ഭീകരവാദത്തെ നേരിടാൻ രാജ്യാന്തര സംവിധാനം ശക്തമാക്കണം –ഖത്തർ
text_fieldsദോഹ: ആഗോള ഭീകരവാദത്തെ നേരിടാൻ അന്താരാഷ്ട്ര തലത്തിൽ ശക്തമായ സംവിധാനങ്ങൾ വേണമെന്ന് ഖത്തർ. ന്യൂയോർക്കിൽ ഖത്തർ സംഘടിപ്പിച്ച യു.എസ്–ഇസ്ലാം വേൾഡ് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം പറഞ്ഞത്.
ഭീകരവാദത്തെ ചികിത്സിക്കുന്നതിന് മുമ്പ് അതിലേക്ക് നയിക്കുന്ന കാരണങ്ങളെ സംബന്ധിച്ച് വിശകലനം ചെയ്യണം. എങ്കിൽ മാത്രമേ ഭീകരവാദത്തെ യഥാവിധി ചികിത്സിക്കാൻ സാധിക്കുകയുളളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തികവും സമൂഹികവുമായ നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ടാകാം. അത് തിരിച്ചറിഞ്ഞ് വേണം പരിഹാരം തേടാൻ –ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ചൂണ്ടിക്കാട്ടി.
ഏത് തരം പ്രതിസന്ധികളിലും ഇരകളാകുന്നത് പൊതുസമൂഹമാണ് എന്നത് ദു:ഖകരമായ കാര്യമാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സുരക്ഷ സമിതികൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. യു.എസ്–ഇസ്ലാം വേൾഡ് ഫോറം പോലെയുള്ള സംരംഭങ്ങൾ നിരന്തരമായി സംഘടിപ്പിക്കുകയാണ് ഇസ്ലാമിനെ സംബന്ധിച്ച തെറ്റിദ്ധാരണ അകറ്റാൻ മികച്ച പോംവഴി. മതങ്ങളെയും വിശ്വാസങ്ങളെയും തിരിച്ചറിയുന്നതിന് ഇത്തരം വേദികൾ ഏറെ സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസികൾക്കിടയിൽ വിട്ടുവീഴ്ചയും സഹാനുഭൂതിയും പരസ്പര അംഗീകാരവും സൃഷ്ടിച്ചെടുക്കുകയാണ് ഇത്തരം വേദികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഖത്തർ ഭീകരവാദത്തിെൻറ മുഴുവൻ വഴികളും അടച്ചുകളയാൻ ശ്രമിക്കുന്ന രാജ്യമാണ്. തീവ്രവാദത്തിലേക്ക് നയിക്കുന്ന കാരണങ്ങളെയാണ് ഞങ്ങൾ ചികിത്സിക്കുന്നത്. ദാരിദ്രവും അരക്ഷിതാവസ്ഥയുമാണ് യുവാക്കളെ കൂടുതലായി തീവ്രവാദ പ്രവർത്തനത്തിലേക്ക് തള്ളിവിടുന്നത് –ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി അഭിപ്രായപ്പെട്ടു.
ആവശ്യങ്ങളെ അടിച്ചമർത്തലിലൂടെ തുടച്ചുമാറ്റാൻ കഴിയില്ല. പരസ്പരം അറിഞ്ഞ് കൊണ്ടുള്ള സഹകരണമാണ് നടക്കേണ്ടത്. അമേരിക്കയും ഇസ്ലാമിക ലോകവും തമ്മിലുള്ള ബന്ധത്തിൽ പ്രധാന വെല്ലുവിളി ഫലസ്തീൻ പ്രതിസന്ധി തന്നെയാണ് എന്ന കാര്യം അംഗീകരിച്ചേ പറ്റൂ. ഫലസ്തീൻ ജനതക്ക് നീതി ലഭ്യമാക്കുന്നതിന് പലപ്പോഴും വിഘാതം സൃഷ്ടിക്കുന്ന നിലപാടുകൾ ഉണ്ടാകുന്നുവെന്നത് ദു:ഖകരമായ കാര്യമാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
അമേരിക്കയും ഇസ്ലാമിക ലോകവും തമ്മിൽ ആശയ കൈമാറ്റത്തിെൻറ പാലം പണിയുന്നതിന് ഈ ഫോറത്തിന് സാധിച്ചതായി ബ്രൂക്കിങ്സ് പഠന കേന്ദ്രം എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് മാർട്ടിൻ എൻഡീക് അഭിപ്രായപ്പെട്ടു. അമേരിക്കയും ഇസ്ലാമിക ലോകവും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് വേണ്ടി ഫോറം പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അടക്കം ആഗോള തലത്തിൽ ഉന്നതരും പ്രമുഖരുമായ പ്രതിനിധികൾ ഫോറത്തിൽ സംബന്ധിച്ചു. ഖത്തറിെൻറ ആഭിമുഖ്യത്തിൽ 13ാം തവണയാണ് യു.എസ്–ഇസ്ലാം വേൾഡ് ഫോറം സംഘടിപ്പിക്കുന്നത്. 2011ൽ വാഷിങ്ടണിലും ഇത്തവണ ന്യൂയോർക്കിലും നടന്നതൊഴികെ എല്ലാ തവണയും ദോഹയാണ് ആതിഥ്യം വഹിച്ചിരുന്നത്. ‘പ്രതിസന്ധിയും സഹകരണവും’ എന്നതാണ് ഇത്തവണ ഫോറത്തിെൻറ പ്രമേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.