അഞ്ച് വിമാനങ്ങളുടെ പുറപ്പെടൽ വൈകി . യാത്രക്കാരോട് പതിവിലും നേരത്തെയെത്താൻ ചില വിമാനകമ്പനികൾ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.