ലോകകപ്പ് ശീതീകരണ സംവിധാനം കാർഷികമേഖലയിലും ഉപയോഗിക്കുന്നു
text_fieldsദോഹ: ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ അന്തരീക്ഷ താപനില കുറക്കുന്നതിനുള്ള ശീതീകരണ സംവിധാനം കാർഷിക മേഖലയിലും ഉപയോഗിച്ച് തുടങ്ങിയതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. ശീതീകരണ സംവിധാനത്തിൽ നിന്നുള്ള ഉപകാരങ്ങൾ ലോകകപ്പ് സ്റ്റേഡിയങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും ഗോൾ ഡോട്ട് കോമിന് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലയിൽ ശീതീകരണ സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യത്തിൽ പദ്ധതികളാവിഷ്കരിക്കുകയാണെന്നും ഗ്രീൻ ഹൗസു(ഹരിത ഭവനം)കൾക്കായി ഇതിനകം തന്നെ ശീതീകരണ സംവിധാനം ഒരു ഫാം ഉടമ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും മറ്റു മേഖലകളിലേക്ക് കൂടി ഈ സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നത് നിരീക്ഷിച്ചു വരികയാണെന്നും അൽ തവാദി ചൂണ്ടിക്കാട്ടി.
2008ൽ അൽ സദ്ദിൽ നടന്ന മത്സരത്തിൽ ശീതീകരണ സംവിധാനം പരീക്ഷിച്ചിട്ടുണ്ടെന്ന് തവാദി ഗോൾ ഡോട്ട് കോമിനോടുള്ള അഭിമുഖത്തിനിടെ ഓർമ്മിപ്പിച്ചു. 15000 വരുന്ന കാണികൾക്ക് 16–17 ഡിഗ്രി സെൽഷ്യസിൽ കളി കാണാനുള്ള അവസരം ഇതിലൂടെ ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇന്ന് ഇതിൽ നിന്നെല്ലാം ഏറെ പുരോഗമിച്ച് 60 ശതമാനത്തോളം ശീതീകരണ ക്ഷമതയുള്ള സംവിധാനമാണ് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ അമീർ കപ്പ് ഫൈനലിൽ ഉപയോഗിച്ചത്. അൽ സദ്ദിനേക്കാളും കൂടുതൽ തുറസ്സായ സ്റ്റേഡിയമാണ് ഇതെന്നും കാലാവസ്ഥയെ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്നതിന് തെളിവാണിതെന്നും അദ്ദേഹം വിശദീകരിച്ചു. 2022ൽ ഇതിെൻറ ഏറ്റവും മികച്ച രൂപമായിരിക്കും ലോകകപ്പിന് ഉപയോഗിക്കുകയെന്നും ലോകകപ്പിന് ശേഷവും ചില സ്റ്റേഡിയങ്ങളിൽ ശീതീകരണ സംവിധാനം നിലനിർത്തുമെന്നും തവാദി അഭിമുഖത്തിനിടെ പറഞ്ഞു. ഖത്തറിനെ സംബന്ധിച്ച് കാലാവസ്ഥ എന്നത് ഏറ്റവും കൂടുതൽ ആശങ്കപ്പെടേണ്ട വിഷയമല്ലെന്നും സുപ്രീം കമ്മിറ്റി തലവൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.