അമീറും ട്രംപും ചര്‍ച്ച നടത്തി
text_fieldsദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി അമേരിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി. റിയാദില്‍ ജിസിസി- ഇസ്‌ലാമിക്- അമേരിക്ക ഉച്ചകോടിയ്ക്കു മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. സുരക്ഷാ പ്രതിരോധ, സാമ്പത്തിക മേഖലകളില്‍ രണ്ടു രാജ്യങ്ങളുടെയും തന്ത്രപരമായ നിലപാടുകൾ നടപ്പാക്കുന്നതിനെ കുറിച്ച് രണ്ട് നേതാക്കളും ചർച്ച ചെയ്തു. അതേസമയം രണ്ടു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സൗഹൃദബന്ധവും സഹകരണവും ഇരുവരും വിശകലനം ചെയ്യുകയുമുണ്ടായി. മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ചയിൽ അഭിപ്രായമുയർന്നു. റിയാദിലെ റിറ്റ്‌സ്‌കാള്‍ട്ടണ്‍ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ച്ചയിൽ തീവ്രവാദത്തെയും ഭീകരവാദത്തെയും ചെറുക്കുന്നതിനും ഇരുവരും ഉൗന്നൽ നൽകി. മേഖലയിലേയും അന്താരാഷ്ട്ര തലത്തിലുമുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളും നേതാക്കൾ വിശകലനം ചെയ്തു. ഫലസ്തീൻ വിഷയം, യമന്‍, സിറിയ വിഷയങ്ങൾ എന്നിവയും ചർച്ച ചെയ്തു. അമീറിനൊപ്പമുണ്ടായിരുന്ന ഉന്നത പ്രതിനിധി സംഘവും യുഎസ് സെക്രട്ടറിമാരും ഉന്നതതല ഉദ്യോഗസ്ഥരും കൂടിക്കാഴ്ച്ചയിൽ സംബന്ധിച്ചു.
ജി.സി.സി കൂടിയാലോചന യോഗത്തിൽ അമീർ പങ്കെടുത്തു
ദോഹ: റിയാദിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷണൽ കോൺഫെറൻസ് സെൻററിൽ നടന്ന ജി.സി.സി രാജ്യങ്ങളുടെ 17ാമത് കൂടിയാലോചനാ യോത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ഖത്തറിന് പുറമേ മറ്റു അഞ്ച് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവൻമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. അതേസമയം, അറബ്–ഇസ്‌ലാമിക്–അമേരിക്കൻ ഉച്ചകോടിയുടെ ഭാഗമായി റിയാദിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് സംഘടിപ്പിച്ച വിരുന്നിലും പങ്കെടുത്തു. കിങ് അബ്ദുൽ അസീസ് ഇൻറർനാഷണൽ കോൺഫറൻസ് സെൻററിൽ സംഘടിപ്പിച്ച വിരുന്നിൽ ഉച്ചകോടിക്കെത്തിയ മറ്റ് രാഷ്ട്രങ്ങളുടെ നേതാക്കളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.