കള്ളക്കേസിൽ കുടുങ്ങിയ അഞ്ച് മലയാളികൾ നാടണഞ്ഞു
text_fieldsതബൂക്ക്: കള്ളക്കേസിൽ കുടുങ്ങി നാട്ടിലേക്ക് പോവാനാവാതെ ദുരിതത്തിലായ അഞ്ച് മലയാളികൾ നാടണഞ്ഞു. തബൂക്കിലെ കോഫീ ഷോപ്പിൽ ജോലി ചെയ്തിരുന്ന തിരുവനതപുരം, മലപ്പുറം സ്വദേശികളായ നജീബ്, ഷമീം,നസീർ, ശരീഫ്, സജി എന്നിവരെയാണ് സ്പോൺസർ കേസിൽ കുടുക്കി യാത്ര തടസ്സപ്പെടുത്തിയത്. ഒരു വർഷത്തോളം ശമ്പളം കിട്ടാതെ വലഞ്ഞ ഇവർ പൊതുമാപ്പിൽ നാട്ടിലേക്ക് പോകാൻ നടപടികളായപ്പോഴാണ് സ്പോൺസർ ഇവർക്കെതിരെ പൊലീസിൽ കേസ് കൊടുത്തത്. കോഫീ മേക്കറും സി.സി കാമറയും നശിപ്പിച്ചുവെന്നും 16000 റിയാൽ നഷ്ടം ഇൗടാക്കാതെ ഇവരെ നാട്ടിൽ പോവാൻ അനുവദിക്കരുത് എന്നുമായിരുന്നു പൊലീസിന് നൽകിയ പരാതി. ഇതിെൻറ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരുടെ യാത്ര തടഞ്ഞു.
ഒരു വർഷം മുമ്പാണ് തബൂക്കിലെ കോഫീ ഷോപ്പിൽ ഇവർ ജോലിക്കെത്തിയത്. വന്നതിനു ശേഷം ഇവർക്ക് ഇഖാമയോ ആരോഗ്യ ഇൻഷുറൻസോ എടുത്തിരുന്നില്ല. കൃത്യമായ ശമ്പളവും ലഭിച്ചില്ല. എട്ട് മാസമായിട്ടും സ്പോൺസർ ശമ്പളം കൊടുക്കാതായപ്പോൾ ഇവർ അഞ്ചുപേരും നാട്ടിൽ പോകണമെന്ന് പറഞ്ഞു. സ്പോൺസർ ഇവരെ നാട്ടിലയക്കാൻ തയാറായിരുന്നില്ല.
ഇഖാമയും ശമ്പളവും തരാമെന്നു പറഞ്ഞു എന്നല്ലാതെ സ്പോൺസർ വാക്കുപാലിച്ചില്ലെന്ന് ഇരകൾ പറഞ്ഞു.ഒടുവിൽ ഇവർ ജോലിക്കിറങ്ങാതായപ്പോൾ കുറച്ചു പണം കുടിശ്ശികയിലേക്കു നൽകി. രണ്ടുമാസം കഴിഞ്ഞ് തുടർന്നും ശമ്പളമൊന്നും കൊടുക്കാതെ വന്നപ്പോൾ സ്പോൺസറോട് ഇനി ഞങ്ങൾ ജോലി ചെയ്യാൻ സാധിക്കില്ല എന്ന് തീർത്തു പറഞ്ഞു. അതിനിടക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. തുടർന്ന് നാട്ടിൽ പോകാൻ എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷ കൊടുത്ത് തർഹീലിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി. അഞ്ചുപേർക്കും ഫൈനൽ എക്സിറ്റ് ലഭിക്കുകയും ചെയ്തു.തുടർന്ന് ഇവർ പണം സംഘടിപ്പിച്ച് ടിക്കറ്റെടുത്തു. ജിദ്ദ വഴി കൊച്ചിയിലേക്കാണ് ടിക്കറ്റെടുത്തത്. തബൂക്കിൽനിന്ന് ജിദ്ദ എയർ പോർട്ടിലെത്തിയപ്പോഴാണ് എമിഗ്രേഷനിൽ തടഞ്ഞത്. തങ്ങൾക്കെതിരെ സ്പോൺസർ കള്ളക്കേസ് നൽകിയ വിവരം അപ്പോഴാണ് അവരറിയുന്നത്. ഒടുവിൽ സി.സി.ഡബ്ള്യു മെമ്പർമാർ പൊലീസുമായി ബന്ധപ്പെട്ടാണ് ഇവരുടെ കുരുക്കഴിച്ചത്. സി.സി.ഡബ്ള്യു ചെയർമാൻ സിറാജ് എറണാകുളം, മെമ്പർമാരായ ലാലു ശൂരനാട്, ഉണ്ണി മുണ്ടുപറമ്പിൽ എന്നിവർ ഇവരുടെ വിഷയത്തിൽ ഇടപെട്ടാണ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്. പൊലീസ് സ്റ്റേഷനിൽ സ്പോൺസറുമായി നടന്ന ചർച്ചക്കൊടുവിലാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. സാലി പട്ടിക്കാട് , ബഷീർ കൂട്ടായി, നൂറുൽ അമീൻ, ശറഫുദ്ദീൻ, ഡോ. ഗഫൂർ, ഖാദർ ഇരിട്ടി എന്നിവരും ഇവരുടെ മോചനത്തിനായി ഇടപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.