മൂന്നര മാസം മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ
text_fieldsറിയാദ്: മൂന്നര മാസം മുമ്പ് കാണാതായ മലയാളി യുവാവിെൻറ മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. ജൂൺ 23ന് രാവിലെ റിയാദ് നസീമിലെ താമസസ്ഥലത്ത് നിന്ന് കാണാതായ കണ്ണൂർ പയ്യന്നൂർ സ്വദേശി കെ.കെ ജയേഷിെൻറ (39) മൃതദേഹമാണ് ചൊവ്വാഴ്ച സഹോദരനും സാമൂഹിക പ്രവർത്തകരും മോർച്ചറിയിലെത്തി തിരിച്ചറിഞ്ഞത്.
റീട്ടെയിൽ വേൾഡ് ട്രേഡിങ് (ഡൈസോ ജപ്പാൻ) കമ്പനിയിലെ ജീവനക്കാരനായ യുവാവ് രാവിലെ താമസസ്ഥലത്ത് നിന്ന് പോയതാണ്. പിന്നീട് ഒരു വിവരമുണ്ടായിരുന്നില്ല. ‘ഗൾഫ് മാധ്യമം’ ഉൾപ്പെടെ തിരോധാന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റിയാദിലെ കേളി പ്രവർത്തകരും ബന്ധുക്കളുമെല്ലാം വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. ശുമൈസി മോർച്ചറിയിലുൾപ്പെടെ ഇൗ കാലയളവിൽ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഒരു വിവരവും ലഭിച്ചിരുന്നില്ല.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് റിയാദ് മൻഫുഅ പൊലീസ് സ്റ്റേഷൻ അധികൃതർ മൃതദേഹത്തെ കുറിച്ച് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിങ്ങിനെ അറിയിച്ചത്. എംബസിയിൽ നിന്ന് കിട്ടിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ കേളി ജീവകാരുണ്യ വിഭാഗം ഭാരവാഹി കിഷോർ ഇ. നിസാമും ജയേഷിെൻറ മൂത്ത സഹോദരനും ജിദ്ദ നവോദയ കേന്ദ്ര രക്ഷാധികാരി സമിതിയംഗവുമായ കെ.കെ സുരേഷും ചൊവ്വാഴ്ച മോർച്ചറിയിൽ പോയി മൃതദേഹം തിരിച്ചറിഞ്ഞു.
ജയേഷിനെ കാണാതായ ഉടനെ കമ്പനി ജവാസാത്തിന് വിവരം നൽകി ഒളിച്ചോടിയവരുടെ പട്ടികയിൽ പെടുത്തി ‘ഹുറൂബാ’ക്കിയിരുന്നു. ഇൗ നിയമകുരുക്കഴിച്ചാൽ മാത്രമേ നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാകാൻ കഴിയൂ. കേളി പ്രവർത്തകർ അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചു.
10 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന ഇയാൾ കാണാതാവുന്നതിന് നാല് ദിവസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനാൽ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ജൂൺ 23ന് രാവിലെയാണ് മുറിയിൽ നിന്ന് ഇറങ്ങിപ്പോയത്. അന്ന് തന്നെ മരിച്ചതായാണ് പൊലീസ്, ആശുപത്രി രേഖകളിലുള്ളത്. രാത്രി 9.45ഒാടെ മരണം സംഭവിച്ചതായി രേഖകൾ പറയുന്നു.
മൻഫുഅ മേഖലയിലെ ഒരു കൃഷിത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സ്വാഭാവിക മരണമെന്നാണ് നിഗമനം. മൂന്നുമാസത്തിൽ കൂടുതൽ പഴക്കമുള്ള മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിെൻറ ഭാഗമായാണ് പൊലീസ് എംബസിയെ ബന്ധപ്പെട്ടത്. ബാലൻ ^ നളിനി ദമ്പതികളുടെ മകനാണ്. സുരേഷിനെ കൂടാതെ സബിത എന്ന സഹോദരിയുമുണ്ട്. സിന്ധുവാണ് ഭാര്യ. കുട്ടികളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.